സിൽവർ ലൈൻ: പ്രതിഷേധം നേരിടാൻ സിപിഎം; ദേശീയ തലത്തില്‍ ഇനി ശക്തമായ പ്രചാരണം
ഡൽഹി: സില്‍വർ ലൈൻ സമരങ്ങളെ സംഘടനാതലത്തില്‍ നേരിടാന്‍ സിപിഎം തീരുമാനം. വിഷയത്തിൽ ദേശീയ തലത്തില്‍ സിപിഎം പ്രചാരണം നടത്തും. പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം വിപുലമായ ബോധവല്‍കരണ പരിപാടികളും നടത്താണ് തീരുമാനം. ഡൽഹിയിൽ നടക്കുന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ദേശീയ തലത്തിൽ സിപിഎമ്മിന് ഇടമുണ്ടാക്കിയെടുക്കാനാണ് പാർട്ടി ശ്രമിക്കുന്നത്. ഇതിന് പിന്നാലെയാണ് സിൽവർലൈൻ സമരം ഉയർന്നു വരുന്നത്. കോൺഗ്രസ്, ബിജെപി അംഗങ്ങൾ പാർലമെന്റിലടക്കം വിഷയം ഉന്നയിച്ചു. ഈ സാഹചര്യത്തിലാണ് സിപിഎം ദേശീയ തലത്തിൽ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്.

പ്രതിഷേധം ശക്തമായ ആലപ്പുഴയിൽ കടുത്ത പ്രതിരോധം തീർക്കാൻ സി പി എം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ചെങ്ങന്നൂരിലടക്കം ആലപ്പുഴയിൽ വീടുകൾ കയറി പ്രചരണം നടത്തും. പാർട്ടി കോൺഗ്രസിന് ശേഷമാകും വീടുകൾ കയറിയുള്ള പ്രചരണം ഊർജ്ജിതമാക്കുക. വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കാനും ഇന്ന് ചേർന്ന സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
അതേസമയം, പദ്ധതിയിൽ കേരളത്തിൽ ശക്തമായ പ്രതിഷേധം നടക്കുകയാണ്. സിൽവർ ലൈനിൽ മുഖ്യമന്ത്രി പദ്ധതിയിൽ വീണ്ടും വിമർശനം ഉന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത് എത്തിയിരുന്നു. പദ്ധതിയിൽ പിണറായി വിജയന്റേത് ആസൂത്രിത പ്രചാരണം എന്ന് കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി. കെ.റെയിൽ പദ്ധതി ഉപേക്ഷിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. മുഖ്യമന്ത്രി ദുരഭിമാനം വെടിയണം. ശ്രീലങ്കയുടെ ഗതി സംസ്ഥാനത്തിന് വരുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. മുഖ്യമന്ത്രിമാർ പറയുന്നത് ശ്രദ്ധയോടെ, താത്പര്യത്തോടെ കേൾക്കുകയെന്നത് പ്രധാനമന്ത്രിയുടെ രീതിയാണ് എന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
സിൽവർ ലൈൻ വിഷയത്തിൽ കേരളത്തിൽ ശക്തമായ പ്രതിഷേധം നടക്കുന്നതിന് പിന്നാലെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം ഉണ്ടായത്. വിഷയത്തിൽ കെ. സുരേന്ദ്രൻ ഇന്നലെയും പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. സിൽവർ ലൈൻ പദ്ധതിയിൽ പ്രധാനമന്ത്രിയുടെ പിന്തുണ ഉണ്ടെന്ന് വ്യാജ പ്രചാരണമാണ് പിണറായി വിജയൻ നടത്തുന്നത് എന്നായിരുന്നു കെ.സുരേന്ദ്രൻ ആരോപിച്ചത്. പ്രധാനമന്ത്രിയുടെ പേരിൽ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എല്ലാ മുഖ്യമന്ത്രിമാരോടും പ്രധാനമന്ത്രിക്ക് ഒരേ സമീപനമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ, സിൽവർ ലൈൻ പദ്ധതിയിൽ പ്രതികരണവുമായി ഇ ശ്രീധരൻ രംഗത്ത് എത്തിയിരുന്നു. പദ്ധതിയിൽ സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവിശ്യപ്പെട്ടു. റെയിൽവേ മന്ത്രിയെ നേരിട്ട് കണ്ട് സിൽവർ ലൈൻ പദ്ധതിയുടെ ബുദ്ധിമുട്ടുകൾ ബോധ്യപ്പെടുത്തി. ഇതിലെ ഡിപിആർ പാകപ്പിഴകൾ വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചു. ഡിപിആറിൽ പറഞ്ഞ വേഗത്തിൽ ട്രെയിൻ ഓടിക്കാൻ പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പരിസ്ഥിതി ആഘാത പഠനത്തിന്റെ മറവിൽ സർക്കാർ ജനങ്ങളുടെ ഭൂമി ഏറ്റെടുക്കുകയാണ്. കേരളത്തിൽ സിൽവർ ലൈൻ പദ്ധതി നടക്കില്ല എന്നും ശ്രീധരൻ പറഞ്ഞു.
കെ.റെയിൽ പദ്ധതി സർക്കാർ വൈകാതെ ഉപേക്ഷിക്കും എന്നാണ് കരുതുന്നത്. പദ്ധതിയിൽ, പ്രഖ്യാപിച്ച സ്പീഡിൽ ട്രയിൻ ഓടിച്ചാൽ വലിയ അപകടം ഉണ്ടാകാൻ സാധ്യത ഉണ്ട്. ഈ പദ്ധതിക്ക് കേന്ദ്രത്തിൽ നിന്നും അനുമതി കിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിക്ക് അംഗീകാരം നൽകാതെ ഭൂമി ഏറ്റടുക്കാൻ അനുവദിക്കരുതെന്ന് കേന്ദ്ര സർക്കാരിനോട് നേരത്തെ താൻ ആവിശ്യപ്പെട്ടിരുന്നു. സാമൂഹികാഘാത പഠനത്തിന് കല്ലിടേണ്ട കാര്യമില്ല. പദ്ധതി ശരിയല്ല. അത് റയിൽവേ ബോർഡിന് ബോധ്യപ്പെട്ടതാണ്. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയാണ് കേരള സർക്കാർ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കെ - റെയിൽ സമരവുമായി ശക്തമായി മുന്നോട്ടു പോകുമെന്ന് കെ റെയിൽ വിരുദ്ധ സമര സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്.രാജീവ് പറഞ്ഞിരുന്നു. മുഖ്യമന്ത്രി പറയുന്നത് തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങളാണ്. ഭൂമിയേറ്റടുക്കലിന്റെ ഭാഗമായാണ് കല്ലിടൽ നടത്തിയത്. ജില്ലാ കളക്ടർമാർ തന്നെ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. പഞ്ചായത്തുകൾ സർവ്വേ നടന്ന പ്രദേശത്തെ വീടുകൾക്ക് നമ്പർ ഇടുന്നില്ല. അലൈൻമെന്റിൽ ഉൾപ്പെടാത്ത സ്ഥലമാണെന്ന് റവന്യു വകുപ്പിന്റെ റിപ്പോർട്ട് വേണമെന്നാണ് പറയുന്നത്. സമരങ്ങളെ അപകർത്തിപ്പെടുത്താനാണ് തീവ്രവാദ പ്രചരണം മുഖ്യമന്ത്രി നടത്തുന്നത്. മുമ്പും മുഖ്യമന്ത്രി പല സമരങ്ങൾക്കെതിരെയും ഇതേ ആക്ഷേപം ഉന്നയിച്ചിട്ടുണ്ടെന്നും എസ്.രാജീവ് വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications