മഴ കാത്ത് കേരളം; കേരളത്തിൽ കാലവർഷം വൈകിയാൽ രാജ്യത്ത് ഉഷ്ണതരംഗത്തിന് സാധ്യത
കൊച്ചി: കേരളത്തിൽ ചൂട് അതികഠിനമായി തന്നെ തുടരുകയാണ്. ഒറ്റപ്പെട്ടയിടങ്ങളിൾ മഴ പെയ്യുന്നുണ്ടെങ്കിലും വേനൽ മഴ കാര്യമായി ലഭിക്കാത്ത ജില്ലകളും ഉണ്ട്. മേയ് അവസാനത്തോടെയോ ജൂൺ ആദ്യമോ കാലവർഷം എത്തുമെന്നാണ് നേരത്തെ കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നത്. അതേസമയം സംസ്ഥാനത്ത് കാലവർഷം എത്താൻ വൈകുന്നത് രാജ്യത്ത് ഉഷ്ണ തരംഗം ഉണ്ടാവാൻ കാരണമാകും എന്നാണ് വിദഗ്ദർ പറയുന്നത്. കാലവർഷത്തിന് മുമ്പ് കേരളത്തിലെ മലയോര മേഖലയിൽ കനത്ത മഴ ഉണ്ടാകുമെന്നാണ് കുസാറ്റിലെ കാലാവസ്ഥ വിദഗ്ധർ പറയുന്നത്.
ആദ്യം മേയ് അവസാനത്തോടെ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരുന്നിരുന്നെങ്കിലും ഇത്തവണ വൈകി ജൂൺ നാലിനെ കാലവർഷം എത്തൂ എന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എൽ നിനോ പ്രതിഭാസവും മോഖ ചുഴലിക്കാറ്റും ആണ് കാലവർഷം വൈകാൻ കാരണം.

അതേസമയം കാലവർഷം ബംഗാൾ ഉൾക്കടലിൽ എത്തിച്ചേർന്നിട്ടുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് കേരളത്തിലൂടെ ആണ് കാലവർഷം വടക്കേ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത്. ഇതാണ് സംസ്ഥാനത്ത് കാലവർഷം വൈകിയാൽ രാജ്യത്ത് ഉഷ്ണതരംഗമുണ്ടാകാൻ കാരണമാകുന്നത്. 96 ശതമാനം മഴ കിട്ടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.
അതേസമയം, കേരളത്തിൽ നിലവിൽ ചൂട് അതികഠിനമായി തുടരുകയാണ്. ഇന്നലെ അഞ്ച് ജില്ലകളിൽ ഉയർന്ന താപ നില മുന്നറിയിപ്പ് ആയ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. സാധാരണ ഉണ്ടാകുന്നതിനെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം എന്നായിരുന്നു മുന്നറിയിപ്പ്.
രണ്ട് ദിവസം കൂടി ഉയർന്ന താപനിലയും ആർദ്രതയും കലർന്ന അസ്വസ്ഥകമായ കാലാവസ്ഥ തുടരാനാണ് സാധ്യത.അതേസമയം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതായി അറയിപ്പുണ്ട് .
മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടിമിന്നലിന് പുറമെ, 30 മുതൽ 40 കി. മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത പ്രവചിച്ചിട്ടുണ്ട്. മെയ് 20 മുതൽ മെയ് 23 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ പെയ്യാനാണ് സാധ്യത. ഉയർന്ന താപ നില മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. യെല്ലോ അലേർട്ടാണ് നിലവിൽ പ്രഖ്യാപിച്ചത്












Click it and Unblock the Notifications