ചേതനയറ്റ് കിടക്കുന്ന കെവിൻ, പൊട്ടിക്കരഞ്ഞ് നീനു! കോട്ടയത്തെ വീട്ടിൽ വികാരനിർഭരമായ രംഗങ്ങൾ...
വികാരനിർഭരമായ രംഗങ്ങൾ കണ്ടുനിന്നവരുടെയും കണ്ണുനിറയിപ്പിച്ചു.
Recommended Video
കോട്ടയം: ദുരഭിമാനക്കൊലയ്ക്ക് ഇരയായ കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പോസ്റ്റ്മോർട്ടം പൂർത്തിയാക്കി 11.30ഓടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. കെവിനെ അവസാനമായി ഒരുനോക്ക് കാണാൻ വൻ ജനാവലിയാണ് കോട്ടയത്തെ വീട്ടിൽ തടിച്ചുകൂടിയിരിക്കുന്നത്.
മൃതദേഹം വീട്ടിലെത്തിയപ്പോൾ ഭാര്യ നീനുവും അമ്മ മോളിയും സഹോദരിയും അലറിക്കരഞ്ഞു. പ്രിയതമന്റെ ചേതനയറ്റ ശരീരത്തിന് മുന്നിൽ കിടന്ന് പൊട്ടിക്കരഞ്ഞ നീനുവിനെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കൾ കുഴങ്ങി. വികാരനിർഭരമായ രംഗങ്ങൾ കണ്ടുനിന്നവരുടെയും കണ്ണുനിറയിപ്പിച്ചു. വൈകീട്ട് മൂന്നു മണിക്കാണ് സംസ്കാര ചടങ്ങുകൾ.
നീനുവിന്റെ മുഖം...
കെവിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ഫ്രീസറിന് മുകളിൽ കമിഴ്ന്ന് കിടന്നുകൊണ്ടായിരുന്നു നീനു പൊട്ടിക്കരഞ്ഞത്. ജീവനുതുല്യം സ്നേഹിച്ച കെവിന്റെ പേര് വിളിച്ചുകൊണ്ട് നീനു ഉറക്കെ കരഞ്ഞപ്പോൾ കണ്ടുനിന്നവരുടെയും കണ്ണുനിറഞ്ഞു. മൃതദേഹം സൂക്ഷിച്ചിരുന്ന ഫ്രീസറിൽ കെട്ടിപിടിച്ച് കരഞ്ഞുതളർന്ന നീനുവിനെ കെവിന്റെ പിതാവും ബന്ധുക്കളും ചേർന്നാണ് സമാധാനിപ്പിച്ചത്. കെവിന്റെ മാതാവിന്റെയും സഹോദരിയുടെയും വിലാപവും കണ്ടുനിന്നവർക്ക് സഹിക്കാൻ കഴിഞ്ഞില്ല.
പോസ്റ്റ്മോർട്ടത്തിന് ശേഷം...
കഴിഞ്ഞദിവസം തെന്മലയിൽ നിന്ന് ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ ആരംഭിച്ച പോസ്റ്റ്മോർട്ടം നടപടികൾ 11 മണിയോടെ പൂർത്തിയായി. ആർഡിഒയുടെ സാന്നിദ്ധ്യത്തിലായിരുന്നു പോസ്റ്റ്മോർട്ടം. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കോട്ടയത്തെ വീട്ടിലെത്തിച്ച മൃതദേഹം ഉച്ചയ്ക്ക് രണ്ടര വരെ പൊതുദർശനത്തിന് വയ്ക്കും. കോട്ടയം കളക്ട്രേറ്റിന് സമീപത്തെ ഗുഡ്ഷെപ്പേർഡ് പള്ളി സെമിത്തേരിയൽ വൈകീട്ട് മൂന്ന് മണിക്കാണ് സംസ്കാരം.
സംഘർഷം...
പ്രണയിച്ച പെൺകുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരിൽ കൊലക്കത്തിക്കിരയായ കെവിനെ അവസാനമായി ഒരുനോക്ക് കാണാൻ നിരവധിപേരാണ് എത്തിയിരിക്കുന്നത്. കോട്ടയത്തെ വീടിന് മുന്നിൽ വൻ ജനക്കൂട്ടം തടിച്ചുകൂടിയിരിക്കുന്നു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ വൻ പോലീസ് സന്നാഹവും ക്യാമ്പ് ചെയ്യുന്നുണ്ട്. അതിനിടെ, കെവിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുന്നതിനിടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോൺഗ്രസ്-സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.
പോലീസ്...
പോസ്റ്റ്മോർട്ടം നടക്കുന്ന മോർച്ചറിക്കുള്ളിലേക്ക് രാവിലെ മുതൽ ആരെയും കടത്തിവിട്ടിരുന്നില്ല. എന്നാൽ തിരുവഞ്ചൂർ രാധാകൃഷ്ണനും, ചില യൂത്ത് കോൺഗ്രസ് നേതാക്കളും ഇതിനിടെ മോർച്ചറിക്കുള്ളിലേക്ക് കയറി. ഇതിനെ സിപിഎം പ്രവർത്തകർ ചോദ്യം ചെയ്തതോടെ സ്ഥലത്ത് സംഘർഷാസ്ഥയുണ്ടായി. സിപിഎം പ്രവർത്തകർ കോൺഗ്രസ് പ്രവർത്തകരുടെ ഷർട്ട് വലിച്ചുകീറി. ഉന്തുംതള്ളുമുണ്ടായി. ഇതിനുപിന്നാലെ ബിജെപി, യുഡിഎഫ് പ്രവർത്തകർ സർക്കാർ വിരുദ്ധ മുദ്രാവാക്യം മുഴക്കി. സിപിഎം പ്രവർത്തകർ മുദ്രാവാക്യം വിളി തടയാൻ ശ്രമിച്ചതോടെ സംഘർഷം രൂക്ഷമായി. തുടർന്ന് പോലീസ് ലാത്തിവീശിയാണ് സ്ഥിതി ശാന്തമാക്കിയത്.
''അവളെ ആർക്കും വിട്ടുകൊടുക്കില്ല, ഞങ്ങൾ സംരക്ഷിക്കും'', നീനുവിനെ നെഞ്ചോട് ചേർത്ത് രാജൻ...
മൂന്നു വർഷത്തെ പ്രണയം, നീനുവും കെവിനും ഒരുമിച്ചു; ദാമ്പത്യ ജീവിതത്തിന് ആയുസ് മണിക്കൂറുകൾ മാത്രം...