മഴക്കെടുതി: സംസ്ഥാനത്ത് ഇതുവരെ 23 മരണം സ്ഥിരീകരിച്ചു; രക്ഷാ പ്രവര്‍ത്തനം തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ 23 മരണം. കോട്ടയത്ത് 13 പേരും ഇടുക്കിയിൽ ഒമ്പത് പേരുമാണ് മരിച്ചത്. കോഴിക്കോട് ജില്ലയില്‍ ഒരു മരണവും സംഭവിച്ചു. ഉരുള്‍പൊട്ടല്‍ ഏറ്റവും കൂടുതല്‍ നാശംവിതച്ച കോട്ടയം ജില്ലയിലെ കൂട്ടിക്കലില്‍ നിന്ന് എട്ട് മൃതദേഹങ്ങളാണ് ഇന്ന് കണ്ടെടുത്തത്. മൂന്ന് പേരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. കാവാലിയില്‍ ഒരു കുടുംബത്തിലെ ആറുപേരാണ് മരിച്ചത്. പ്ലാപ്പള്ളിയിൽ നാല് പേരുടെയും ഒരു ഓട്ടോ ഡ്രൈവറുടെയും മൃതദേഹമാണ് ഇതുവരെ കണ്ടെടുത്തത്.
ഇടുക്കി ജില്ലയിലെ കൊക്കയാറിൽ ഉരുൾപൊട്ടിയ പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഇവിടെ ആറ് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. നാല് കുട്ടികളുടേയും രണ്ട് മുതിര്‍ന്നവരുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇടുക്കി പെരുവന്താനം നിർമലഗിരിയിൽ മലവെള്ളപാച്ചിലിൽ കാണാതായ ജോജോ എന്നയാളുടെ മൃതദേഹം കണ്ടെത്തി. വടകരയില്‍ തോട്ടില്‍ വീണ്ട് രണ്ട് വയസ്സുകാരന്‍ മരിച്ചു. കണ്ണൂക്കര ഷംജാസിന്റെ മകന്‍ മുഹമ്മദ് റൈഹാന്‍ ആണ് മരിച്ചത്. വീടിന് മുന്നിലത്തെ വീട്ടില്‍ കുട്ടി വീഴുകയായിരുന്നു. ചെറിയ തോടാണെങ്കിലും കഴിഞ്ഞ ദിവസങ്ങള്‍ പെയ്ത മഴയെ തുടര്‍ന്ന് ശക്തമായ ഒഴുക്കുണ്ടായിരുന്നു. തോട്ടില്‍ നിന്നും പുറത്തെടുത്ത കുഞ്ഞിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവാസ്ഥ നിരീക്ഷണം കേന്ദ്രം അറിയിച്ചു. 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ സഹായധനം നൽകുമെന്ന് റവന്യൂമന്ത്രി കെ രാജൻ അറിയിച്ചു
പത്തനംതിട്ട കോട്ടാങ്ങല്‍ ഭാഗത്തെ പ്രളയക്കെടുതി വിലയിരുത്തുന്നതിന് കോട്ടാങ്ങല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രമോദ് നാരായണ്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ സാന്നിധ്യത്തില്‍ അവലോകനയോഗം ചേര്‍ന്നു. ഈ പ്രദേശങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറുകയും വീടും വീട്ടുപകരണങ്ങളും മറ്റും നശിക്കുകയും ചെയ്തിരുന്നു. അടിയന്തരമായി പ്രദേശം ശുദ്ധീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
കൂടാതെ യുവജനസംഘടനകളുടെ പ്രത്യേക സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്. ദുരിതാശ്വാസക്യാമ്പുകളില്‍ പോകാന്‍ കഴിയാതെ സമീപ വീടുകളില്‍ അഭയം പ്രാപിച്ചവര്‍ക്കും അത് ക്യാമ്പുകളായി പരിഗണിച്ച് അവിടങ്ങളില്‍ സഹായമെത്തിക്കാനും യോഗത്തില്‍ തീരുമാനമായി. കോട്ടാങ്ങല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹനന്‍, കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു വര്‍ഗീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
ദൃശ്യ ഇത് എന്തൊരു ഭംഗിയാണ് കാണാന്‍; താരത്തിന്റെ ഏറ്റവും പുതിയ ചിത്രം വൈറല്‍
Recommended Video
പ്രളയത്തില്‍ നാശനഷ്ടമുണ്ടായ റാന്നി നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങള്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. സ്ഥിതി വിലയിരുത്തിയ മന്ത്രി എംഎല്‍എയും ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി. വെള്ളം ഇറങ്ങി കഴിഞ്ഞാല്‍ ഉടന്‍ നാശനഷ്ടം സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ വേഗത്തില്‍ എടുക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. പ്രളയം മൂലം ജനങ്ങള്‍ക്ക് ഉണ്ടായ നാശനഷ്ടം കൃത്യമായി എത്രയും വേഗം രേഖപ്പെടുത്താനും മതിയായ നഷ്ടപരിഹാരം നല്‍കാനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ മന്ത്രിയോട് അഭ്യര്‍ഥിച്ചു.
ദുരിതാശ്വാസ ക്യാമ്പുകളില്‍ വസ്ത്രം, മരുന്ന്, ഭക്ഷണം എന്നിവ അടിയന്തരമായി ഉറപ്പാക്കണം. കോവിഡ് മഹാമാരിയില്‍ തകര്‍ന്നു നില്‍ക്കുന്ന വ്യാപാരികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയിരിക്കുകയാണ് വെള്ളപ്പൊക്കം. ഇവര്‍ക്കും സഹായം ഉണ്ടാകണമെന്ന് എംഎല്‍എ മന്ത്രിയോട് അഭ്യര്‍ഥിച്ചു.












Click it and Unblock the Notifications