പ്ലസ് വൺ പരീക്ഷ റദ്ദാക്കില്ല; കേരളം സുപ്രീംകോടതിയിൽ
പരീക്ഷ റദ്ദാക്കുന്നത് കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടികാട്ടി
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്ലസ് വൺ പരീക്ഷ റദ്ദാക്കില്ലെന്ന് കേരളം സുപ്രീംകോടതിയിൽ. സെപ്റ്റംബറിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് തന്നം സംഘടിപ്പിക്കാൻ തയാറാണെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ വ്യക്തമാക്കി. പരീക്ഷ റദ്ദാക്കുന്നത് കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടികാട്ടി.
പരീക്ഷ റദ്ദാക്കുന്നത് സംബന്ധിച്ച നിലപാട് ഇന്ന് അറിയിച്ചില്ലെങ്കില്‍ കോടതി സ്വന്തം നിലയ്ക്ക് ഉത്തരവ് ഇറക്കുമെന്ന് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംസ്ഥാന സർക്കാർ ഒരാഴ്ച അധിക സമയം ആവശ്യപ്പെട്ടെങ്കിലും കോടതി ആവശ്യം തള്ളുകയായിരുന്നു. ഇതോടെയാണ് ഇന്ന് തന്നെ സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കിയത്.
Recommended Video
സെപ്റ്റംബര്‍ ആറു മുതല്‍ 16 വരെ പ്ലസ് വണ്‍ പരീക്ഷ നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ സമയം ആകുമ്പോള്‍ കോവിഡ് നിയന്ത്രണ വിധേയമാകുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ. കോവിഡിനിടയിലും പ്ലസ് ടു, എസ്എസ്എൽസി പരീക്ഷ വിജയകരമായി നടത്തിയ സംസ്ഥാനമാണ് കേരളം. ഈ അനുഭവസമ്പത്ത് പ്ലസ് വണ്‍ പരീക്ഷ നടത്തുന്നതിലും മുതല്‍ക്കൂട്ടാകുമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു.
അതേസമയം മൂല്യനിർണയ മാനദണ്ഡങ്ങളിൽ അതൃപ്തിയുള്ളവർക്ക് പ്ലസ് ടൂ പരീക്ഷ നടത്താൻ സിബിഎസ്ഇ ഒരുങ്ങുന്നു. ഓഗസ്റ്റ് 15-നും സെപ്റ്റംബര്‍ 15-നുമിടയില്‍ എഴുത്ത് പരീക്ഷ നടത്താനാണ് ബോർഡ് ആലോചിക്കുന്നത്. ഈ സാഹചര്യവും കേരളം ചൂണ്ടികാട്ടി. ഇതേസമയം തന്നെയാണ് പ്ലസ് വൺ പരീക്ഷ നടത്താൻ ഉദ്ദേശിക്കുന്നതെന്നും കേരളം കോടതിയെ ധരിപ്പിച്ചു.
ഗ്ലാമറസ് ലുക്കിൽ വീണ്ടും തമന്ന ഭാട്ടിയ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ