കസ്റ്റംസ് അന്വേഷണം ശിവശങ്കറിന്റെ സ്വത്തുക്കളിലേക്ക്: സ്വപ്നയ്ക്കും സിഎയ്ക്കും ഒറ്റ ലോക്കർ എന്തിന്?
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് നേരിട്ട് പങ്കുള്ളതിന് ഇതുവരെയും തെളിവ് ലഭിച്ചിരുന്നില്ല. ഇദ്ദേഹത്തിന്റെ എന്നാൽ ചാർട്ടേഡ് അക്കൌണ്ടന്റ് സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് നൽകിയ മൊഴിയാണ് നിർണായകമായിട്ടുള്ളത്. ഇതോടെയാണ് ശിവശങ്കറിന്റെ സമ്പാദ്യത്തെക്കുറിച്ച് കസ്റ്റംസ് അന്വേഷണം ആരംഭിക്കുന്നത്. സ്വർണ്ണക്കടത്ത് കേസുമായി ശിവശങ്കറിനുള്ള പങ്ക് കണ്ടെത്താൻ എൻഐഎയും കസ്റ്റംസും ഇദ്ദേഹത്തെ ചോദ്യം ചെയ്തുവരുന്നതിനിടെയാണ് ചാർട്ടേഡ് അക്കൌണ്ടിന്റെ നിർണായക വെളിപ്പെടുത്തൽ. മണിക്കൂറുകളോളം കസ്റ്റംസും എൻഐഎയും ശിവശങ്കറിനെ ചോദ്യം ചെയ്തെങ്കിലും ഇതുവരെയും ക്ലീൻ ചിറ്റ് നൽകിയിട്ടില്ല.

സമ്പാദ്യത്തിൽ പിടിവീഴും?
സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സമ്പാദ്യത്തെക്കുറിച്ച് അന്വേഷിക്കാൻ കസ്റ്റംസ്. കഴിഞ്ഞ ദിവസം ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൌണ്ടന്റിന്റെ നിർണായക മൊഴി പുറത്തുവന്നതിന് പിന്നാലെയാണ് നീക്കം. ശിവശങ്കറിന്റെ നിർദേശത്തെ തുടർന്നാണ് സ്വപ്നയും താനും ചേർന്ന് ലോക്കർ തുറന്നതെന്നാണ് ചാർട്ടേഡ് അക്കൌണ്ടന്റ് മൊഴി നൽകിയത്. ഇതോടെ കേസിൽ അറസ്റ്റിലായ കെ ടി റമീസ് ശിവശങ്കറിന്റെ ഫ്ലാറ്റിലെത്തിയിരുന്നോ എന്നതിനുള്ള തെളിവ് ശേഖരിച്ച് വരികയാണ്.

പങ്ക് വെളിപ്പെടുമോ?
എൻഐഎ സംഘം നടത്തിയ പരിശോധനയിലാണ് സ്വപ്ന സുരേഷിന്റെ തിരുവനന്തപുരത്തെ രണ്ട് ബാങ്ക് ലോക്കറുകളിൽ നിന്നായി ഒരു കോടി രൂപയും ഒരു കിലോ സ്വർണ്ണവും സംഘം കണ്ടെടുത്തത്. എൻഐഎ സ്വർണ്ണവും പണവും കണ്ടെത്തിയതിൽ ഒരു അക്കൌണ്ട് സ്വപ്ന സുരേഷിന്റെയും ചാർട്ടേഡ് അക്കൌണ്ടന്റിന്റെയും പേരിലുള്ള സംയുക്ത അക്കൌണ്ടിലാണ് ലോക്കർ ആരംഭിച്ചിട്ടുള്ളത്. ഇത് ശിവശങ്കർ നിർദേശിച്ചത് അനുസരിച്ചാണെന്നാണ് ചാർട്ടേഡ് അക്കൌണ്ടിന്റെ മൊഴി. ഇതോടെയാണ് ശിവശങ്കറിന്റെ സമ്പത്ത് സംബന്ധിച്ച വിവരങ്ങളിലേക്ക് കസ്റ്റംസ് അധികൃതർ നീങ്ങുന്നത്. സ്വർണ്ണക്കടത്ത് കേസിൽ നേരിട്ട് ശിവശങ്കറിന് ബന്ധമുള്ളതായി ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും ഇദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകാൻ എൻഐഎയോ കസ്റ്റംസോ ഇതുവരെ തയ്യാറായിട്ടില്ല.

ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ്
സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ കെടി റമീസിന് തീവ്രവാദ ബന്ധമുണ്ടെന്നാണ് എൻഐഎ സംശയിക്കുന്നത്. സ്വർണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രകരിൽ ഒരാളായ റമീസുമായി ശിവശങ്കറിന് അടുപ്പമുണ്ടെന്ന സൂചനകൾ എൻഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതിനിടെ സെക്രട്ടറിയേറ്റിന് സമീപത്ത് ശിവശങ്കറിന്റെ അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്ന ഫ്ലാറ്റിൽ എൻഐഎ സംഘം റമീസിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതേ ഫ്ലാറ്റിലുള്ള സ്വപ്നയുടെ ഭർത്താവിന്റെ അപ്പാർട്ട്മെന്റിലാണോ ശിവശങ്കറിന്റെ അപ്പാർട്ട്മെന്റിലാണോ റമീസിനെ തെളിവെടുപ്പിനായി എത്തിച്ചതെന്ന് വ്യക്തമല്ല. ചാർട്ടേഡ് അക്കൌണ്ടിന്റെ മൊഴിയിലെ സത്യാവസ്ഥയാണ് ഇപ്പോൾ കസ്റ്റംസ് സംഘം പരിശോധിച്ച് വരുന്നത്.

മൂന്നാഴ്ചത്തേക്ക് റിമാൻഡിൽ
കസറ്റംസിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ മൂന്നാഴ്ചത്തേയ്ക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. സ്വണ്ണക്കടത്ത് കേസിൽ ഇരുവരെയും പലതവണ ചോദ്യം ചെയ്തതോടെ അന്വേഷണ സംഘത്തിന്റെ ആദ്യഘട്ട ചോദ്യം ചെയ്യലും പൂർത്തിയാവുകയാണ്. സ്വർണ്ണക്കടത്ത് കേസ് പുറത്തുവന്നതിന് പിന്നാലെ കേരളം വിട്ട സ്വപ്നയും സന്ദീപും ബെംഗളൂരൂവിൽ വെച്ചാണ് എൻഐഎ സംഘത്തിന്റെ പിടിയിലാവുന്നത്.

സ്വപ്ന സമീപിച്ചു
യുഎഇ കോൺസുലേറ്റിന്റെ പേരിലുള്ള ഡിപ്ലോമാറ്റിക് ബാഗേജ് കസ്റ്റംസ് തടഞ്ഞുവെച്ചതോടെ ബാഗേജ് വിട്ടുകിട്ടാൻ സ്വപ്ന സുരേഷ് വിളിച്ചതായി എം ശിവശങ്കർ മൊഴി നൽകിയിട്ടുണ്ട്. ബാഗേജിൽ സംശയം തോന്നിയതോടെയാണ് കസ്റ്റംസ് അധികൃതർ ഇത് തടഞ്ഞുവെക്കുന്നത്. ബാഗേജ് സംബന്ധിച്ച വിഷയത്തിൽ താൻ ഇടപെടില്ലെന്ന് സ്വപ്നയോട് പറഞ്ഞതായും മൊഴിയിൽ പറയുന്നുണ്ട്. എൻഐഎ സംഘത്തിന്റെ ചോദ്യം ചെയ്യലിനിടെ നൽകിയിട്ടുള്ള മൊഴിയുടെ വിവരങ്ങളാണ് ഇതോടെ പുറത്തുവരുന്നത്. കോൺസുലേറ്റിന്റെ വിഷമായതുകൊണ്ട് തന്നെ ഇടപെടാൻ കഴിയില്ലെന്നും ശിവശങ്കർ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്.

അറ്റാഷെയ്ക്കും കുരുക്ക്?
ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്ത് നടന്നത് അറ്റാഷെയുടെ അറിവോടെയാണന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. ഓരോ തവണ സ്വർണ്ണക്കടത്ത് നടത്തുമ്പോഴും അറ്റാഷെയ്ക്ക് കമ്മീഷൻ നൽകിയിരുന്നുവെന്നും സ്വപ്ന മൊഴി നൽകിയിരുന്നു. കമ്മീഷൻ കൂടുതൽ ചോദിക്കാൻ തുടങ്ങിയതോടെ എത്തിക്കുന്ന സ്വർണത്തിന്റെ തൂക്കം കുറച്ചാണ് പറഞ്ഞുകൊണ്ടിരുന്നതെന്നും സ്വപ്ന അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. സന്ദീപ് നായരും അറ്റാഷെയ്ക്കെതിരെ മൊഴി നൽകിയിരുന്നു. ഇതോടെ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറ്റാഷെയെയും യുഎഇ കോൺസുൽ ജനറലിനെയും ചോദ്യം ചെയ്യുന്നതിനുള്ള നീക്കങ്ങൾ എൻഐഎ ആരംഭിച്ചിട്ടുണ്ട്. ഇതിനായി കേന്ദ്രത്തിൽ നിന്ന് എൻഐഎ അനുമതി തേടുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications