ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബിനെ നീക്കി
ഇന്റലിജന്‍സ് എഡിജിപി ടിപി സെന്‍കുനാറിന് ജയില്‍ ഡജിപിയുടെ തത്കാലചുമതല നല്‍കി. അലക്‌സാണ്ടര്‍ ജേക്കപ്പിന് പകരം ചുമതലകളൊന്നും നല്‍കിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. വിവാദ പത്രസമ്മേളനത്തിന് ഡിജിപി നല്‍കിയ വിശദീകരണം ആഭ്യന്തരവകുപ്പ് തള്ളി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് അലക്‌സാണ്ടര്‍ ജേക്കബ് ജയില്‍ ആസ്ഥാനത്ത് പത്രസമ്മേളനം വിളിച്ചു ചേര്‍ത്തത്. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ഈമാസം അവസാനം വരുന്ന കോടതി വിധിയില്‍ ശിക്ഷലഭിച്ചില്ലെങ്കിലും അവര്‍ ജയിലിനകത്തു തന്നെ കഴിയാന്‍ വേണ്ടിയാണ് ഇത്തരമൊരു വിവാദമുണ്ടാക്കിയതെന്ന് ഡിജിപി പത്ര സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ജയിലില്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പ്രതികള്‍ക്ക് ആറ്മാസം വരെ തടവ്ശിക്ഷ ലഭിക്കും എന്ന ഗൂഢോദ്ദേശ്യമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറയുകയുണ്ടായി.
ടിപി കേസിലെ മറ്റൊരു പ്രതിയായ പി മോഹനന് ഭാര്യ കെകെ ലതികയെ റസ്‌റ്റോറന്റില്‍ സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കിയതില്‍ നിയപരമാ തെറ്റൊന്നുമില്ലെന്നും മാധ്യമങ്ങളുടെ സമ്മര്‍ദ്ദംമൂലമാണ് ഇതുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യേണ്ടിവന്നതെന്നും ഡിജിപി പറഞ്ഞു.
ഈ പ്രസ്താവനകള്‍ വിവാദമായതോടെയാണ് ആഭ്യന്തരമന്ത്രി ജേക്കബിനോട് വിശദീകണം ചോദിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ നാക്ക് പിഴച്ചതാണെന്നും പ്രസ്താവനകളില്‍ ഖേദമുണ്ടെന്നുമാണ് ഡിജിപി ആഭ്യന്തരമന്ത്രിക്ക് നല്‍കിയ ഒരുപേജ് കത്തിലെ വിശദീകരണം. എന്നാല്‍ ഇത് തൃപ്തികരമല്ലെന്ന നിഗമനത്തിലെത്തിയ സര്‍ക്കാര്‍ വിശദീരണം തള്ളുകയും ജേക്കബിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയുമായിരുന്നു.