'കേരളത്തിന്റെ ശബ്ദം ഉയരേണ്ടത് നിയമസഭയിൽ; അംഗങ്ങള്‍ മെമ്പേഴ്സ് ലോഞ്ചില്‍ സമ്മേളിച്ച് പ്രമേയം പാസാക്കണം'
തിരുവനന്തപുരം; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാനായി 23ന് വിളിച്ച് ചേര്‍ക്കുന്ന പ്രത്യേക നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണ്ണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.രാജ്യത്തെ കര്‍ഷക സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ഈ നിയമത്തിനെതിരെ കേരളത്തിന്റെ ശബ്ദം ഉയരേണ്ടത് നിയമസഭയിലാണെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷക നിയമത്തിനെതിരെ രാജ്യമെങ്ങും വലിയ പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്. കേരളത്തിലെ കര്‍ഷകരെയും ദോഷകരമായി ബാധിക്കുന്നതാണീ നിയമം. അതിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് കൂട്ടാനും കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാനുമുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ പ്രതിപക്ഷം പിന്തുണച്ചത്.
ഗവര്‍ണ്ണര്‍ അനുമതി നല്‍കിയില്ലെങ്കിലും എം. എല്‍.എമാര്‍ നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ സമ്മേളിച്ച് കേന്ദ്ര നിയമത്തിനെതിരെയുള്ള പ്രമേയം പാസാക്കണമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി എ.കെ ബാലനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം ജനാധിപത്യത്തെ തകർക്കാനുള്ള ഭരണ-പ്രതിപക്ഷത്തിൻ്റെ നീക്കം തകർത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നിലപാട് സുധീരമെന്ന് ബിജെപി എംഎൽഎ ഒരാജഗോപാൽ പ്രതികരിച്ചു. ഇന്ത്യൻ പാർലമെൻ്റിൻ്റെ ഇരുസഭകളും വ്യക്തമായ ഭൂരിപക്ഷത്തോടെ പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ച നിയമത്തെ ചോദ്യം ചെയ്യാൻ നിയമസഭയ്ക്ക് അധികാരമില്ലെന്നും രാജഗോപാൽ പറഞ്ഞു.
അധികാര പരിധിക്ക് അപ്പുറത്തുള്ള കാര്യമാണ് സ്പീക്കർ ചെയ്യാൻ ശ്രമിച്ചത്. ഭരണഘടന സംരക്ഷിക്കാൻ ബാധ്യസ്ഥനായ ഗവർണർ ഇത് തടഞ്ഞത് ജനാധിപത്യത്തിൻ്റെ വിജയമാണ്. ഫെഡറലിസത്തെ തകർക്കാനുള്ള നീക്കത്തിൽ നിന്നും കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികൾ പിൻമാറണമെന്നും രാജഗോപാൽ ആവശ്യപ്പെട്ടു.
ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് കർഷകബില്ലിനെതിരെ സംയുക്തപ്രമേയം പാസാക്കാനായി കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്തത്.കൊവിഡ് പശ്ചാത്തലത്തിൽ ഒരു മണിക്കൂർ നീളുന്ന സമ്മേളനമായിരുന്നു സർക്കാർ ഉദ്ദേശിച്ചത്.എന്നാൽ ഗവർണർ സമ്മേളനത്തിന് അനുമതി നിഷേധിക്കുകയായിരു്നു.












Click it and Unblock the Notifications