ദാന കരതൊട്ടു; കേരളത്തിലും അതിശക്തമായ മഴ..ഇന്ന് 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: 'ദാന' ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിലും ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ാണ്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
7 ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.4 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ വരെ ഇവിടെ ലഭിച്ചേക്കാം. 26 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും 27 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും യെല്ലോ അലർട്ടാണ്.

അതേസമയം പുലർച്ചയോടെയാണ് ദാന ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി തീരംതൊട്ടത്. ഇതോടെ ഒഡീഷയിലെ ഭദ്രക്, കേന്ദ്രപാറ, ബാലസോർ, ജഗത്സിംഗ്പൂർ എന്നിവിടങ്ങളിൽ അതിശക്തമായ മഴ തുടരുകയാണ്. മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ കാറ്റും വീശുന്നുണ്ട്. കാറ്റും മഴയും കനത്തതോടെ മേഖലയിൽ നിരവധി മരങ്ങൾ കടപുഴകി വീണു.
ചുഴലിക്കാറ്റിന്റേയും മഴയുടേയും പശ്ചാത്തലത്തിൽ ശക്തമായ മുന്നൊരുക്കങ്ങളാണ് ഒഡീഷയിലും സമീപ സംസ്ഥാനമായ പശ്ചിമബംഗാളിലും ഒരുക്കിയിരിക്കുന്നത്. ലക്ഷക്കണക്കിന് പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യപിച്ചു. 400 ഓളം ട്രെയിനുകളിൽ റദ്ദാക്കിയിട്ടുണ്ട്. കൊൽക്കത്ത വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ വെള്ളിയാഴ്ച 9 വരെ നിർത്തലാക്കിയിട്ടുണ്ട്.കൊൽക്കത്ത വിമാനത്താവളത്തിലെ രാവിലെ 9 വരെ അടച്ചു.
5.8 ലക്ഷം ആളുകളെയാണ് ഒഡീഷയിൽ നിന്നും ഒഴിപ്പിച്ചതെന്ന് മുഖ്യമന്ത്രി മോഹൻ ചരൺ മാജി അറിയിച്ചു. എൻ ഡി ആർ എഫ്, എസ് ഡി ആർ എഫ്, ഫയർ സർവീസ്, ഫോറസ്റ്റ് എന്നിവരടങ്ങുന്ന 385 റെസ്‌ക്യൂ ടീമുകളെ വിന്യസിച്ചിട്ടുണ്ട്. കൂടുതൽ പോലീസ് സേനയേയും നിയോഗിച്ചിട്ടുണ്ട്. ബംഗാളിൽ 2,43,374 പേരെ ക്യാമ്പുകളിലേക്ക് മാറ്റിയതായി മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. സാഹചര്യം നേരിടാൻ സജ്ജമാണെന്ന് ഇരുസംസ്ഥാനങ്ങളിലേയും സർക്കാരുകൾ അറിയിച്ചു. ഉച്ചയോടെ ചുഴലിക്കാറ്റിന്റെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.












Click it and Unblock the Notifications