ഈ മൂന്ന് ജില്ലക്കാർ സൂക്ഷിക്കുക; വരും മണിക്കൂറുകളിൽ ഇടിയോട് കൂടിയ മഴ
തിരുവനന്തപുരം: വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, മലപ്പുറം എന്നി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത ഉണ്ട്. ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം സംസ്ഥാനത്ത് നാല് ദിവസത്തേയ്ക്ക് കൂടി മഴ കനക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറഞ്ഞത്.
ഇന്നലെയുണ്ടായ കനത്ത മഴയിൽ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പത്തനംതിട്ട അടൂർ ചൂരക്കാടിൽ സ്‌കൂട്ടറിന് മുകളിൽ മരം ഒടിഞ്ഞുവീണ് യാത്രക്കാരൻ മരിച്ചു. നെല്ലിമുഗൾ സ്വദേശി മനു മോഹൻ (32) ആണ് മരിച്ചത്. റബർ മരം ഒടിഞ്ഞുവീണാണ് ഇഞ്ചക്കാട് മംഗലത്തുവീട്ടിൽ ലളിതാകുമാരി (67) മരിച്ചത്. മുൻകാലങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തെ വേനൽമഴയിൽ ഇക്കുറി കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 42.9 മില്ലിമീറ്റർ മഴ ലഭിക്കേണ്ടയിടത്ത് ഇത്തവണ 37.4 മില്ലി മീറ്റർ മഴ മാത്രമാണ് ലഭിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

അതേസമയം ഇടി മിന്നലിന് സാധ്യയുള്ളതിനാൽ ജാഗ്രതാ നിർദേശങ്ങൾ പാലിക്കണം. ഇടിമിന്നൽ അപകടകാരികളാണ്. മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും ഇടിമിന്നൽ കാരണ വലിയ നാശ നഷ്ടങ്ങൾ ഉണ്ടാവും. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള സമയത്ത് ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക.
കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിയിരിക്കണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. കുട്ടികൾ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും ടെറസിലും കളിക്കരുത്. ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധയിൽ ഉണ്ടാവണം.












Click it and Unblock the Notifications