കഞ്ഞിക്ക് ബിൽ 1300 രൂപ, കൊവിഡ് കൊള്ളയ്ക്ക് എതിരെ ഹൈക്കോടതി, ബില്ലുയർത്തി വിമർശനം
കൊച്ചി: കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികള്‍ അമിത നിരക്ക് ഈടാക്കുന്നതില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഹൈക്കോടതി. രോഗികളുടെ ചികിത്സാ ബില്ലുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചത്. ഹൈക്കോടതി സ്വമേധയാ ആണ് കേസ് എടുത്തത്. കൊവിഡ് രോഗിക്ക് രണ്ട് ദിവസത്തെ ഓക്‌സിജന് 45,000 രൂപ ബില്ലിട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഹൈക്കോടതി വിഷയത്തില്‍ സ്വമേധയാ ഇടപെട്ടത്. സംഭവത്തില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണവും തേടിയിരുന്നു.
ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, കൗസര്‍ ഇടപ്പത്ത് എന്നിവരാണ് കേസ് പരിഗണിച്ചത്. കൊവിഡ് ചികിത്സയ്ക്ക് വേണ്ടി വരുന്ന പിപിഇ കിറ്റുകള്‍ക്ക് 22,000 രൂപ വരെ ആശുപത്രികള്‍ ഈടാക്കുന്നതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. രോഗിക്ക് കൊടുക്കുന്ന കഞ്ഞിക്ക് 1300 രൂപ ഈടാക്കിയതായും കോടതി കുറ്റപ്പെടുത്തി. ഡോളോ ഗുളികയ്ക്ക് 30 മുതല്‍ 40 രൂപ വരെ കൊടുക്കേണ്ടി വന്നതായും ബില്ലുകള്‍ ഉയര്‍ത്തിക്കാട്ടി ഹൈക്കോടതി കുറ്റപ്പെടുത്തി.
കൊവിഡ് കേസുകള്‍ അതിവേഗം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സാധാരണക്കാരായ പൗരന്മാരുടെ അവസ്ഥ മനസ്സിലാക്കി കോടതി വിഷയത്തില്‍ ഇടപെടുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ''ആയിരം രൂപ വരുമാനമുളള ഒരു മനുഷ്യന്‍ രണ്ടും മൂന്നും ലക്ഷം രൂപ ആശുപത്രി ബില്ല് അടയ്‌ക്കേണ്ടി വരുന്ന സാഹചര്യം ഒന്ന് ആലോചിക്ക് നോക്കൂ എന്ന് കോടതി പറഞ്ഞു. ദിനംപ്രതി കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതാണ് കാണുന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവം അല്ല. ആര്‍ക്കും രോഗം പിടിപെടാം എന്നതാണ് ഇന്നത്തെ അവസ്ഥ. നിങ്ങള്‍ ആളുകളെ കൊള്ളയടിക്കുകയാണ്. അതേക്കുറിച്ച് ആലോചിച്ച് നോക്കൂ, ഇപ്പോള്‍ കോടതിക്ക് ഇടപെട്ടേ മതിയാവൂ'', ഹൈക്കോടതി വ്യക്തമാക്കി.
തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ
Recommended Video
അതേസമയം സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് നിശ്ചയിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനവും പുറത്ത് ഇറക്കിയിട്ടുണ്ട്. ജനറല്‍ വാര്‍ഡില്‍ രജിസ്‌ട്രേഷന്‍, ബെഡ്, നഴ്‌സിംഗ്, ഓക്‌സിജന്‍, എക്‌സ് റേ അടക്കമുളളവയ്ക്ക് 2645 രൂപ മാത്രമേ ഈടാക്കാവൂ. ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് 500 രൂപ തന്നെ തുടരും. അമിത നിരക്ക് കൊവിഡ് ചികിത്സയ്ക്ക് ഈടാക്കിയാല്‍ 10 മടങ്ങ് പിഴ ഒടുക്കേണ്ടി വരുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. സ്വകാര്യ ആശുപത്രികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ എതിര്‍ത്തെങ്കിലും സര്‍ക്കാര്‍ തീരുമാനത്തെ ഹൈക്കോടതി അഭിനന്ദിച്ചു.
പല്ലവി ദോറയുടെ പുതിയ ചിത്രങ്ങള്‍ കാണാം