എല്ലാം ശരിയാക്കാൻ ഇനി ആര് വരും? മൂന്നാറിൽ 'പെട്ട്' സർക്കാർ, ഹൈക്കോടതിയുടെ രൂക്ഷ വിമർശനം!
കൊച്ചി: പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മൂന്നാർ ഭൂമി ഒഴിപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ വിമർശനം. എല്ലാം ശരിയാവുമെന്നു പരസ്യപ്രചാരണം നടത്തി അധികാരത്തിലേറിയ പിണറായി സര്‍ക്കാരിന് അതേ പരസ്യവാചകം ഉദ്ധരിച്ചാണ് ഹൈക്കോടതി വിമർശനം ഉന്നയിച്ചിരിക്കുന്നത്. എല്ലാം ശരിയാക്കാൻ ആര് വരുമെന്ന് കോടതി ചോദിച്ചു.
തീരുമാനങ്ങള്‍ നടപ്പാക്കാന്‍ വേണ്ടത് രാഷ്ട്രീയ ഇച്ഛാശക്തിയും ഊര്‍ജവുമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മൂന്നാറിലെ ഏറെ വിവാദമായ 22 സെന്റിലെ ലൗ ഡെയ്ല്‍സ് റിസോര്‍ട്ടിന്റെ കേസിന്റെ വിധിപ്പകര്‍പ്പിലാണ് കോടതിയുടെ കടുത്ത വിമര്‍ശനങ്ങളുളളത്. കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ ഒട്ടേറെ വിധികള്‍ നിലവിലുണ്ട്. ഇത് നടപ്പാക്കുക മാത്രമാണ് വേണ്ടത്. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. ഇത് നടക്കില്ലെന്ന് തോന്നുന്നത് പൊതു താത്പര്യത്തിന് വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

സ്വകാര്യ വ്യക്തി കൈയ്യടക്കിയ കെട്ടിടം ഉള്‍പ്പെടെയുള്ള 22 സെന്റ് സ്ഥലം സര്‍ക്കാരിന് ഏറ്റെടുക്കാം. ഭൂമിയില്‍ സര്‍ക്കാരിനാണ് പരിപൂര്‍ണ അവകാശമെന്നും പാട്ടക്കാരന് അവകാശമുന്നയിക്കാന്‍ അധികാരമില്ലെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സ്വകാര്യ ഹോംസ്റ്റേനടത്തുന്ന വി വി ജോര്‍ജിന്റെ ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ ഉത്തരവി പുറപ്പെടുവിച്ചിരുന്നത്.
പാല സ്വദേശി തോമസ് മൈക്കിളിന്റെ കൈവശമുണ്ടായിരുന്ന ഭൂമി പാട്ടക്കാലാവധിക്ക് ശേഷം വി.വി. ജോര്‍ജിന് മറിച്ച് വില്‍ക്കുകയായിരുന്നു. ഇക്കാര്യം രേഖകള്‍ പരിശോധിച്ചതില്‍നിന്നും ബോധ്യപ്പെട്ട് സബ് കലക്ടര്‍ 48 മണിക്കൂറിനകം ഭൂമി വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കുകയായിരുന്നു. ഈ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ജോര്‍ജ്ജ് കോടതിയെ സമീപിക്കുകയായിരുന്നു.
ഈ ഹർജി പരിഗണിക്കവെയാണ് കോടതി കഴിഞ്ഞ ദിവസം ഭൂമി സർക്കാരിന് ഏറ്റെടുക്കാമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. സർക്കാർ ഉത്തരവ് പുറത്ത് വന്ന ഉടൻ തന്നെ സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമനെ സർക്കാർ സ്ഥലം മാറ്റിയിരുന്നു. ഭൂമാഫിയ്ക്കുവേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന ആരോപണവും ഉയർന്നു.












Click it and Unblock the Notifications