ഹോട്ടലുടമകളെ ആശയക്കുഴപ്പത്തിലാക്കി ധനമന്ത്രി; തെറ്റിദ്ധാരണ പരത്തുന്നുവെന്ന് അസോസിയേഷൻ!!
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവനയ്ക്കെതിരെ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ രംഗത്ത്. ഹോട്ടലുകളിൽ നിലവിൽ ജിഎസ്ടി പിരിക്കുന്നത് ശരിയല്ലെന്ന മന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവനയ്ക്കെതിരെയാണ് ഭാരവാഹികൾ രംഗത്ത് വന്നിരിക്കുന്നത്. ജിഎസ്ടി വന്നതുമൂലം പല ഉത്പന്നങ്ങളുടെയും വില കുറയുമെന്നതിനാല്‍ ഹോട്ടലുകളില്‍ ജിഎസ്ടി പിരിക്കേണ്ടതില്ലെന്ന മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണാജനകമാണെന്ന് അവർ പറഞ്ഞു.
നിലവില്‍ ജിഎസ്ടി മൂലം ആശയക്കുഴപ്പത്തിലായ ഹോട്ടലുടമകളേയും ഉപഭോക്താക്കളേയും കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കുകയാണ് തോമസ് ഐസക്കിന്റെ പ്രസ്താവന. ജിഎസ്ടി നിലവില്‍ വന്നിട്ട് രണ്ടുദിവസം കഴിഞ്ഞെങ്കിലും ഒരു ഉത്പന്നത്തിന്റെയും വില കുറഞ്ഞിട്ടില്ല. മന്ത്രി നിര്‍ദേശിക്കുകയാണെങ്കില്‍ ഹോട്ടലുകളില്‍ ജിഎസ്ടി പിരിക്കുന്നത് നിര്‍ത്തിവെയ്ക്കാം. പക്ഷേ ജി.എസ്.ടി. മൂലം ഹോട്ടലുടമകള്‍ക്കും ഉപഭോക്താക്കള്‍ക്കും ഉണ്ടായിട്ടുള്ള ആശയക്കുഴപ്പം നീക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജിയും ജനറൽ സെക്രട്ടറി ജി ജയപാലും പറഞ്ഞു.
അതേസമയം ജിഎസ്ടി നടപ്പിലാക്കിയശേഷവും നികുതി കുറയുന്ന ഉത്പന്നങ്ങള്‍ക്ക് വില കുറയ്ക്കാത്തവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ചരക്ക് സേവന നികുതി നിലവില്‍ വന്നതോടെ കേരളത്തില്‍ 85 ശതമാനം ഉത്പന്നങ്ങള്‍ക്കും വില കുറയുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടിക്ക് മുമ്പും ശേഷവും സാധനങ്ങളുടെ വിലയിലുണ്ടായ വ്യത്യാസം ഒറ്റനോട്ടത്തില്‍ മനസിലാക്കാവുന്ന പട്ടിക പുറത്തിറക്കിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്പന്നങ്ങളുടെ വിലവിവരപ്പട്ടികയില്‍ അവയുടെ മുന്‍പത്തെ വിലയും ജിഎസ്ടി നിലവില്‍ വന്നശേഷമുളള വിലയുമുണ്ട്. കോഴിയിറച്ചി,സോപ്പ്, ടൂത്ത് പേസ്റ്റ്, ശര്‍ക്കര, ആട്ട,മൈദ, പഞ്ചസാര, ചന്ദനത്തിരി എന്നിങ്ങനെയുളള ഉത്പന്നങ്ങള്‍ക്ക് വില കുറയും. ജിഎസ്ടി നിലവില്‍ വന്നതിനുശേഷമുളള സാഹചര്യത്തില്‍ വിലകുറയുന്ന 101 ഇനങ്ങളുടെ വിലവിവരപ്പട്ടികയാണ് സര്‍ക്കാര്‍ മുന്‍കൈയില്‍ പ്രസിദ്ധീകരിച്ചത്.