കേരള സ്റ്റോറി; 'സെലക്ടീവ് മതേതരത്വവും സെലക്ടീവ് ആവിഷ്കാര സ്വാതന്ത്ര്യവും',മുഖ്യമന്ത്രിക്കെതിരെ സുരേന്ദ്രൻ
'കേരള സ്റ്റോറി'ക്കെതിരായ വിമർശനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ സുരേന്ദ്രൻ. ആവിഷ്ക്കാരത്തിന്റെ അപ്പോസ്തലൻമാരായ മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ഇപ്പോൾ കേരള സ്റ്റോറി പ്രദർശിപ്പിക്കാൻ പാടില്ലെന്നാണ് പറയുന്നതെന്നും സിപിഎമ്മിന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിലെ ഈ ഇരട്ടത്താപ്പിന് കാരണം ഭീകരവാദത്തെ തുറന്നു കാണിക്കുന്നതൊന്നും കേരളത്തിൽ വേണ്ടെന്ന നിലപാടാണെന്ന് വ്യക്തമാണെന്നും സുരേന്ദ്രൻ വിമർശിച്ചു.
സുരേന്ദ്രന്റെ വാക്കുകളിലേക്ക്-ഭീകരവാദത്തെയും ലൗജിഹാദിനെയും കുറിച്ച് സംസാരിക്കുന്ന കേരള സ്റ്റോറി എന്ന സിനിമയെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ കളത്തിൽ ഉൾപ്പെടുത്തി ന്യായീകരിക്കാനാവില്ലെന്നാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. ആവിഷ്ക്കാരത്തിന്റെ അപ്പോസ്തലൻമാരായ മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ഇപ്പോൾ കേരള സ്റ്റോറി പ്രദർശിപ്പിക്കാൻ പാടില്ലെന്നും പറയുന്നു . സിപിഎമ്മിന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിലെ ഈ ഇരട്ടത്താപ്പിന് കാരണം ഭീകരവാദത്തെ തുറന്നു കാണിക്കുന്നതൊന്നും കേരളത്തിൽ വേണ്ടെന്ന നിലപാടാണെന്ന് വ്യക്തമാണ്.

നിങ്ങളുടെ സെലക്ടീവ് മതേതരത്വവും സെലക്ടീവ് ആവിഷ്കാര സ്വാതന്ത്ര്യവും ഈ നാട്ടിലെ ജനങ്ങൾക്ക് കൃത്യമായി മനസിലാവുന്നുണ്ട്. തമൗലികവാദത്തേക്കാൾ അപകടകരമാണ് വോട്ട്ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയുള്ള ഈ ഇരട്ടത്താപ്പെന്ന് മുഖ്യമന്ത്രി മനസിലാക്കണം. ഈശോ സിനിമയ്ക്കെതിരെ വിശ്വാസികൾ പ്രതികരിച്ചപ്പോൾ നിങ്ങൾക്കത് ആവിഷ്ക്കാര സ്വാതന്ത്ര്യമായിരുന്നു.
കക്കുകളി എന്ന നാടകത്തിൽ ക്രൈസ്തവ വിശ്വാസികളെ അവഹേളിച്ചപ്പോഴും നിങ്ങൾക്കത് ആവിഷ്ക്കാര സ്വാതന്ത്ര്യമായിരുന്നു. മീശ നോവലിന്റെ കാര്യത്തിലും എംഎഫ് ഹുസൈന്റെ ചിത്രങ്ങളുടെ പ്രദർശനത്തിന്റെ കാര്യത്തിലും നിങ്ങൾ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടി ഘോരഘോരം വാദിച്ചു. എന്നാൽ ജോസഫ് മാഷിന്റെ ചോദ്യപേപ്പറിലും കിത്താബ് നാടകത്തിലും കാശ്മീർ ഫയൽസ് എന്ന സിനിമയിലും ആവിഷ്ക്കാര സ്വാതന്ത്ര്യം നിങ്ങൾക്ക് കാണാൻ സാധിച്ചില്ല.
ജോസഫ് മാഷിനെ കയ്യാമം വെച്ച് നടത്തിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചത് അന്നതെ വിദ്യാഭ്യാസ മന്ത്രി എംഎ ബേബിയായിരുന്നു. ഭീകരവാദികൾക്ക് അടിമപ്പണി ചെയ്യുന്ന നിങ്ങളിൽ നിന്നും കേരളത്തിലെ ജനങ്ങൾ നിഷ്പക്ഷത എന്നത് പ്രതീക്ഷിക്കുന്നുമില്ല. കേരളത്തിൽ മതഭീകരവാദം ശക്തമാണെന്ന് പറഞ്ഞാൽ അതെങ്ങനെയാണ് കേരളത്തിനെതിരെയുള്ള വിദ്വേഷ പ്രചരണമാവുകയെന്ന് മനസിലാവുന്നില്ല.
അങ്ങനെയാണെങ്കിലും മുൻ മുഖ്യമന്ത്രിയും താങ്കളുടെ നേതാവുമായ വിഎസ് അച്ച്യുതാനന്ദൻ അല്ലേ ഏറ്റവും വലിയ കേരള വിരുദ്ധൻ? താങ്കളുടെ സ്വന്തക്കാരനായിരുന്ന മുൻ ഡിജിപി ലോക്നാഥ് ബെഹ്റയല്ലേ കേരളത്തിൽ ഭീകരവാദ ശക്തികളുടെ സാന്നിധ്യം ശക്തമാണെന്ന് പറഞ്ഞത്? എന്തു പറഞ്ഞാലും ഇത് ഖേരളമാണ് ഇവിടെ ഇങ്ങനെയാണ് എന്ന് തള്ളിയിട്ട് കണ്ണടച്ച് ഇരുട്ടാക്കാനാവില്ല മിസ്റ്റർ പിണറായി വിജയൻ.
രാജ്യത്ത് തീവ്രവാദ ആക്രമണം നടത്താൻ ജിഹാദികൾ ട്രെയിൻ കയറി കേരളത്തിൽ വരുന്ന അവസ്ഥയുണ്ടാക്കിയത് താങ്കളുടെയും പ്രതിപക്ഷ നേതാവിന്റെയുമെല്ലാം ഇത്തരം സെലക്ടീവ് പ്രതികരണങ്ങൾ കൊണ്ട് കൂടിയാണെന്ന് ഓർമ്മിപ്പിക്കുന്നു.












Click it and Unblock the Notifications