'വയറ്റു പിഴപ്പ് ആണല്ലോ; ഐഎംഎയുടെ ഭീഷണിക്ക് വഴങ്ങുന്നവരല്ല അധികാരത്തില്‍', സർക്കാറിന് പ്രശംസ
സംസ്ഥാന സർക്കാർ പാസാക്കിയ കേരള പൊതുജനാര്യോഗ്യ ബില്ലിനെ പ്രശംസിച്ച് ഡോക്ടറും സംവിധായകനുമായി ബിജുകുമാർ ദാമോദരന്‍. ഭരണ പക്ഷത്തേയും പ്രതിപക്ഷത്തെയും ജനപ്രതിനിധികൾ അടങ്ങിയ ഒരു സെലക്റ്റ് കമ്മിറ്റി ഈ വിഷയത്തിൽ എല്ലാ വശങ്ങളും വിശദമായി ചർച്ച ചെയ്യുകയും പഠിക്കുകയും ചെയ്ത ശേഷമാണ് ഈ ബിൽ നിയമസഭയിൽ അവതരിപ്പിച്ചു പാസ്സാക്കിയതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
അതേസമയം ബില്ലിനെ എതിർക്കുന്ന ഐ എം എയ്ക്കെതിരേയും കണ്‍സോഷ്യം ഓഫ് ഹോമിയോപ്പതി അസോസിയേഷൻ എന്ന സംഘനടയ്ക്കെതിരേയും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിക്കുന്നു. പണ്ടത്തെപ്പോലെ ഐ എം എ ഭീഷണിപ്പെടിത്തിയാൽ ആ ഭീഷണിക്ക് വഴങ്ങുന്ന ഒരു സർക്കാരല്ല കേരളം ഭരിക്കുന്നത് എന്നത് കൊണ്ട് ഐ എം എ യുടെ ഭീഷണി പണ്ടേപ്പോലെ ഇപ്പോൾ ഫലിക്കുന്നുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ബില്ലിനെതിരെ ഗവർണറെ കാണും
അപ്പോൾ ബില്ലിനെതിരെ ഗവർണറെ കാണും നിയമ നടപടി സ്വീകരിക്കും എന്നൊക്കെയുള്ള ഉമ്മാക്കികൾ പുറത്തിറക്കുകയാണ് . സംഘടനയ്ക്കും നേതാക്കൾക്കും എന്തെങ്കിലും ഒക്കെ നിലനിൽപ്പ് വേണ്ടേ , വയറ്റു പിഴപ്പ് ആണല്ലോ പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഇത് സംബന്ധിച്ച് അദ്ദേഹം നടത്തിയ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
കേരളാ പൊതുജനാരോഗ്യ ബിൽ സംസ്ഥാന സർക്കാർ പാസ്സാക്കി കഴിഞ്ഞു. ഭരണ പക്ഷത്തേയും പ്രതിപക്ഷത്തെയും ജനപ്രതിനിധികൾ അടങ്ങിയ ഒരു സെലക്റ്റ് കമ്മിറ്റി ഈ വിഷയത്തിൽ എല്ലാ വശങ്ങളും വിശദമായി ചർച്ച ചെയ്യുകയും പഠിക്കുകയും ചെയ്ത ശേഷമാണ് ഈ ബിൽ നിയമസഭയിൽ അവതരിപ്പിച്ചു പാസ്സാക്കിയത് . കേരളത്തിന്റെ ആരോഗ്യ രംഗം ഇന്ന് കാണുന്ന നിലയിൽ ഒരു കേരളാ മോഡൽ ആക്കുന്നതിൽ എല്ലാ വൈദ്യശാസ്ത്ര വിഭാഗങ്ങളും അവരുടേതായ പങ്കു വഹിച്ചിട്ടുണ്ട്.
പൊതുജനങ്ങൾ ആശ്രയിക്കുന്ന എല്ലാ അംഗീകൃത വൈദ്യ ശാസ്ത്രങ്ങളെയും ഉൾപ്പെടുത്തി സമഗ്രമായ രീതിയിൽ ഒരു പൊതുജനാരോഗ്യ ബിൽ നടപ്പാക്കാൻ കേരളാ സർക്കാർ കാണിച്ച ആർജ്ജവം ഏറെ പ്രശംസാർഹമാണ് . മുഖ്യമന്ത്രിയും ആരോഗ്യ വകുപ്പ് മന്ത്രിയും ഈ വിഷയത്തിൽ പുലർത്തിയ ജാഗ്രതയും നിലപാടും ഇടപെടലുകളും അഭിനന്ദിക്കപ്പെടേണ്ടതാണ്.

ഈ ബിൽ പാസ്സാക്കരുത്
ഇത്തരത്തിൽ ഏറെ സമഗ്രമായ എല്ലാ വിഭാഗം അംഗീകൃത വൈദ്യ ശാസ്ത്ര ശാഖകളേയും ഉൾക്കൊള്ളുന്ന ജനാധിപത്യപരമായ പ്രവർത്തനം ഉറപ്പു വരുത്തുന്ന നിലയിൽ രൂപീകരിക്കപ്പെട്ട ബിൽ യാതൊരു അഭിപ്രായ ഭിന്നതയ്ക്കും ഇടയില്ലാതെ സ്വീകരിക്കപ്പെടേണ്ടതാണ്. എന്നാൽ ഇപ്പോൾ ഈ ബില്ലിനെതിരെ രണ്ടു കൂട്ടർ ആണ് രംഗത്തു വന്നിരിക്കുന്നത് . ഈ ബിൽ പാസ്സാക്കരുത് എന്നാവശ്യപ്പെട്ടു ഗവർണറെ സമീപിക്കുകയും നിയമ നടപടികൾ ആലോചിക്കുകയും ഒക്കെ ചെയ്യും എന്നാണു ഈ രണ്ടു കൂട്ടരും പ്രഖ്യാപിച്ചിട്ടുള്ളത് .
ഈ രണ്ടു കൂട്ടർ ആരാണെന്നല്ലേ . സ്വാഭാവികമായും ഒന്നാമത്തെ കൂട്ടർ അലോപ്പതി ഡോക്ടർമാരുടെ സ്വകാര്യ സഹകരണ സംഘം ക്ലിപ്തം സംഘടന ഐ എം എ തന്നെ . അവരുടെ സംസ്ഥാന പ്രെസിഡന്റ് സുൾഫി നൂഹ് എന്നയാൾ പറയുന്നത് പൊതുജനാരോഗ്യവുമായി ബന്ധമില്ലാത്ത ആയുഷ് ഉദ്യോഗസ്ഥരെ ബില്ലിലെ കമ്മിറ്റികളിൽ ഉൾപ്പെടുത്തിയത് ശരിയായില്ല ഇത് ബില്ലിന് തിരിച്ചടിയാകും അത്രേ . അലോപ്പതി വിഭാഗം ഉദ്യോഗസ്ഥർ മാത്രം ബില്ലിൽ മതി എന്നാണു ടിയാന്റെ ആവശ്യം .
പൊതുജനാരോഗ്യവുമായി ആയുഷ് വിഭാഗം ഉദ്യോഗസ്ഥർക്ക് ബന്ധമൊന്നുമില്ല എന്ന പുള്ളിയുടെ പ്രസ്താവന ഒക്കെ കോമഡി ആണ് . ഒരു ആയുഷ് രഹിത കിനാശ്ശേരി ആണ് പുള്ളിയുടെ ഏറെ വർഷങ്ങളായുള്ള ജീവിത സ്വപ്നം . പക്ഷെ യഥാർത്ഥത്തിൽ വസ്തുതകൾ തിരിച്ചാണ് . കേരളത്തിലും ഇന്ത്യയിലും വലിയൊരു വിഭാഗം ജനങ്ങൾ ആശ്രയിക്കുന്ന ഒരു വിഭാഗം ആണ് ആയുഷ് . സുൾഫി കണ്ണടച്ച ശേഷം ലോകം മൊത്തം ഇരുട്ടാണല്ലോ എന്ന് പ്രസ്താവിച്ചാൽ ലോകം ഇരുട്ടിലാകില്ലല്ലോ . എന്ത് ചെയ്യാൻ സുൽഫിയുടെ ജീവിത അഭിലാഷം അടുത്ത നൂറ്റാണ്ടിൽ ഒന്നും സാധ്യമാവും എന്ന് തോന്നുന്നില്ല ..

ആയുഷ് വിഭാഗത്തെ ബില്ലിൽ നിന്നും
ആയുഷ് വിഭാഗത്തെ ബില്ലിൽ നിന്നും പുറത്താക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് ഐ എം എ മുൻപേ തന്നെ സർക്കാരിനെയും സെലക്ട് കമ്മിറ്റിയെയും സമീപിച്ചിരുന്നു . ആയുഷ് വൈദ്യശാസ്ത്രങ്ങളുടെ പ്രസക്തി നന്നായറിയാവുന്ന സർക്കാരും സെലക്ട് കമ്മിറ്റിയും ആ ആവശ്യം എടുത്തു ചവറ്റു കുട്ടയിൽ ഇട്ടു . പണ്ടത്തെപ്പോലെ ഐ എം എ ഭീഷണിപ്പെടിത്തിയാൽ ആ ഭീഷണിക്ക് വഴങ്ങുന്ന ഒരു സർക്കാരല്ല കേരളം ഭരിക്കുന്നത് എന്നത് കൊണ്ട് ഐ എം എ യുടെ ഭീഷണി പണ്ടേപ്പോലെ ഇപ്പോൾ ഫലിക്കുന്നുമില്ല .
അപ്പോൾ ബില്ലിനെതിരെ ഗവർണറെ കാണും നിയമ നടപടി സ്വീകരിക്കും എന്നൊക്കെയുള്ള ഉമ്മാക്കികൾ പുറത്തിറക്കുകയാണ് . സംഘടനയ്ക്കും നേതാക്കൾക്കും എന്തെങ്കിലും ഒക്കെ നിലനിൽപ്പ് വേണ്ടേ , വയറ്റു പിഴപ്പ് ആണല്ലോ പ്രധാനം. ഇനി ബില്ലിനെതിരെ ഗവർണറെ കണ്ട രണ്ടാമത്തെ കൂട്ടർ ആരാണെന്നല്ലേ . അത് ആയുഷ് വിഭാഗത്തിലെ ചില ഹോമിയോ സംഘടനകൾ ആണ് .

കൺസോർഷ്യം ഓഫ് ഹോമിയോപ്പതി അസോസിയേഷൻ എന്നാണു പേരൊക്കെ എങ്കിലും മൂന്ന് തട്ടിക്കൂട്ട് സംഘടനകൾ മാത്രമാണ് ഗവർണർക്കുള്ള പരാതിയിൽ ഒപ്പു വെച്ചിരിക്കുന്നതായി കാണുന്നത്. കൺസോർഷ്യം എന്നൊക്കെ ഇക്കൂട്ടർ ഒരു ഗാമയ്ക്ക് പറയുന്നു എന്നേ ഉള്ളൂ . ഹോമിയോപ്പതി ഡോക്ടർമാരുടെ പ്രധാന സംഘടനകളും , ഹോമിയോപ്പതി സർക്കാർ മെഡിക്കൽ ഓഫീസർമാരുടെ സംഘടനയും ഒക്കെ ഈ ബില്ലിനെ പൂർണ്ണമായും അനുകൂലിച്ചിരിക്കുക ആണ്.
പബ്ലിക് ഹെൽത് ഓഫീസർ
ഈ മൂന്നു തട്ടിക്കൂട്ട് സംഘടനകളുടെ കൺസോർഷ്യത്തിന്റെ ആവശ്യം വളരെ രസകരം ആണ് . ബില്ലിലെ കമ്മിറ്റികളിൽ പബ്ലിക് ഹെൽത് സമിതികളുടെ നിർദേശങ്ങൾ നടപ്പിലാക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്ന പബ്ലിക് ഹെൽത് ഓഫീസർ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരാണ് . ഈ ചുമതല ഈ ഉദ്യോഗസ്ഥരിൽ നിന്ന് മാറ്റി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരിലേക്ക് നൽകണം എന്നതാണ് ഇവരുടെ പ്രധാന ആവശ്യം.
പിന്നെയും കുറെ ആവശ്യങ്ങൾ ഇക്കൂട്ടർ പറയുന്നുണ്ട് . യാതൊരു സാമാന്യ ബോധവും ഇല്ലാത്ത ആവശ്യങ്ങൾ ആണ് അവയൊക്കെ എന്നത് കൊണ്ട് അതൊക്കെ ഇവിടെ എഴുതി മറ്റുള്ളവരുടെ ക്ഷമ പരീക്ഷിക്കുന്നില്ല . ഈ തട്ടിക്കൂട്ട് കൺസോർഷ്യത്തിന്റെ ആവശ്യങ്ങളോട് ആയുഷ് ഹോമിയോപ്പതി രംഗത്തെ പ്രധാനപ്പെട്ട അംഗീകൃത സംഘടനകൾ ഒന്നും തന്നെ യോജിക്കുന്നില്ല എന്നും, ആയുഷ് ഹോമിയോപ്പതി വിഭാഗത്തിന് തന്നെ അപമാനകരമാണ് ഈ ആളുകളുടെ പ്രവർത്തനങ്ങൾ എന്നതും മറ്റുള്ള സംഘടനകളും ആയുഷ് മേഖലയും ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട് .
പൊതുജനാരോഗ്യ ബില്ലിനെതിരെ ഗവർണറെ സമീപിക്കുന്ന ഐ എം എ എന്ന സ്വകാര്യ സംഘടനയ്ക്കും , ആയുഷ് ഹോമിയോപ്പതി വിഭാഗത്തിലെ ഈ സ്വകാര്യ തട്ടിക്കൂട്ട് സംഘടനകൾക്കും പൊതുവായി ചില സാമ്യങ്ങൾ ഉണ്ട് എന്നത് പരിശോധിച്ചാൽ മനസ്സിലാകും. വൈദ്യശാസ്ത്ര തീവ്രവാദം ആണ് അതിലൊന്ന് . അലോപ്പതി മാത്രമാണ് ശരി ബാക്കി ഒന്നും ഇവിടെ വേണ്ട എന്നാണു ഐ എം എ യുടെ തീവ്രവാദ നിലപാട് , ഹോമിയോപ്പതി മാത്രമാണ് ശരി ബാക്കി ഒന്നിനും പ്രസക്തി ഇല്ല എന്നതാണ് ഈ ഹോമിയോപ്പതി തീവ്രവാദികളുടെ നിലപാട്.
മെഡിക്കൽ തീവ്രവാദ കാഴ്ചപ്പാട്
രണ്ടു കൂട്ടരുടെയും മെഡിക്കൽ തീവ്രവാദ കാഴ്ചപ്പാട് അപകടകരം ആണ്. എല്ലാ വൈദ്യ ശാസ്ത്രങ്ങളും പരസ്പര സഹകരണത്തോടെ ആണ് പ്രവർത്തിക്കേണ്ടത്. ഓരോ വൈദ്യശാസ്ത്രത്തിനും അതിന്റേതായ മെച്ചങ്ങളും പരിമിതികളും ഉണ്ട്. അത് മനസ്സലാക്കാതെ ഞങ്ങൾ മാത്രമാണ് ഒരേ ഒരു പരിഹാരം എന്ന മട്ടിലുള്ള ചിന്ത അപകടകരം ആണ്.
ഈ രണ്ടു കൂട്ടരെയും പൊതുവായി ബന്ധിപ്പിക്കുന്ന മറ്റൊരു ഘടകം കടുത്ത സർക്കാർ വിരുദ്ധത ആണ്.
സർക്കാർ വിരുദ്ധ കാഴ്ചപ്പാട് പുലർത്തുന്നതിൽ ഞങ്ങൾ വളരെ മുന്നിലാണ് എന്ന് പല സമയങ്ങളിലും തെളിയിച്ചിട്ടുള്ള ഒരു സംഘടന ആണ് ഐ എം എ . ഹോമിയോ തട്ടിക്കൂട്ട് കൺസോർഷ്യത്തിന്റെ നേതാക്കളിൽ പ്രമുഖരെ ഒന്ന് നോക്കിയാൽ അവരുടെ രാഷ്ട്രീയവും സർക്കാർ വിരുദ്ധതയും വളരെ പ്രകടമായി മനസ്സിലാകും.
അപ്പോൾ സമാന മനസ്ഥിതിയുള്ള ഐ എം എ യും ഹോമിയോ സംഘടനകളും ഒന്നിച്ചു പൊതുജനാരോഗ്യ ബില്ലിനെ എതിർക്കുന്ന അസുലഭ കാഴ്ച കാണുമ്പോൾ കണ്ടു നിൽക്കുന്ന ആർക്കും ഒരു സംശയവും തോന്നുന്നില്ലല്ലോ .. ഉണ്ടോ ?... ഹേ ഇല്ല ...സത്യമായും ഇല്ല ..ഒരു കൂട്ടർ ഞങ്ങൾ മാത്രമാണ് ശാസ്ത്രീയ സത്യം എന്ന മുദ്രാവാക്യം ഉയർത്തി പടവാൾ ഏന്തുന്നു, മറ്റൊരു കൂട്ടർ ഹോമിയോപ്പതിയാണ് അഖിലസാരം ഊഴിയിൽ അതിനു വേണ്ടി ഞങ്ങൾ രക്തം ചീന്തും എന്നുറക്കെ പ്രഖ്യാപിച്ചു പടവാൾ ഏന്തുന്നു.
അല്ലാതെ സർക്കാർ വിരുദ്ധതയോ ഹേ അതെന്തൂട്ട് സാധനം ... അപ്പോൾ ഐ എം എ യോടും ഹോമിയോ കൺസോർഷ്യത്തോടും ഒന്നേ പറയാനുള്ളു . വകതിരിവ് പലചരക്കു കടയിൽ മേടിക്കാൻ കിട്ടുന്ന സാധനം അല്ല , സർക്കാർ വിരുദ്ധതയ്ക്ക് അലോപ്പതിയിലും ഹോമിയോപ്പതിയിലും മരുന്നുമില്ല . അപ്പോൾ ശരി നല്ല നമസ്കാരം ..
-
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ?












Click it and Unblock the Notifications