സംസ്ഥാനത്ത് അസാധാരണ സാഹചര്യം; ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്, എട്ട് ജില്ലകളിൽ റെഡ് അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ സംഹാരതാണ്ഡവമാടുകയാണ്. കോരിച്ചൊരിയുന്ന മഴയ്ക്കും വെള്ളപ്പൊക്കത്തിനും അടിസ്ഥാന കാരണം ന്യൂനമർദ്ദമാണ്. ന്യൂനമർദ്ദങ്ങളെ തുടർന്നുള്ള മഴ പതിവാണെങ്കിലും ഇത്ര ശക്തമായ രീതിയിൽ വൻ നാശം വിതയ്ക്കുന്ന രീതിയിലേക്ക് ന്യൂനമർദ്ദം മാറുന്നത് അസാധാരണ സാഹചര്യമാണെന്നാണ് വിലയിരുത്തുന്നത്.
പ്രളയഭീതി ഒഴിയുന്നു.. ഇടുക്കി ഡാമിലെ ജലനിരപ്പ് കുറഞ്ഞു, ചെറുതോണി വെള്ളത്തിൽ തന്നെ
ജൂൺ മാസത്തിൽ തുടങ്ങിയ കാലവർഷം കേരളത്തിൽ ഇപ്പോഴും ശക്തമായി തുടരുകയാണ്. ജൂണിൽ തുടങ്ങിയ ശക്തമായ മഴ ഓഗസ്റ്റ് എത്തിയിട്ടും മാറ്റമില്ലാതെ തുടരുകയാണ്. 25 മുതൽ 35 ശതമാനം വരെ അധികം മഴയാണ് ഇത്തവണ സംസ്ഥാനത്ത് ലഭിച്ചതെന്നാണ് വിലയിരുത്തൽ.
ന്യൂനമർദ്ദം
അറബിക്കടലിൽ ഉണ്ടാകുന്ന ന്യൂനമർദ്ദ പാത്തിയാണ് ശക്തമായ മഴയ്ക്ക് കാരണമാകുന്നത്. ഇത് എഴുമുതൽ പത്ത് ദിവസം വരെ ശക്തമായി തുടരുകയും പിന്നീട് ശക്തി ക്ഷയിക്കുകയുമാണ് പതിവ്. ന്യൂനമർദ്ദ പാത്തിയുടെ ശക്തി കൂടുകയും കുറയുകയും ചെയ്യുന്നതിന് അനുസരിച്ച് മഴയുടെ ശക്തിയിലും വ്യത്യാസം വരും. ന്യൂനമർദ്ദപാത്തി തെക്ക് നിന്ന് വടക്കോട്ട് മാറുന്നതിനനുസരിച്ച് മഴ കുറയുകയാണ് പതിവ്. എന്നാൽ ഇത്തവണ തെക്കുഭാഗത്ത് തന്നെ ശക്തമായി നിൽക്കുകയാണ്. തിങ്കളാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ഒഡീഷ തീരത്തോട് ചേർന്ന് വീണ്ടും ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാധ്യതയുണ്ട്. എട്ട് ജില്ലകളിൽ ദുരന്ത നിവാരണ അതോരിറ്റി അതീവ ജാഗ്രതാ നിർദ്ദേശമായ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
മഴ തുടരും
അഞ്ച് ദിവസം കൂടി കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴക്കെടുതികളിൽ സംസ്ഥാനത്ത് മരണം 28 ആയി. മൂവായിരം കോടിയിൽ അധികം രൂപയുടെ നഷ്ടം സംസ്ഥാനത്ത് ഉണ്ടായി എന്നാണ് കണക്കാക്കിയിരിക്കുന്നത്. ജൂൺ മുതൽ ഓഗസ്റ്റ് വരെ സംസ്ഥാനത്ത് 1805.31 മില്ലി ലിറ്റർ മഴ ലഭിച്ചു
ദുരിതം വിതച്ച് മഴ
സംസ്ഥാനത്താകെ 500 കീലോമീറ്ററോളം റോഡാണ് മലവെള്ളപാച്ചിലിൽ ഒലിച്ച് പോയത്. ഇടുക്കി ജില്ലയിൽ മാത്രം 265 കിലോമീറ്ററോളം റോഡ് ഒലിച്ച് പോയി. 12,240 കുടുംബഗങ്ങളാണ് സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നതെന്നാണ് കണക്കുകൾ. രക്ഷാ പ്രവർത്തനത്തിനായി സൈന്യം രംഗത്തുണ്ട്. കനത്ത മഴയ്ക്കൊപ്പം പ്രഹരം ഇരട്ടിയാക്കി പലയിടത്തും ഉരുൾപൊട്ടലും ഉണ്ടായിട്ടുണ്ട്. പമ്പ ത്രിവേണി പാലം വെള്ളത്തിനടിയിലായി. ഇതോടെ ശബരിമലയിലേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. അതേസമയം ഇടമലയാർ ഡാമിലെ ജലനിരപ്പ് കുറഞ്ഞതോടെ നിലവിൽ ഒരു ഷട്ടർ മാത്രമാണ് തുറന്നിരിക്കുന്നത്.
യുദ്ധസമാനം
മഴക്കെടുതികളെ നേരിടാൻ യുദ്ധസമാനമായ മുന്നൊരുക്കങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. രക്ഷാപ്രവർത്തനത്തിനായി 400 സൈനികരാണ് രംഗത്തുള്ളത്. ദേശിയ പ്രതികരണ സേനയുടെ ഒരു സംഘത്തെ ഹെലികോപ്റ്റർ മുഖേന വയനാട്ടിൽ എത്തിച്ചിട്ടുണ്ട്. ദുരന്ത പ്രതികരണ സേനയുടെ 14 സംഘങ്ങളും രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്. ദേശിയ ദുരന്ത പ്രതികരണസേനയുടെ 48 പേരടങ്ങുന്ന സംഘമാണ് ഇടുക്കിയിൽ ക്യാമ്പ് ചെയ്യുന്നത്. ആരെങ്കിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ സൈന്യം ഹൈലികോപ്റ്ററിൽ പരിശോധന നടത്തുന്നുണ്ട്.
ഇതാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍; ദുരിത മേഖലയില്‍ സഹായവുമായി മമ്മൂട്ടി!! ക്യാമ്പിലെത്തി, സഹായവും