90 നിയമസഭാ സീറ്റുകളില്‍ ഇടതുപക്ഷം മുന്നില്‍, 7 ജില്ലകളില്‍ ആധിപത്യം, തുടര്‍ ഭരണം പിണറായിക്കൊപ്പം?
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പരിശോധിക്കുമ്പോള്‍ കേരളത്തില്‍ ഇടതുതരംഗത്തിന് വീണ്ടും സാധ്യതയെന്ന് വിലയിരുത്തല്‍. 90 നിയമസഭാ സീറ്റുകളില്‍ കൂടുതല്‍ ഇടതുപക്ഷം മുന്നിട്ട് നില്‍ക്കുന്നു. പിണറായി സര്‍ക്കാരിന് ഭരണ തുടര്‍ച്ച ഉണ്ടാകുമെന്ന് ഇത് വ്യക്തമാക്കുന്നതാണ്. അടുത്ത നാല് മാസത്തിനുള്ളില്‍ കാര്യമായിട്ടൊന്നും സംഭവിച്ചില്ലെങ്കില്‍ പിണറായി സര്‍ക്കാര്‍ ചരിത്രമെഴുതുമെന്ന് ഉറപ്പാണ്. അതേസമയം പ്രതിപക്ഷ പാര്‍ട്ടിയില്‍ മാറ്റം വരാനും സാധ്യതയുണ്ട്. കോണ്‍ഗ്രസിന്റെ പല കോട്ടകളും ബിജെപി പിടിക്കുമെന്ന സൂചനയും ലഭിക്കുന്നുണ്ട്.
ഭരണത്തുടര്‍ച്ചയ്ക്ക് സാധ്യത
തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലങ്ങള്‍ നോക്കുമ്പോള്‍ എല്‍ഡിഎഫ് തന്നെ വീണ്ടും അധികാരത്തിലെത്തും. തൊണ്ണൂറില്‍ അധികം നിയമസഭാ മണ്ഡലങ്ങളിലാണ് ഇടതുപക്ഷം മേല്‍ക്കൈ നേടിയിരിക്കുന്നത്. യുഡിഎഫിന് എറണാകുളത്തും മലപ്പുറത്തും മാത്രമാണ് മുന്നിട്ട് നില്‍ക്കാന്‍ സാധിച്ചത്. 2016ല്‍ 91 സീറ്റുകള്‍ നേടിയാണ് ഇടതുപക്ഷം അധികാരത്തിലേറിയത്. ഇത്തവണയും രാഷ്ട്രീയ സുനാമികള്‍ ഒന്നും ഉണ്ടായിട്ടില്ലെങ്കില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തന്നെ അധികാരത്തിലെത്തുമെന്ന് വ്യക്തമാണ്. 47 സീറ്റ് നേരത്തെ നേടിയ യുഡിഎഫ് ഈ തിരഞ്ഞെടുപ്പിലും നില മെച്ചപ്പെടുത്തിയിട്ടില്ല.
ട്രെന്‍ഡ് ഇങ്ങനെ
7 ജില്ലകളില്‍ വന്‍ ആധിപത്യം തന്നെ ഇടതുപക്ഷത്തിനുണ്ട്. കാസര്‍കോട് അഞ്ച് മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നിലാണ്. യുഡിഎഫ് രണ്ടിടത്താണ്. മഞ്ചേശ്വരത്ത് യുഡിഎഫും ബിജെപിയും ഒപ്പത്തിനൊപ്പമാണ്. അതേസമയം കണ്ണൂരില്‍ 11 മണ്ഡലങ്ങളില്‍ എട്ടിടത്ത് എല്‍ഡിഎഫ് മുന്നിലാണ്. കോട്ട ഇളകാതെ സിപിഎം കാത്തു എന്ന് തന്നെ പറയാം. ഇവിടെ രണ്ടിടത്ത് മാത്രമാണ് യുഡിഎഫ് മുന്നിലുള്ളത്. ഒരിടത്ത് എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണ്.
കോഴിക്കോട് യുഡിഎഫ് നിലം തൊട്ടില്ല
കോഴിക്കോട്ട് യുഡിഎഫിന് നിലം തൊടാന്‍ പോലുമായിട്ടില്ല. ഇവിടെ 13 മണ്ഡലങ്ങളില്‍ പത്തും എല്‍ഡിഎഫിനൊപ്പമാണ്. യുഡിഎഫ് വെറും രണ്ട് മണ്ഡലങ്ങളില്‍ ഒതുങ്ങി. അതേസമയം വയനാട്ടില്‍ ചെറിയ മേധാവിത്തം യുഡിഎഫിനുണ്ട്. രണ്ടിടത്ത് യുഡിഎഫാണ് മുന്നില്‍. എല്‍ഡിഎഫ് ഒരു മണ്ഡലത്തില്‍ മുന്നിട്ട് നില്‍ക്കുന്നു. അതേസമയം മലപ്പുറം ജില്ലയില്‍ സമ്പൂര്‍ണ ആധിപത്യമാണ് യുഡിഎഫിനുള്ളത്. ഇവിടെ 16 മണ്ഡലങ്ങളില്‍ 13 ഇടത്തും യുഡിഎഫിന്റെ കുതിപ്പാണ്. ഇടതിനൊപ്പം മൂന്ന് മണ്ഡലങ്ങളാണ് ഉള്ളത്.
പാലക്കാടും ചുവന്ന് തന്നെ
പാലക്കാട് ജില്ലയില്‍ 12 മണ്ഡലങ്ങളില്‍ പത്തിടത്ത് എല്‍ഡിഎഫാണ് മുന്നിലുള്ളത്. യുഡിഎഫ് ഒറ്റ മണ്ഡലത്തിലൊതുങ്ങി. ഇടതിന്റെ മുന്നേറ്റം തന്നെയാണ് പാലക്കാട് കാണുന്നത്. അതേസമയം പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫും ബിജെപിയും ഒപ്പത്തിനൊപ്പമാണ്. അതേസമയം എറണാകുളത്ത് യുഡിഎഫിന് പ്രതീക്ഷയുണ്ട്. ഇവിടെ 14 മണ്ഡലങ്ങളില്‍ ഒമ്പതിടത്ത് യുഡിഎഫാണ് മുന്നിലുള്ളത്. മൂന്ന് മണ്ഡലങ്ങള്‍ എല്‍ഡിഎഫിനൊപ്പമുണ്ട്. ജില്ലയില്‍ ട്വന്റി20യുടെ കുതിപ്പ് പലയിടത്തുമുണ്ട്. ഇത് നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചേക്കും.
കോട്ടയത്ത് ഇടതുതരംഗം
കോട്ടയത്ത് ഇടതുതരംഗം തന്നെയാണ് ഉണ്ടാവാന്‍ പോകുന്നത്. ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശം എല്‍ഡിഎഫിനെ മുന്നിലെത്തിക്കും. ജോസ് വന്നതോടെ ഒമ്പത് മണ്ഡലങ്ങളില്‍ ഏഴും ചുവപ്പണിഞ്ഞു. യുഡിഎഫ് രണ്ടിലൊതുങ്ങി. ഇടുക്കിയില്‍ ചെറിയ തോതില്‍ ഇടതുപക്ഷം മുന്നിലാണ്. മൂന്ന് മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് മേല്‍ക്കൈയുണ്ട്. യുഡിഎഫ് രണ്ടിടത്താണ് മുന്നിലുള്ളത്. ആലപ്പുഴയില്‍ എല്‍ഡിഎഫിന്റെ തേരോട്ടമാണ്. ഇവിടെ എട്ട് മണ്ഡലങ്ങളില്‍ എല്‍ഡിഎഫാണ് മുന്നിലാണ്. യുഡിഎഫ് ഒരിടത്ത് മാത്രമാണ്.
കൊല്ലവും തിരുവനന്തപുരവും
പത്തനംതിട്ടയില്‍ ഇടത് തരംഗമാണ് ഉള്ളത്. അഞ്ചില്‍ നാലും എല്‍ഡിഎഫ് നേടി. കൊല്ലത്ത് പതിനൊന്നില്‍ ഒമ്പതും എല്‍ഡിഎഫിനൊപ്പമാണ്. രണ്ടിലൊതുങ്ങി യുഡിഎഫ്. തിരുവനന്തപുരത്ത് പതിനാലില്‍ പന്ത്രണ്ട് മണ്ഡലങ്ങളിലും എല്‍ഡിഎഫ് കുതിപ്പ് പ്രകടമാണ്. ആറ്റിങ്ങലില്‍ യുഡിഎഫും നേമത്ത് ബിജെപിയുമാണ് മുന്നില്‍. യുഡിഎഫിന്റെയും ബിജെപിയുടെയും ഈ കുതിപ്പ് നിയമസഭാ തിരഞ്ഞെടുപ്പിലെ വ്യത്യസ്ത സാഹചര്യത്തില്‍ നേമത്തും ആറ്റിങ്ങലിലും ഉണ്ടാവുമോ എന്നാണ് ഇനി അറിയാനുള്ളത്.
ബിജെപി പ്രതിപക്ഷമാവും
ബിജെപി മുഖ്യ പ്രതിപക്ഷമാവാനുള്ള സാധ്യതയും പ്രകടമാണ് 1591 സീറ്റുകളിലാണ് അവര്‍ നേടിയത്. 390 സീറ്റുകളുടെ വളര്ച്ച നേടി. വോട്ട് വിഹിതത്തില്‍ 20 ശതമാനത്തിലധികം ബിജെപിക്കൊപ്പം. 59 കോര്‍പ്പറേഷന്‍ വാര്‍ഡുകളാണ് ഇത്തവണ പിടിച്ചത്. മുനിസിപ്പാലിറ്റി വാര്‍ഡുകള്‍ 340 ആയി ബിജെപി ഉയര്‍ത്തി. ഏഴ് ശതമാനത്തോളം വോട്ട് കൂടി. 1172 വാര്‍ഡുകളാണ് ബിജെപി പിടിച്ചത്. പന്തളത്ത് 18 സീറ്റ് എന്‍ഡിഎ നേടി. ശബരിമലയും ഇവിടെ നേട്ടമായി. ഇതെല്ലാം യുഡിഎഫില്‍ നിന്ന് പ്രതിപക്ഷ സ്ഥാനം തട്ടിയെടുക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നതിന്റെ തെളിവാണ്. കോണ്‍ഗ്രസ് ഇനിയും ബിജെപിയെ വിലകുറച്ച് കണ്ടാല്‍ ഭരണം പോയിട്ട് പ്രതിപക്ഷ സ്ഥാനം പോലും ലഭിക്കില്ല.
ഇന്ത്യയിലിരുന്നും ജയിക്കാം 310 ദശലക്ഷം ഡോളർ; മെഗാ മില്യൺസ് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം