നിയന്ത്രണത്തിന് പുതിയ രീതി; ലോക്ക്ഡൗൺ ഇളവുകളും സംസ്ഥാനത്തെ കോവിഡ് സാഹചര്യവും
ഇളവുകളിലും പൊതുജനം അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ തുടർന്നു പോന്നിരുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്ന വാദം ശക്തമായതോടെ പുതിയ രീതി അവലംബിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും രോഗികളുടെ എണ്ണം കുറയാതെ വന്ന സാഹചര്യത്തിലാണ് പുതിയ നയം സ്വീകരിച്ചിരിക്കുന്നത്. കൂടുതൽ ഇളുവുകൾ അനുവദിച്ചുകൊണ്ടുള്ള പുതിയ ലോക്ക്ഡൗൺ നയം ആരോഗ്യ മന്ത്രി വീണ ജോർജാണ് നിയമസഭയിൽ പ്രഖ്യാപിച്ച്. ഇളവുകളിലും പൊതുജനം അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം.
'റിയലി ഹോട്ട് ആന്റ് കൂൾ'; വീണ്ടും ആരാധകരെ ഞെട്ടിച്ച് അമല പോളിന്റെ കിടിലൻ ഫോട്ടോകൾ
ദിവസം 100 രൂപ മാറ്റിവെച്ചാല്‍ 5 രാജ്യങ്ങളില്‍ പോവാം: സഞ്ചാരം ചിലവ്, സന്തോഷ് ജോര്‍ജ് കുളങ്ങര പറയുന്നു
പുതിയ നയം അനുസരിച്ച് കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രധാന ഇളവ്. സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ ഇല്ലാത്ത ഇടങ്ങളിൽ ആഴ്ചയിൽ ആറ് ദിവസവും കടകൾ തുറക്കാൻ അനുമതിയായി. എന്നാൽ കടകളിൽ പ്രവേശിക്കുന്നതിന് മൂന്ന് നിബന്ധനകളാണ് സർക്കാർ നിർദേശിക്കുന്നത്. രണ്ടാഴ്ച മുന്‍പ് ഒരു ഡോസ് വാക്സീനെങ്കിലും എടുത്തവര്‍, 72 മണിക്കൂറിനിടെ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍, കോവിഡ് പോസിറ്റീവായി ഒരു മാസം കഴിഞ്ഞവർ എന്നിവർക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
മേൽപറഞ്ഞ കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് ബാങ്കുകള്‍, മാര്‍ക്കറ്റുകള്‍, ഓഫിസുകള്‍, വ്യവസായ സ്ഥാപനങ്ങൾ, തുറസായ ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ബാധകമാണ്. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന് ഹോം ഡെലിവറി സംവിധാനം വ്യാപാര സ്ഥാപനങ്ങള്‍ കഴിയുന്നത്ര ഇടങ്ങളില്‍ വിപുലീകരിക്കണം. അതേസമയം കടകളിൽ 25 ചതുരശ്രമീറ്ററില്‍ ഒരാള്‍ എന്ന നിലയിലായിരിക്കണം ആളുകളെ പ്രവേശിപ്പിക്കുന്നത്. മുതിർന്നവർക്കൊപ്പം കുട്ടികളെ പ്രവേശിപ്പിക്കുന്നതിലും വിലക്കില്ല.
റസ്റ്ററന്റുകളിൽ അകത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിന് വിലക്കുണ്ടെങ്കിലും തുറന്ന സ്ഥലങ്ങളിൽ ഭക്ഷണം വിളമ്പാം. കാൻ ഇൻ ഡൈൻ സംവിധാനവും തുടരും. ടൂറിസം മേഖലയ്ക്കും പുതിയ ഇളവുകൾ വലിയ പ്രതീക്ഷയാണ് തരുന്നത്. ടൂറിസം കേന്ദ്രങ്ങൾ ആഴ്ചയിൽ അഞ്ച് ദിവസം പ്രവർത്തിക്കും. ഇതുമായി ബന്ധപ്പെട്ട് നിൽക്കുന്ന റിസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും ബയോ-ബബ്ള്‍ മാതൃകയില്‍ പ്രവര്‍ത്തിക്കാം.
സര്‍ക്കാര്‍ ഓഫിസുകളും പൊതുമേഖലാ സ്ഥാപനങ്ങളും ആഴ്ചയില്‍ അഞ്ചു ദിവസം പ്രവർത്തിക്കും. മത്സരപരീക്ഷകള്‍, റിക്രൂട്ട്മെന്റ്, സ്പോര്‍ട്സ് ട്രയലുകള്‍ എന്നിവ നടത്താം. സർവകലാശാല പരീക്ഷകൾ നടത്താനും അനുമതിയായിട്ടുണ്ട്. അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ട്യൂഷൻ സെന്ററടക്കം അടഞ്ഞുകിടക്കും. തിയറ്ററുകളും തൽക്കാലം തുറക്കേണ്ടെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. കേരളത്തിൽ ഇപ്പോഴും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലാണ്.
ആരാധനാലയങ്ങളുടെ പ്രവർത്തനം സംബന്ധിച്ചും പുതുക്കിയ മാനദണ്ഡം നിലവിൽ വന്നു. വിസ്തീർണം കണക്കാക്കിയാകും ആളുകളെ പ്രവേശിപ്പിക്കുക. ഇത്തരത്തിൽ പരമാവധി 40 പേരെ വരെ പങ്കെടുപ്പിക്കാം. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും. 20 പേർക്കാകും ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കാൻ അനുമതി.
ഏറെ പഴികേട്ട ലോക്ക്ഡൗൺ നിയന്ത്രണ രീതിയിലും മാറ്റം വരുത്തിയിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ചുള്ള ലോക്ക്ഡൗൺ സമ്പ്രദായത്തിന് പകരം ജനസംഖ്യയിലെ രോഗികളുടെ അനുപാതം കണക്കാക്കിയാകും ഇനിമുതൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുക. എല്ലാ ബുധനാഴ്ചയും അനുപാതം പുനര്‍നിര്‍ണയിക്കും. വാർഡ് അടിസ്ഥാനത്തിൽ പരിശോധന നടത്തുമ്പോൾ 1000ൽ പത്തിൽ കൂടുതൽ പേർക്ക് രോഗബാധ ഉണ്ടാകുന്ന പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണിന് തുല്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
വാക്‌സിന്‍ ലഭ്യത അനുസരിച്ച് ഒരു നിശ്ചിത തിയ്യതിക്കുള്ളില്‍ സംസ്ഥാനത്തെ 60 വയസ്സിന് മുകളില്‍ പ്രായമുളള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വ്യക്തമാക്കി. കിടപ്പ് രോഗികള്‍ക്ക് വീടുകളില്‍ ചെന്ന് വാക്‌സിനേഷന്‍ നല്‍കും. ഒരു മാസം സംസ്ഥാനത്ത് ഒരു കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സ്വാതന്ത്ര്യ ദിനത്തിലും മൂന്നാം ഓണത്തിനും ലോക്ക്ഡൗണ്‍ ഇളവ് അനുവദിക്കും.
അതേസമയം കോവിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിൽ സർക്കാരിനി വീഴ്ച പറ്റിയതായാണ് കേന്ദ്ര സംഘം പറയുന്നത്. സർക്കാരിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയാണ് സംഭവിച്ചതെന്നും പരിശോധനകൾ കാര്യക്ഷമമല്ലെന്നും കേന്ദ്ര സംഘം നൽകിയ റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു. സംസ്ഥാനത്ത് കോവിഡ് രോഗ വ്യാപനം അതീവ ഗരുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ പ്രത്യേക സംഘത്തെ കേരളത്തിലേക്കയച്ചത്.
കേന്ദ്രസർക്കാർ നിർദ്ദേശം അനുസരിച്ചല്ല കണ്ടെയ്ൻമെന്റ് സോണുകൾ നിശ്ചയിക്കുന്നത്. ഗൃഹ നിരീക്ഷണത്തിലുള്ള രോഗികൾ നിയന്ത്രണം ലംഘിക്കുന്നു. ഇത്തരത്തിലുള്ള രോഗികളെ നിരീക്ഷിക്കുന്നതും ചികിത്സിക്കുന്നതും ഫലപ്രദമായല്ല. സമ്പർക്ക പട്ടിക തയ്യാറാക്കൽ കാര്യക്ഷമമല്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. വാക്‌സിൻ എടുത്തവരിൽ നിന്ന് സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കണം.വാക്‌സിൻ എടുത്തവർക്ക് രോഗം വരുന്നത് ഗൗരവകരമായ കാര്യമാണെന്നും കേന്ദ്രം സംഘം അറിയിച്ചു.
ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ നൽകിയ ഇളവിനെതിരെയും കേന്ദ്ര സംഘം രംഗത്തെത്തി. സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ അനുവദിക്കരുതെന്നാണ് കേന്ദ്ര സംഘം പറയുന്നത്. കണ്ടൈൻമെന്റ് സോണുകളിൽ 14 ദിവസത്തിനകം ലോക് ഡൗൺ വേണം.ഗൃഹ നിരീക്ഷണത്തിലുള്ള രോഗികൾ നിയന്ത്രണം ലംഘിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം സംസ്ഥാനത്ത് ഇന്നും കോവിഡ് രോഗികളുടെ എണ്ണം 22000ന് മുകളിലാണ്. കൃത്യമായി പറഞ്ഞാൽ 22414 പേർക്കാണ് സംസ്ഥാനത്ത് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിൽ മാത്രം 3691 പേർക്കാണ് കോവിഡ് രോഗബാധ പുതിയതായി കണ്ടെത്തിയത്. മൂന്ന് ജില്ലകളിൽ രണ്ടായിരത്തിന് മുകളിലും അഞ്ച് ജില്ലകളിൽ ആയിരത്തിന് മുകളിലുമാണ് പ്രതിദിന രോഗികളുടെ എണ്ണം. ഇടുക്കിയിലാണ് ഏറ്റവും കുറവ് കേസുകൾ ഇന്ന് റിപ്പോട്ട് ചെയ്തത്, 367.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.37 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,97,092 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 108 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 17,211 ആയി. അതേസമയം സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,478 പേര്‍ രോഗമുക്തി നേടി. 1,76,048 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 32,77,788 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,74,056 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,44,009 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 30,047 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
Recommended Video