ആപത്ത് സിപിഎം തിരിച്ചറിയുന്നു... ലീഗിനെ ഒപ്പം നിര്‍ത്തിയേ പറ്റൂ; ലീഗിനും വേണം പച്ചത്തുരുത്ത്
കോഴിക്കോട്: ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിനെ എല്‍ ഡി എഫിലേക്ക് കൊണ്ടുവരാനുള്ള സി പി ഐ എം ശ്രമത്തിന് പിന്നില്‍ പാര്‍ട്ടിക്ക് നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന അടിത്തറ ശക്തിപ്പെടുത്താനുള്ള നീക്കം എന്ന് വിലയിരുത്തല്‍. രണ്ടാം എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിന് പിന്നാലെ സര്‍ക്കാരിന്റേയും സി പി ഐ എമ്മിന്റേയും പല നിലപാടുകളും ജനസമക്ഷം പ്രതിരോധത്തിലായിട്ടുണ്ട്.
കെ റെയില്‍ അടക്കമുള്ള വിഷയങ്ങളില്‍ ജനവികാരം സര്‍ക്കാരിന് എതിരായിരുന്നു. ഈ സാഹചര്യത്തില്‍ മുസ്ലീം ലീഗിനെ എല്‍ ഡി എഫിലേക്ക് കൊണ്ടുവരുന്നതിനുള്ള സി പി ഐ എം ശ്രമങ്ങള്‍ മലബാറിലെ മുസ്ലീം വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് എന്ന് സുനിശ്ചയമമാണ്. അടുത്തിടെ സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ല എന്ന് പറഞ്ഞത് സഖ്യത്തിനുള്ള വാതില്‍ തുറന്നിട്ടതിന്റെ ആദ്യപടിയായാണ് വിലയിരുത്തുന്നത്.
ഇടതുപക്ഷ പാര്‍ട്ടികള്‍ എല്ലായ്പ്പോഴും വര്‍ഗീയ സംഘടനയായി മുദ്രകുത്തിയിരുന്ന പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. എന്നാല്‍ സി പി ഐ എമ്മിന്റെ ഇപ്പോഴത്തെ നിലപാട് യു ഡി എഫിലും എല്‍ ഡി എഫിലും ഒരുപോലെ പ്രകമ്പനമുണ്ടാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ യു ഡി എഫിലെ പ്രബല കക്ഷിയാണ് മുസ്ലീം ലീഗ്. നിയമസഭയിലെ സീറ്റ് നിലയില്‍ പോലും ഒന്നാം കക്ഷിയായ കോണ്‍ഗ്രസില്‍ നിന്ന് വെറും ആറ് സീറ്റിന്റെ വ്യത്യാസമേ മുസ്ലീം ലീഗിനുള്ളൂ.
അതിനാല്‍ മുസ്ലീം ലീഗ് യു ഡി എഫ് വിടുന്ന സാഹചര്യമുണ്ടായാല്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് നിലയില്ലാക്കയത്തിലേക്ക് പോകും എന്നുറപ്പാണ്. പതിറ്റാണ്ടുകളായി യു ഡി എഫിലെ അവിഭാജ്യ ഘടകമാണ് മുസ്ലീം ലീഗ്. മറുവശത്ത് എല്‍ ഡി എഫില്‍ സി പി ഐ എമ്മിന്റെ നീക്കങ്ങളില്‍ സി പി ഐയ്ക്കാണ് അങ്കലാപ്പ്. നിലവില്‍ എല്‍ ഡി എഫിലെ രണ്ടാം കക്ഷിയായ സി പി ഐയ്ക്ക് മുസ്ലീം ലീഗ് മുന്നണിയിലേക്ക് വന്നാല്‍ തങ്ങളുടെ സ്ഥാനം നഷ്ടമാകുമോ എന്ന ഭയമുണ്ട്.
ശബരിമലയില്‍ സ്ത്രീകള്‍ കയറുന്നതിനോട് എനിക്ക് എതിര്‍പ്പില്ല.. പക്ഷെ; നിലപാട് വ്യക്തമാക്കി പിഷാരടി
അതിനാലാണ് സി പി ഐ മുസ്ലീം ലീഗിനെ നഖശിഖാന്തം എതിര്‍ക്കുന്നത്. അതേസമയം നിലവില്‍ യു ഡി എഫ് വിടേണ്ട സാഹചര്യമില്ല എന്നാണ് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറയുന്നത്. സി പി ഐ എമ്മിന്റെ പ്രശംസാവചനങ്ങള്‍ സ്വാഗതം ചെയ്യുമ്പോഴും യു ഡി എഫില്‍ നിന്ന് എല്‍ ഡി എഫിലേക്ക് കൂറുമാറാന്‍ പാര്‍ട്ടിക്ക് പദ്ധതിയില്ല എന്നാണ് അദ്ദേഹം പറയുന്നത്.
എന്നാല്‍ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ അടുത്തിടെ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ പോലും മുസ്ലീം ലീഗ് നടത്തിയ പ്രതികരണം ശ്രദ്ധേയമാണ്. കോണ്‍ഗ്രസ് വിഷയം രാഷ്ട്രീയമായി ഉന്നയിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇത് സി പി ഐ എമ്മിലെ ആഭ്യന്തര കാര്യം എന്നാണ് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. പുതിയ സാഹചര്യത്തില്‍ ഈ നിലപാടിന് പ്രസക്തിയേറെയാണ്.
അതേസമയം കേരള സമൂഹത്തെ വര്‍ഗീയമായി വിഭജിക്കാനുള്ള അപകടകരമായ ശ്രമമായാണ് ഐ യു എം എല്ലിനെ ആകര്‍ഷിക്കാനുള്ള സി പി ഐ എം ബി ജെ പി കാണുന്നത്. എന്നാല്‍ തുടര്‍ച്ചയായി രണ്ടാം തവണയും അധികാരത്തില്‍ വന്നതിന് ശേഷം സി പി ഐ എമ്മിന് കേരളത്തില്‍ ജനപ്രീതി ക്രമേണ കുറയുകയാണെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ വിലയിരുത്തലുകളുണ്ട്.
അതിനാലാണ് മുസ്ലീം സമുദായത്തെ ലീഗ് വഴി ആകര്‍ഷിക്കാന്‍ സി പി ഐ എം ശ്രമിക്കുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ നിരീക്ഷിക്കുന്നത്. മാത്രമല്ല കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ വിവാദ ആര്‍.എസ്.എസ് അനുകൂല പ്രസ്താവനയില്‍ ലീഗ് പരസ്യമായി തന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഈ സമയത്ത് യു ഡി എഫിനുള്ളില്‍ ആശയക്കുഴപ്പത്തിന്റെ വിത്ത് പാകുക എന്ന ലക്ഷ്യത്തോടെയായിരുന്നു എം വി ഗോവിന്ദന്റെ പ്രസ്താവനയെന്ന് പലരും കരുതുന്നു.
വഖഫ് ബോര്‍ഡ് നിയമനം, വിദ്യാഭ്യാസരംഗത്ത് ലിംഗസമത്വം നടപ്പാക്കണമെന്ന വിവാദ നിര്‍ദേശം തുടങ്ങി വിവിധ വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമസ്ത നേതാക്കളുമായി നേരിട്ട് ചര്‍ച്ച നടത്തിയിരുന്നു. മുസ്ലീം സമുദായത്തെ എല്‍ ഡി എഫ് സര്‍ക്കാര്‍ വിശ്വാസത്തില്‍ എടുക്കുന്നു എന്ന പ്രതീതി ഉണ്ടാക്കാനാണ് ഈ ശ്രമം എന്ന് വ്യക്തമാണ്. 2014 മുതല്‍ കേന്ദ്രത്തില്‍ നിന്നും 2016 മുതല്‍ കേരളത്തില്‍ നിന്നും അധികാരത്തില്‍ നിന്ന് പുറത്താണ് മുസ്ലീം ലീഗ്.
അധികാരമില്ലാതെ മുസ്ലീം ലീഗിന് എത്രകാലം പിടിച്ച് നില്‍ക്കാനാകും എന്ന ചോദ്യമാണ് ലീഗിന്റെ മുന്നണി മാറ്റ വാര്‍ത്തകളെ സജീവമാക്കുന്നത്. അതിനാല്‍ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ മാറ്റം വരുത്താന്‍ പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം ആഗ്രഹിക്കുന്നു എന്നാണ് സൂചന. അതേസമയം കേന്ദ്രത്തില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ സാമുദായിക പാര്‍ട്ടികളെയേും സംഘനകളേയും ആകര്‍ഷിക്കാന്‍ സി പി ഐ എം ശ്രമിക്കുന്നുണ്ട്.
അതിന്റെ ഫലമായാണ് 2020-ല്‍ കേരള കോണ്‍ഗ്രസിനെ എമ്മിനെ എല്‍ ഡി എഫിലേക്ക് കൊണ്ടുവന്നുകൊണ്ട് കേരളത്തിലെ ക്രിസ്ത്യന്‍ സമുദായത്തിലെ ഗണ്യമായ വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ സി പി ഐ എമ്മിനായത്. ഫലമോ ഒരുകാലത്ത് യു ഡി എഫിന്റെ രാഷ്ട്രീയ കോട്ടയായിരുന്ന മധ്യതിരുവിതാംകൂറില്‍ മുന്നണിക്ക് കനത്ത തിരിച്ചടിയും ലഭിച്ചു. എന്നാല്‍ ലീഗ് പോലുള്ള സാമുദായിക കക്ഷികളെ ഒപ്പം നിര്‍ത്തുമ്പോള്‍ പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടര്‍ അടിത്തറ തകിടം മറിയുമോ എന്ന ആശങ്കയും സി പി ഐ എമ്മിനുണ്ട്.
സി പി ഐ എം നേതൃത്വത്തിലുള്ള എല്‍ ഡി എഫിലേക്ക് കൂറ് മാറാന്‍ മുസ്ലീം ലീഗ് നേതൃത്വം ചരിത്രപരമായ തീരുമാനമെടുക്കുമോയെന്നത് കാത്തിരുന്ന് കാണേണ്ടതാണ്. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പുവരെ അത് നടക്കാന്‍ സാധ്യതയില്ല. എന്നാല്‍ 2024 ലും ബി ജെ പി അധികാരത്തില്‍ വരികയും കോണ്‍ഗ്രസ് തകരുകയും ചെയ്താല്‍ മുസ്ലീം ലീഗ് മാറി ചിന്തിക്കാനാണ് സാധ്യത കൂടുതല്‍.