ഹോട്ടലുകളിൽ പാഴ്സലാവാം, തട്ടുകടകള്‍ക്ക് അനുമതിയില്ല, പുതുക്കിയ ലോക്ക്ഡൗണ്‍ മാര്‍ഗരേഖ
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണിന് തുടക്കമിടുകയാണ്. ലോക്ക്ഡൗണ്‍ പുതുക്കിയ മാര്‍ഗരേഖ പുറത്തിറങ്ങി. ഹോട്ടലുകള്‍ക്ക് രാവിലെ 7 മുതല്‍ വൈകിട്ട് 7.30 വരെ ഭക്ഷണം പാഴ്‌സല്‍ നല്‍കാം. തട്ടുകടകള്‍ക്ക് അനുമതിയില്ല. അന്തർജില്ലാ യാത്രകൾ പരമാവധി ഒഴിവാക്കുകയാണ് ഉചിതം. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ യാത്ര ചെയ്യുന്നവർ പേരും മറ്റ് വിവരങ്ങളും യാത്രയുടെ ഉദ്ദേശ്യവും ഉൾപ്പെടുത്തി തയ്യാറാക്കിയ സത്യവാങ്മൂലം കയ്യിൽ കരുതണം. വിവാഹം, മരണാനന്തര ചടങ്ങുകൾ, വളരെ അടുത്ത രോഗിയായ ബന്ധുവിനെ സന്ദർശിക്കൽ, ഒരു രോഗിയെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകൽ തുടങ്ങി ഒഴിച്ചുകൂടാനാകാത്ത കാര്യങ്ങൾക്കുമാത്രമേ ജില്ല വിട്ടുള്ള യാത്ര അനുവദിക്കൂ.
മരണാനന്തര ചടങ്ങുകൾ, നേരത്തേ നിശ്ചയിച്ച വിവാഹം എന്നിവയ്ക്ക് കാർമ്മികത്വം വഹിക്കേണ്ട പുരോഹിതർക്ക് ജില്ല വിട്ട് യാത്രചെയ്യുന്നതിനും തിരിച്ചുപോകുന്നതിനും നിയന്ത്രണമില്ല. സ്വയം തയ്യാറാക്കിയ സത്യപ്രസ്താവന, തിരിച്ചറിയൽ കാർഡ്, ക്ഷണക്കത്ത് എന്നിവ അവർ കയ്യിൽ കരുതണം.18-45 വയസ്സ് പരിധിയിലുള്ളവർക്ക് പൂർണമായും ഒറ്റയടിക്ക് വാക്‌സിൻ നൽകാൻ കഴിയില്ല. മറ്റ് രോഗങ്ങൾ ഉള്ളവർക്ക് മുൻഗണന നൽകും. ആരോഗ്യ പ്രവർത്തകർ മതിയാക്കാതെ വരുമ്പോൾ വിദ്യാർഥികളെയും മറ്റും പരിശീലനം നൽകി പ്രയോജനപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് യാത്ര ചെയ്തു വരുന്നവർ കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. അല്ലെങ്കിൽ അവർ സ്വന്തം ചെലവിൽ 14 ദിവസം ക്വാറന്റീനിൽ കഴിയണം. ഓക്‌സിജൻ കാര്യത്തിൽ ഓരോ മണിക്കൂറിലും വിവരം ലഭ്യമാക്കാൻ വാർ റും ഉണ്ടാകും. ഏകദേശം 25,000 പോലീസ് ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചത്. ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട മുതിർന്ന ഓഫീസർമാർ നേതൃത്വം നൽകും. ലോക്ഡൗൺ കാലത്ത് ചരക്ക് ഗതാഗതത്തിന് തടസ്സം ഉണ്ടാകില്ല. എന്നാൽ ജനങ്ങളുടെ യാത്ര നിയന്ത്രിക്കാൻ കർശന നടപടി സ്വീകരിക്കും. ലോക്ഡൗൺ കാലത്ത് ചെയ്യാവുന്നതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ പോലീസിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കും.
വളരെ ഗുരുതരാവസ്ഥയിൽ കഴിയുന്നവർക്ക് ജീവൻരക്ഷാ ഔഷധങ്ങൾ എത്തിക്കാൻ കഴിഞ്ഞ തവണത്തേതുപോലെ ഹൈവേ പോലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഫയർഫോഴ്‌സുമായി സഹകരിച്ചായിരിക്കും പ്രവർത്തനം. ദക്ഷിണ മേഖലാ ഐ.ജി ഹർഷിതാ അട്ടല്ലൂരിയാണ് ഇതിന്റെ നോഡൽ ഓഫീസർ. സാമൂഹ്യമാധ്യമങ്ങളിൽ കോവിഡിനെ സംബന്ധിച്ച് തെറ്റായ വാർത്ത പ്രചരിപ്പിച്ച് ജനങ്ങളെ പരിഭ്രാന്തരാക്കുന്നതിനെതിരെ കർശനനടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. വ്യാജസന്ദേശങ്ങൾ തയ്യാറാക്കുന്നവരെയും ഷെയർ ചെയ്യുന്നവരെയും കണ്ടെത്തി കേസ് രജിസ്റ്റർ ചെയ്യാൻ പോലീസിന് നിർദ്ദേശം നൽകി. ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് ഇത്തവണ പാസ് ഏർപ്പെടുത്തിയിട്ടില്ല.
ഇത് റായ് ലക്ഷമി തന്നെയാണോ എന്ന് ആരാധകര്‍; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications