'വിശ്വാസം സംരക്ഷിക്കാന്‍ തെരുവില്‍ ഇറങ്ങിയവര്‍ ഞങ്ങള്‍, ഇന്നുള്ളവരെ അന്ന് കണ്ടില്ലല്ലോ'; സ്പീക്കര്‍ എഎൻ ഷംസീർ
കണ്ണൂര്‍: മിത്ത് വിവാദം വലിയ ചര്‍ച്ചയാകുന്നതിനിടെ വീണ്ടും പ്രതികരണവുമായി സ്പീക്കര്‍ എ എന്‍ ഷംസീര്‍ രംഗത്ത്. വിശ്വാസം സംരക്ഷിക്കാന്‍ തെരുവില്‍ അടിയേറ്റവരാണ് കമ്മ്യൂണിസ്റ്റുകാരെന്നും കമ്മ്യൂണിസ്റ്റുകാര്‍ വിശ്വാസത്തിന് എതിരാണെന്ന് പറയാന്‍ കഴിയുമോ എന്നും സ്പീക്കര്‍ ചോദിച്ചു. കണ്ണൂരിലെ ബാലസംഘത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'വിശ്വാസം സംരക്ഷിക്കുന്നതിനായി തെരുവില്‍ അടിയേറ്റവരാണ് കമ്മ്യൂണിസ്റ്റുകാര്‍, അന്ന് അവര്‍ തല്ലുകൊണ്ടതിനെ തുടര്‍ന്നാണ് വിശ്വാസം സംരക്ഷിക്കപ്പെട്ടത്. ഇന്ന് വിശ്വാസം സംരക്ഷിക്കാന്‍ എന്ന പേരില്‍ ഇറങ്ങിയവരെ അന്ന് കണ്ടില്ല'- എന്‍ എസ് എസിനും ബി ജെ പിക്കും പരോക്ഷ മറുപടിയായി ഷംസീര്‍ പറഞ്ഞു.

'കേരളത്തിന്റെ മണ്ണിനെ മലീമസപ്പെടുത്താന്‍ ആസൂത്രീത നീക്കം നടക്കുകയാണ്. ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടി കേരളത്തില്‍ വെറുപ്പിന്റെ പ്രചാരകരാകുന്നു. ഭരണഘടന തന്നെ എത്രകാലം നിലനില്‍ക്കുമെന്ന് സംശയമാണ്. ചരിത്രത്തെ വക്രീകരിക്കാനുള്ള ്ശ്രമം നടക്കുകയാണ്. ശാസ്ത്ര ചിന്ത പ്രചരിപ്പിക്കരുത് എന്ന് പറയുന്നു'.
'പാഠപുസ്തകങ്ങള്‍ എഡിറ്റ് ചെയ്യുകയാണ്. ഗാന്ധിവധം ഒഴിവാക്കുന്നു. അബ്ദുള്‍ കലാം ആസാദിനെ ഒഴിവാക്കുന്നു. എന്തുവില കൊടുക്കേണ്ടി വന്നാലും അത്തരം ശ്രമം നടക്കുമ്പോള്‍ ഞങ്ങള്‍ വിളിച്ച് പറഞ്ഞുകൊണ്ടേയിരിക്കും. ചരിത്രത്തെ വക്രീകരിക്കാന്‍ ശ്രമിക്കുമ്പോള്‍, എത്ര ഒറ്റ തിരിഞ്ഞു ആക്രമിക്കാന്‍ ശ്രമിച്ചാലും സത്യം പറയും. കീഴടങ്ങില്ല. സത്യം പറയുമ്പോള്‍ മുഖം ചുളിയും. ഞങ്ങള്‍ വിശ്വാസികളുടെ പക്ഷത്താണ്'.
' വര്‍ഗീയത കുത്തിവയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഏത് കാലത്താണ് ജീവിക്കുന്നത്. വര്‍ഗീയത കൊണ്ട് ഏതെങ്കിലും നാടിന് പുരോഗതിയുണ്ടായോ. എന്തെല്ലാം കുത്തിത്തിരിപ്പ് ഉണ്ടാക്കിയാലും കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ വളരില്ലെന്ന് എനിക്ക് പൂര്‍ണ ബോധ്യമുണ്ട്'- എ എന്‍ ഷംസീര്‍ പറഞ്ഞു.
അതേസമയം, മിത്ത് വിവാദം വലിയ രീതിയില്‍ ചര്‍ച്ചയാകുകയാണ്. ബി ജെ പി നേതാക്കള്‍ അടക്കം ഷംസീറിനെതിരെ രംഗത്തെത്തുന്നുണ്ട്. മുത്തലാഖിനെ കുറിച്ചും മുസ്ലിം പെണ്‍കുട്ടികളുടെ സ്വത്തവകാശത്തെ കുറിച്ചും മറ്റ് പല അപരിഷ്‌കൃതമായ ആചാരങ്ങളെ കുറിച്ചും സംസാരിക്കാത്ത ഷംസീര്‍ എന്തിനാണ് ഹിന്ദുക്കളെ സയന്റിഫിക്ക് ടെമ്പര്‍ പഠിപ്പിക്കാന്‍ വരുന്നതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ചോദിച്ചു.
'നോമ്പെടുക്കുന്ന, പള്ളിയില്‍ പോവുന്ന ഇസ്ലാംമത വിശ്വാസിയായ ഷംസീര്‍ ഹിന്ദുക്കളുടെ ആരാധനാ മൂര്‍ത്തികളെ അപമാനിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ശബരിമല പ്രക്ഷോഭകാലത്തെ സാഹചര്യങ്ങളെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നത്. അന്ന് അരലക്ഷം പേരെയാണ് പിണറായി സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കിയത്. ഇന്നും സമാനമായ രീതിയില്‍ വിശ്വാസികളെ പീഡിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്'.
'സ്പീക്കറുടെ ഗണപതി അവഹേളനത്തിനെ കുറിച്ച് മുഖ്യമന്ത്രി വിശദീകരണം നല്‍കാന്‍ തയ്യാറാവണം. ഒരു മതനിരപേക്ഷ സമൂഹത്തില്‍ ഇത്തരമൊരു പ്രസ്താവന നടത്താന്‍ ആരാണ് ഷംസീറിനെ ചുമതപ്പെടുത്തിയത് എന്ന് മുഖ്യമന്ത്രി പറയണം. ഷംസീറിനെ പോലെയുള്ള മതമൗലികവാദികളുടെ പിന്തുണയുള്ള നേതാവിനെ നിയന്ത്രിക്കാന്‍ പിണറായി വിജയന്‍ തയ്യാറാകണം. 30 ശതമാനം വരുന്ന മുസ്ലിംവോട്ട് ലക്ഷ്യം വെച്ചാണ് സിപിഎം ധ്രുവീകരണത്തിന് ശ്രമിക്കുന്നത്. എഎന്‍സ്എസ്സിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ല'- കെ സുരേന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications