പൊളളുന്ന പച്ചക്കറി വില; ജനങ്ങൾക്ക് ആശ്വാസം; വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍
പൊളളുന്ന പച്ചക്കറി വില; ജനങ്ങൾക്ക് ആശ്വാസം; വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വർദ്ധിച്ച് വരുന്ന പച്ചക്കറി വില നിയന്ത്രിക്കാൻ വേണ്ടി കൃഷി വകുപ്പിന്റെ രംഗത്ത്. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം. അയൽ സംസ്ഥാനങ്ങളിൽ നിന്നും ഇന്ന് മുതൽ കേരളത്തിലേയ്ക്ക് പച്ചക്കറി എത്തിക്കും.
തമിഴ്നാട്, കർണാടക സർക്കാരുകൾ ഇതിന് വേണ്ടി സഹകരിക്കും. ഇവിടുത്തെ കർഷകരിൽ നിന്നും നേരിട്ട് വാങ്ങിയാണ് പച്ചക്കറികൾ വിപണിയിൽ എത്തിക്കുന്നത്.
ജനങ്ങളെ പ്രതിസന്ധിയിൽ ആക്കും വിധം വിപണിയിൽ പച്ചക്കറി വില കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് നടപടി. ഒരാഴ്ചയ്ക്ക് ഉളളിൽ തന്നെ പച്ചക്കറി വില സാധാരണ നിലയിൽ എത്തിക്കാൻ ആണ് ലക്ഷ്യം എന്ന് കൃഷി വകുപ്പ് മന്ത്രി പറഞ്ഞു.
പച്ചക്കറി വില വർദ്ധനയിൽ എന്ത് ചെയ്യണം എന്ന് അറിയാതെ കേരളം നിൽക്കുകയാണ്. പൊളളുന്ന ഇന്ധന വിലയും കുതിക്കുന്ന പാചകവാതക വിലയും ഉയരുന്ന ബസ്സ് ചാർജ്ജ് വർദ്ധനയും ജനങ്ങളുടെ ജീവതത്തെ പ്രതിസന്ധിയിലേയ്ക്ക് തളളി വിടുന്നു. അതിന് പുറമെയാണ് മനുഷ്യനെ പച്ചയ്ക്ക് കൊല്ലുന്ന പച്ചക്കറി വില വർദ്ധനവ്. കേരളത്തിലെ എല്ലാ ജില്ലകളിലും സ്ഥിതി ഇത് തന്നെയാണ്. ഈ സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ നടത്തിയിരിക്കുന്നത്.
തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലെ സർക്കാരുമായി സഹകരിച്ച് കർഷകരിൽ നിന്ന് നേരിട്ട് വാങ്ങി പച്ചക്കറികൾ കേരള വിപണിയിൽ ഇറക്കാൻ നടപടി ആരംഭിച്ചു. ഇത്തരത്തിൽ സംഭരിക്കുന്ന പച്ചക്കറി ഹോര്‍ട്ടികോര്‍പ്പിന്‍റെ നേതൃത്വത്തില്‍ വിപണികളിൽ എത്തിക്കാൻ ആണ് തീരുമാനം.
അതേസമയം, പച്ചക്കറി വില നിയന്ത്രിക്കാൻ ഹോർട്ടികോർപ്പ് സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്തു കൊണ്ടിരിക്കുകയാണെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് വ്യക്തമാക്കി. ഇന്ധന വില വർദ്ധനയാണ് ഹോട്ടികോർപ്പിനെ പ്രതിസന്ധിയിലാക്കുന്നതെന്നും ഒരാഴ്ചയ്ക്ക് ഉളളിൽ തന്നെ സംസ്ഥാനത്ത് പച്ചക്കറിയുടെ വില വര്‍ദ്ധനവ് പിടിച്ച് നിര്‍ത്താനാണ് ശ്രമിക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
15 ദിവസം മുമ്പ് 30 രൂപക്ക് കിട്ടിയിരുന്ന ഒരു കിലോ തക്കാളിക്ക് കേരളത്തിൽ ഇപ്പോള്‍ വില 100 രൂപ കടന്നു. ഏറെ കാലങ്ങള്‍ക്ക് ശേഷമാണ് തക്കാളി വില 75 രൂപക്ക് മുകളിലേക്ക് കടക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുളള തമിഴ്‌നാട്ടിലെ കനത്ത മഴയും ഇന്ധന വിലയിലെ വില കയറ്റവുമാണ് പച്ചക്കറിയ്ക്ക് "തീ വില" ആകാൻ പ്രധാന കാരണം എന്ന് പച്ചക്കറി കച്ചവടക്കാർ പറയുന്നു.
തൊട്ടാല്‍ പൊള്ളുന്ന രീതിയിൽ ആണ് പച്ചക്കറികളുടെ വില 2 ആഴ്ചയായി ഉയർന്നത്. ദീപാവലിക്ക് ശേഷം 15 ഇനങ്ങള്‍ക്ക് 30 ശതമാനത്തിലേറെ വില ഉയര്‍ന്നിട്ടുണ്ട്. ഒരാഴ്ച മുമ്പ് 80 രൂപക്ക് കിട്ടിയിരുന്ന മുരിങ്ങക്കക്ക് ഇപ്പോള്‍ നൂറ് രൂപ നല്‍കേണ്ട സ്ഥിതി ആയി.
തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതോടെ തലസ്ഥാനത്ത് നാടന്‍ പച്ചക്കറികളുടെ വിലയും കുത്തനെ കൂടുന്ന സാഹചര്യവും ഉണ്ടായി. തമിഴ്‌നാട്ടില്‍ മഴ കുറഞ്ഞ് വെള്ളമിറങ്ങുന്നതോടെ വിപണിയിലെയും വിലയിറങ്ങുമെന്ന പ്രതീക്ഷയിലാണ് ഇടത്തരം വ്യാപാരികള്‍. വില പഴയ നിലയിലേക്ക് എത്തണമെങ്കില്‍ ഇനി മൂന്നുമാസം എടുക്കുമെന്ന് മൊത്ത വിതരണക്കാര്‍ പറയുന്നു.
കോവിഡ് പ്രതിസന്ധിയിൽ നിന്നും കര കയറുന്നതിന് ഇടയിലാണ് ഓരോ സാധാരണ ജന ജീവിതത്തെ വീണ്ടും പടു കുഴിയിലേയ്ക്ക് തളളി വിടുന്നത്. ഇത് കുടുംബ ബജറ്റിനെ താളം തെറ്റിക്കാൻ മുന്നേറുന്ന രീതിയിലാണ് വിപണിയിലെ അപ്രതീക്ഷിത വിലക്കയറ്റം. മുമ്പ് ഒരു കിലോ വാങ്ങിയിരുന്ന സാധനങ്ങള്‍ 200 ഗ്രാമും 300 ഗ്രാമുമെല്ലാം വാങ്ങേണ്ട ഗതികേടിലാണ്.
Recommended Video