സ്വർണ്ണക്കടത്തുമായി ബന്ധമില്ല: പാഴ്സൽ ആവശ്യപ്പെട്ടത് കോൺസൽ ജനറലിന്റെ ആവശ്യപ്രകാരം: സ്വപ്ന സുരേഷ്
കൊച്ചി: സ്വർണ്ണക്കടത്ത് കേസ് പുറത്തുവന്നതിന് പിന്നാലെ ഒളിവിൽ പോയ സ്വപ്ന സുരേഷ് എവിടെയാണെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ അഞ്ച് ദിവസമാണ് സ്വപ്ന ഒളിവിലാണ്. യുഎഇ കോൺസുലേറ്റ് മുൻ പിആർഒ ആയിരുന്ന സരിത്ത് അറസ്റ്റിലായതിന് പിന്നാലെയാണ് അന്വേഷണം സ്വപ്നയിലേക്കും സന്ദീപിലേക്കും നീളുന്നത്.
സ്വർണ്ണക്കടത്ത് കേസിൽ ഇതിനകം അറസ്റ്റിലായ സരിത്തിന്റെയും സ്വപ്ന സുരേഷിന്റെയും സുഹൃത്തായ സന്ദീപിന്റെ ഭാര്യ സൌമ്യയെ ബുധനാഴ്ച ഉച്ചയോടെ കൊച്ചിയിലെത്തിച്ച് കസ്റ്റംസ് അധികൃതർ ചോദ്യം ചെയ്തിരുന്നു. സ്വർണ്ണക്കടത്തുമായി ബുധനാഴ്ച രാവിലെയോടെ തിരുവനന്തപുരത്തെത്തിയ കസ്റ്റംസ് സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആറ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഇവർക്ക് ബന്ധമില്ലെന്ന് തെളിഞ്ഞതോടെയാണ് അവരെ വിട്ടയച്ചത്.
കേസുമായി ബന്ധമില്ലെന്ന്
സ്വർണ്ണക്കടത്ത് കേസിൽ തനിക്കെതിരെ ഉയർന്ന ആരോപണം നിരസിച്ച് സ്വപ്ന സുരേഷ്. ഹൈക്കോടതിയിൽ അഭിഭാഷകൻ മുഖേന സമർപ്പിച്ച ജാമ്യഹർജിയിലാണ് സ്വപ്ന ഇക്കാര്യം അറിയിച്ചിട്ടുള്ളത്. കേസുമായി തനിക്ക് ഒരു തരത്തിലുള്ള ബന്ധമില്ലെന്നും അന്വേഷണ ഏജൻസിയോട് വെളിപ്പെടുത്താൻ തന്റെ പക്കൽ വിവരങ്ങളില്ലാത്തതിനാൽ മുൻകൂർ ജാമ്യം നൽകണമെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.
കോൺസൽ ജനറലിന്റെ നിർദേശം അനുസരിച്ച്
സ്വർണ്ണക്കടത്തുമായി തനിക്ക് നേരിട്ടോ അല്ലാതെയോ ബന്ധമില്ലെന്ന് അറിയിച്ച സ്വപ്ന താൻ സ്വർണ്ണക്കടത്തിനോ ഉദ്യോഗസ്ഥരെ സ്വാധീനിക്കാനോ ശ്രമിച്ചിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. കോൺസൽ ജനറലിന്റെ ചുമതലയുള്ള റാഷിദ് ഖാമിസ് അൽ ഷെയിമിയിലി പറഞ്ഞത് പ്രകാരം ഡിപ്ലോമാറ്റിക് പാഴ്സൽ വിട്ടുകൊടുക്കാൻ കസ്റ്റംസിനോട് ആവശ്യപ്പെട്ടത്. എന്നാൽ പിന്നീട് അദ്ദേഹം തന്നെ നേരിട്ടെത്തി പാഴ്സൽ തന്റേതാണെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതിന് പുറമേ പാഴ്സൽ തിരിച്ചയ്ക്കാനുള്ള കത്ത് തയ്യാറാക്കി നൽകാനും ആവശ്യപ്പെട്ടതായും സ്വപ്ന പറയുന്നു.
താൽക്കാലിക ജോലികൾക്ക്
യുഎഇ കോൺസുലേറ്റിന് വേണ്ടി താൻ ഇപ്പോൾ ജോലി ചെയ്യുന്നുണ്ടെന്നും താൽക്കാലിക അടിസ്ഥാനത്തിൽ കോൺസുലേറ്റിൽ നിന്ന് ആവശ്യപ്പെടുന്നതിന് അനുസരിച്ചുള്ള ജോലികളാണ് ചെയ്യുന്നതെന്നും സ്വപ്ന പറയുന്നു. ജോലി വിട്ട ശേഷവും സൌജന്യമായി കോൺസുലേറ്റിന് ജോലികൾ ചെയ്തുുനൽകാറുണ്ടെന്നാണ് ഇവരുടെ വാദം. ജൂൺ 30ന് എത്തിയ കൺസൈൻമെന്റ് കൊറോണ വ്യാപനത്തിന്റെ കാലമായതിനാൽ അത് ഡെസ്പാച്ച് ചെയ്തില്ലെന്നും സ്വപ്ന പറയുന്നു. ഇതെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജൂലൈ ഒന്നിന് തന്നെ കോൺസുലേറ്റിൽ നിന്ന് ഫോൺ കോൾ ലഭിച്ചെന്നുമാണ് പറയപ്പെടുന്നത്. അതു പ്രകാരമാണ് കസ്റ്റംസിൽ വിളിച്ച് അന്വേഷിക്കുന്നത്.
Recommended Video
ജാമ്യാപേക്ഷ
ഡിപ്ലോമാറ്റിക് ബാഗേജായി എത്തിയ കാർഗോ കൈപ്പറ്റാൻ കസ്റ്റംസ് കാർഗോ ഓഫീസിൽ താൻ നേരിട്ട് പോയിട്ടില്ല. കോൺസുലേറ്റിന്റെ നിർദേശം അനുസരിച്ച് ഇമെയിൽ അയയ്ക്കുകയാണ് ചെയ്തതെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ സ്വപ്ന ചൂണ്ടിക്കാണിക്കുന്നു. കാർഗോ നേരിട്ടെത്തി കൈപ്പറ്റുന്നതിന് കോൺസുലേറ്റ് പിആർഒയ്ക്ക് മാത്രമേ അധികാരമുള്ളൂവെന്നും സ്വപ്ന പറയുന്നു. ബാഗിൽ എന്താണ് ഉണ്ടായിരുന്നതെന്ന് അറിയില്ലെന്നും സ്വപ്ന ജാമ്യാപേക്ഷയിൽ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനോട് വെളിപ്പെടുത്താൻ ഒന്നുമില്ലെന്നും അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നും ജാമ്യാപേക്ഷയിൽ ആവശ്യപ്പെടുന്നു. കാർഗോ വൈകുന്നുവെന്ന് വിളിച്ചറിയിച്ചത് പ്രകാരം ഫോണിൽ ഇക്കാര്യം വിളിച്ച് അന്വേഷിക്കുക മാത്രമാണ് താൻ ചെയ്തിട്ടുള്ളതെന്നും അവർ പറയുന്നു.
മൂൻകൂർ ജാമ്യം
സ്വർണ്ണക്കടത്ത് കേസിൽ പ്രതി ചേർത്തതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. രണ്ട് ദിവസം മുമ്പ് സ്വപ്ന സുരേഷിന് വേണ്ടി മുൻകൂർ ജാമ്യഹർജി സമർപ്പിച്ചതായി അഭിഭാഷകൻ രാജേഷ് കുമാറും വെളിപ്പെടുത്തിയിരുന്നു. ബുധനാഴ്ച മാത്രമാണ് ജാമ്യാപേക്ഷ സംബന്ധിച്ച തുടർനടപടികൾ ഉണ്ടായതെന്നും അഭിഭാഷകൻ പറയുന്നു. സ്വപ്ന സുരേഷ് ഇപ്പോൾ എവിടെയാണെന്ന് അറിയില്ലെന്നും വക്കാലത്ത് സമർപ്പിക്കുന്നതിനായി എങ്ങനെയാണ് വന്നതെന്ന് പറയാൻ കഴിയില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ സ്വപ്ന സുരേഷ് മാത്രമാണ് വക്കാലത്ത് ഏൽപ്പിച്ചിട്ടുള്ളതെന്നും അഭിഭാഷകൻ എന്ന നിലയിൽ അവരുടെ സ്വകാര്യ കാര്യങ്ങൾ അറിയേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ല
പ്രൈസ് വാട്ടർ കൂപ്പേഴ്സിന് കീഴിലുള്ള കരാർ ജീവനക്കാരിയാണ് താനെന്നും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലെന്നും സ്വപ്ന പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന തരത്തുള്ള വർത്തകളും സ്വപ്ന നിഷേധിച്ചിട്ടുണ്ട്. അന്വേഷണവുമായി എല്ലാത്തരത്തിലും സഹകരിക്കാൻ തയ്യാറാണെന്ന് അറിയിച്ച അവർ തനിക്ക് അന്വേഷണ ഉദ്യോഗസ്ഥരോട് ഒന്നും പറയാനില്ലെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.