ബാലഭാസ്കറിന്റെ കുഞ്ഞിന്റെ ജീവനെടുത്ത ഉറക്കം! കേരള പോലീസിന്റെ നിർദേശങ്ങളിങ്ങനെ
തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വരുന്ന വഴിയാണ് വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. രണ്ട് വയസ്സുകാരി തേജസ്വിനി ബാലയുടെ ജീവനെടുത്തത് ഒരു ചെറിയ അശ്രദ്ധയാണ്. വാഹനം ഓടിച്ചിരുന്നയാളുടെ കണ്ണൊന്ന് ചിമ്മിയതോടെ കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് തകർന്നു.
രാത്രികാല വാഹന യാത്രകളിൽ ഏറ്റവും ഭയക്കേണ്ടത് ഡ്രൈവർമാരുടെ ഉറക്കം തന്നെയാണ്. ബാലഭാസ്കറിന് സംഭവിച്ച ദുരന്തത്തോടെ രാത്രിയാത്രകളെക്കുറിച്ച് വലിയ ചർച്ചകൾ നടക്കുന്നു. കേരള പോലീസിനും ചിലത് പറയാനുണ്ട്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
വാഹനമോടിക്കുമ്പോൾ ഉറങ്ങരുതേ
വാഹനമോടിക്കുമ്പോൾ ഉറങ്ങരുതേ.. വളരെയധികം ശ്രദ്ധ വേണ്ട ജോലിയാണ് ഡ്രൈവർമാരുടേത്. അതുകൊണ്ടുതന്നെ കൂടുതൽ വിശ്രമവും ആവശ്യമാണ്.ഡ്രൈവ് ചെയ്യുമ്പോൾ ഉറക്കം വരുന്നത് ഡ്രൈവർമാരെ ബുദ്ധിമുട്ടിലാക്കുന്ന കാര്യമാണ്, മാത്രമല്ല രാത്രി കാലങ്ങളിലെ ഡ്രൈവിംഗ് വലിയ അപകടത്തിന് കാരണമാകുന്നു..
ഡ്രൈവറുടെ ഉറക്കം
എത്ര മികച്ച ഡ്രൈവർ ആണെങ്കിൽ പോലും ഈ പ്രശ്‌നത്തെ നേരിടാന് വലിയ പ്രയാസമാണ്. രാത്രി നടക്കുന്ന പല അപകടങ്ങൾക്കും കാരണം ഇത്തരത്തിൽ ഡ്രൈവറുടെ ഉറക്കം തന്നെയാകാം. പലപ്പോഴും ഡ്രൈവർ അറിയാതെയാണ് ഉറക്കത്തിലേക്ക് വീണുപോകുന്നത്. ഉറക്കം വരുന്നു എന്ന് തോന്നിയാൽ തീര്‍ച്ചയായും ഡ്രൈവിംഗ് നിർത്തി വെക്കണം.
ഉറക്കം വന്നാൽ വണ്ടി നിർത്തുക
തുടർച്ചയായി കോട്ടുവായിടുകയും കണ്ണ് തിരുമ്മുകയും ചെയ്യുക. റോഡില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത വിധം കണ്ണുകള്‍ക്ക് ഭാരം അനുഭവപ്പെടുക. തുടര്‍ച്ചയായി കണ്ണ് ചിമ്മി, ചിമ്മി തുറന്നുവയ്ക്കുന്ന സാഹചര്യം ഉണ്ടാവുക. എന്നീ കാര്യങ്ങള്‍ ഉണ്ടെങ്കിൽ നിർബന്ധമായും ഡ്രൈവിംഗ് നിർത്തി വെയ്ക്കണം. ദീര്‍ഘദൂര യാത്രയിൽ വാഹനങ്ങൾ വഴിയരികിൽ നിര്‍ത്തി കുറചു വിശ്രമിക്കുന്നത് അപകടസാധ്യത കുറക്കുന്നു.
അപകടം പതിയിരിക്കുന്നു
കഴിയുമെങ്കില്‍ രാത്രി ഏറെ വൈകിയും പുലര്‍ച്ചെ 5.30 വരെയും വാഹനമോടിക്കാതെയിരിക്കുവാന്‍ ശ്രമിക്കുക, സ്വാഭാവികമായി ഉറങ്ങാനുള്ള പ്രവണത ഈ സമയത്ത് കൂടുതൽ ഉണ്ടാകും. എതിരെ വരുന്നവർ ചിലപ്പോൾ ഉറക്കം തൂങ്ങിയും അമിത വേഗതയിലും ഒക്കെ ആയിരിക്കും വരുന്നത്..രാത്രിയും പുലർച്ചയും ആണ് വലിയ അപകടങ്ങൾ പതിയിരിക്കുന്നത് എന്ന് ഓർക്കുക..
ഉറക്കം ഉറപ്പാക്കുക
ഉറക്കംതൂങ്ങുന്ന ഡ്രൈവർ മദ്യപിച്ചു വാഹനം ഓടിക്കുന്നയാളുടെ അത്രയും തന്നെ അപകടകാരിയായിരിക്കാം. ദൂരയാത്ര പോകേണ്ട സാഹചര്യത്തിൽ, അല്ലെങ്കിൽ ഡ്രൈവ് ചെയ്യുന്ന സമയത്ത് ശ്രദ്ധിച്ചാല്‍ ഉറക്കം വരുന്ന പ്രശ്‌നം ഇല്ലാതാക്കാം. അതിന് ആദ്യം വേണ്ടത് നല്ല ഉറക്കം ലഭിക്കുക എന്നതാണ്. ദൂരയാത്രാ ഡ്രൈവിംഗിന് മുന്‍പായി നല്ല ഉറക്കം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക, ഏഴോ എട്ടോ മണിക്കൂർ ഉറങ്ങിയതിനു ശേഷം മാത്രം നീണ്ട ഡ്രൈവിംഗ് തുടരുക.
രാത്രി അപകടം പതിവ്
ഇങ്ങനെയുള്ള യാത്രകളില്‍ കഴിയുമെങ്കിൽ ഡ്രൈവിംഗ് വശമുള്ള ഒരാളെ കൂടെ കൂട്ടാന്‍ ശ്രമിക്കുക. ആവശ്യമുണ്ടെങ്കിൽ ഡ്രൈവിംഗിൽ സഹായിക്കാനും ഇവർക്ക് കഴിയും. കുടുംബാംഗങ്ങൾ ഒന്നിച്ചു മരണപ്പെടുകയോ അപകടത്തിലാവുകയോ ചെയ്യുന്ന മിക്ക അപകടങ്ങളുമുണ്ടാകുന്നത് രാത്രിയിലാണ്. അതിനു പ്രധാന കാരണം ഡ്രൈവറുടെ ഉറക്കമാണ്.
വൈകിയാലും ആയുസ്സ് കുറയില്ല
വാഹനം ഓടിക്കുമ്പോൾ ഉറക്കം തോന്നിയാൽ അപ്പോൾ തന്നെ വണ്ടി ഒതുക്കി ഇട്ട് അല്‍പ നേരം കിടന്നുറങ്ങുക. ഉറക്കം തോന്നിയാൽ പലരും പറയാന്‍ മടിച്ച് മിണ്ടാതെ യാത്ര തുടരും... രാതികാല യാത്രാവേളയിൽ ഡ്രൈവർമാർ അല്പനേരം വിശ്രമിക്കുന്നത് മൂലം യാത്രവൈകിയേക്കാം, പക്ഷെ അത് നിങ്ങളുടെ ആയുസ് വർദ്ധിപ്പിക്കുമേന്നോർക്കുക എന്നാണ് കേരള പോലീസ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
രണ്ട് വയസ്സുകാരി തേജസ്വിനിയുടെ മരണം ഒഴിവാക്കാവുന്നതായിരുന്നു! മുരളി തുമ്മാരുകുടി എഴുതുന്നു
ബിഷപ്പ് ഫ്രാങ്കോ അല്ല, നമ്പർ 5968! ഇറ്റാലിയൻ ഭക്ഷണവും സ്കോച്ചും ഇല്ല, പുളിശേരിയും ചോറും