കേന്ദ്രം വടിയെടുത്തു, വഴങ്ങി പിണറായി! ലോക്ക്ഡൗണ്‍ ഇളവുകൾ പിൻവലിച്ച് സംസ്ഥാന സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ ഏര്‍പ്പെടുത്തി ഇളവുകള്‍ പിന്‍വലിച്ച് സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇളവുകളില്‍ നിന്ന് പിന്നോട്ട് പോയത്.
കോട്ടയം, ഇടുക്കി അടക്കമുളള 7 ജില്ലകളിലാണ് ഇന്ന് ഇളവുകള്‍ നിലവില്‍ വന്നത്. ബാര്‍ബര്‍ ഷോപ്പുകളും വര്‍ക്ക് ഷോപ്പുകളും തുറക്കാമെന്ന് സംസ്ഥാനം വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേരളം കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു എന്നാരോപിച്ച് കേന്ദ്രം ഇടപെട്ടതോടെയാണ് തിരുത്തല്‍.

ജനം കൂട്ടമായി പുറത്തേക്ക്
കൊവിഡ് രോഗബാധ നിയന്ത്രണ വിധേയമായ സാഹചര്യത്തിലാണ് സംസ്ഥാന അതിതീവ്ര മേഖലകള്‍ അല്ലാത്ത ഇടങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചത്. ഇളവുകള്‍ പ്രാബല്യത്തില്‍ വന്നതോടെ ആളുകള്‍ കൂട്ടമായി പുറത്തേക്ക് ഇറങ്ങുന്ന സാഹചര്യവും ഉണ്ടായി. ബാര്‍ബര്‍ ഷോപ്പ്, വര്‍ക്ക് ഷോപ്പ്, ഹോട്ടലുകള്‍, ബുക്ക് സ്‌റ്റോര്‍ എന്നിവ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

കേന്ദ്രം കടുപ്പിച്ചു
ഇത് കൂടാതെ കാര്‍, ബൈക്ക് എന്നിവയില്‍ ഒന്നില്‍ക്കൂടുതല്‍ പേര്‍ക്ക് യാത്ര ചെയ്യാനും അനുമതി നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാനം നല്‍കിയ ഇളവുകള്‍ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നതാണ് എന്നാരോപിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ടത്. ചീഫ് സെക്രട്ടറി ടോം ജോസിന് അയച്ച കത്തില്‍ ഇളവുകള്‍ അനുവദിക്കുന്ന ഉത്തരവ് തിരുത്തണം എന്ന് കേന്ദ്രം നിര്‍ദേശിച്ചു.

ഉത്തരവ് തിരുത്തി
ഇതിന് പിന്നാലെ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ച് ചേര്‍ത്തിരുന്നു. ചീഫ് സെക്രട്ടറിയും ഡിജിപിയും അടക്കമുളളവര്‍ പങ്കെടുത്ത യോഗത്തിലാണ് ഇളവുകളില്‍ തിരുത്തല്‍ വരുത്താനുളള തീരുമാനം. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുളള അനുമതി സര്‍ക്കാര്‍ പിന്‍വലിച്ചു. അതേസമയം പാഴ്‌സലുകള്‍ നല്‍കാനുളള അനുമതി തുടരും.

അനുമതി പിൻവലിച്ചു
ബാര്‍ബര്‍ ഷോപ്പുകളും വര്‍ക്ക് ഷോപ്പുകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ നല്‍കിയ അനുമതിയും കേരളം പിന്‍വലിച്ചു. അതേസമയം വീടുകളില്‍ പോയി ബാര്‍ബര്‍മാര്‍ക്ക് മുടിവെട്ടാവുന്നതാണ്. ഇക്കാര്യം കേന്ദ്രത്തിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ബെക്കില്‍ രണ്ട് പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാനുളള അനുമതിയും പിന്‍വലിച്ചു. ഒരാള്‍ മാത്രമേ ബൈക്കില്‍ യാത്ര ചെയ്യാന്‍ പാടുളളൂ.

അനുമതി തേടും
കാറുകള്‍ അടക്കമുളള നാല്‍ച്ചക്ര വാഹങ്ങളില്‍ പിറകിലെ സീറ്റില്‍ രണ്ട് പേര്‍ക്ക് ഇരിക്കാമെന്ന ഇളവും കേരളം തിരുത്തി. മുന്നില്‍ ഡ്രൈവര്‍, പിന്നില്‍ ഒരാള്‍ എന്ന നിയന്ത്രണം തന്നെ തുടര്‍ന്നും സംസ്ഥാനം നടപ്പിലാക്കും. അതേസമയം ലോക്ക് ഡൗണില്‍ ചില ഇളവുകള്‍ നടപ്പിലാക്കാന്‍ അനുവദിക്കണം എന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
Recommended Video

കൂടുതൽ ഇളവുകൾ വേണ്ട
വര്‍ക്ക്‌ഷോപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കണം എന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെടും. ആഴ്ചയില്‍ രണ്ട് ദിവസം വര്‍ക്ക്‌ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനാണ് കേരളം നേരത്തെ അനുവദിച്ചത്. ഇത് തുടരുന്നതിനാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുമതി തേടുക. പല പ്രദേശങ്ങളിലും കൊവിഡ് ആശങ്ക തീവ്രമായി തന്നെ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ ഇളവുകള്‍ വേണ്ട എന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍












Click it and Unblock the Notifications