കർണാടകവനത്തിൽ മലയാളി വെടിയേറ്റു മരിച്ചു: വെടിയേറ്റതോടെ സുഹൃത്തുക്കൾ പൊലീസിൽ വിവരമറിയിച്ചു!
ബാഗമണ്ഡലം: കർണാടക വനാതിർത്തിയിൽ കാസർകോട് സ്വദേശി വെടിയേറ്റു മരിച്ചു. ചിറ്റാരിക്കാൽ ഈസ്റ്റ് എളേരി മുണ്ടറോട്ട് റേഞ്ചിലെ തയ്യേനി സ്‌കൂളിന് സമീപം ജോർജ് താന്നിക്കൽ കൊച്ച് എന്ന സ്‌കറിയയാണ് (50) മരിച്ചത്. സുഹൃത്തുക്കളായ ചന്ദ്രൻ, അശോകൻ എന്നിവർക്കൊപ്പം കാട്ടിൽ പോയപ്പോഴാണ് വെടിയേറ്റത്. പിന്നിൽ സഞ്ചരിക്കുകയായിരുന്ന ജോർജിന് വെടിയേറ്റതോടെ സുഹൃത്തുക്കൾ ഓടിരക്ഷപ്പെട്ട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പട്രോളിംഗ് നടത്തുകയായിരുന്ന കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കവേ നിറയൊഴിച്ചെന്നാണ് ഇവർ പൊലീസിനു നൽകിയ മൊഴി. ഇരുവരെയും കർണാടക പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇവർ വേട്ടയ്ക്കാണ് വനത്തിൽ പോയതെന്ന് പൊലീസ് സംശയിക്കുന്നു.
തിങ്കളാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് സംഭവം.

ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ചന്ദ്രന്റെയും അശോകന്റെയും സഹായത്തോടെയാണ് നാട്ടുകാരും പൊലീസും സംഭവസ്ഥലത്ത് എത്തിയത്. ഇൻക്വസ്റ്റിനുശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്കു മാറ്റി. സോഫിയാണ് ജോർജിന്റെ ഭാര്യ. മാതാവ്: മനിയക്കുട്ടി. മക്കൾ: ജോസഫ്, വർഗീസ്, തോമസ്. സഹോദരങ്ങൾ: ബേബി, മേരി, വത്സമ്മ, ജെയിംസ്, ജോൺ, ലൂയിസ്












Click it and Unblock the Notifications