ടോർച്ച് കൊണ്ട് തലയടിച്ച് പൊട്ടിച്ചു.. ആന്റിനയുടെ കമ്പി ചൂടാക്കി പൊള്ളിച്ചു!നീനു വെളിപ്പെടുത്തുന്നു!
കോട്ടയം: കെവിന്‍ ഇനിയില്ലെന്ന് നീനുവിന് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. കോട്ടയത്തെ കെവിന്റെ വീട്ടില്‍, അവന്റെ ചിരിക്കുന്ന ചിത്രങ്ങള്‍ക്ക് മുന്നില്‍ പെയ്‌തൊഴിയാതെ നീനുവുണ്ട്. നീനുവിന് ആകെയുള്ള ആശ്വാസം കെവിന്റെ അച്ഛനും അമ്മയും സഹോദരിയും ധൈര്യം പകര്‍ന്ന് കൂടെയുണ്ട് എന്നതാണ്.
കെവിന്റെ സ്‌നേഹം നീനുവിന് എല്ലാമായിരുന്നു. അവഗണനയും വേദനയും മാത്രം അനുഭവിച്ച സ്വന്തം വീട്ടിലെ അവസ്ഥകളില്‍ നിന്നുമുളള മോചനം കൂടിയായിരുന്നു നീനുവിന് കെവിന്‍ നല്‍കിയ സ്‌നേഹം. സ്വന്തം വീട്ടില്‍ നിന്നും ഇക്കാലമത്രയും അനുഭവിച്ച ക്രൂരതകള്‍ നീനു പറയുന്നത് അവിശ്വസനീയതയോടെ മാത്രമേ കേട്ടിരിക്കാനാവൂ.
അനുഭവിച്ച ക്രൂരതകൾ
അച്ഛനും അമ്മയും എന്നും വഴക്കിട്ടുന്ന, തല്ലുണ്ടാക്കിയിരുന്ന വീട്ടില്‍ കുട്ടിക്കാലത്ത് താന്‍ അനുഭവിച്ചത് ക്രൂരതകള്‍ മാത്രമാണെന്ന് നീനു പറയുന്നു. മുസ്ലീമായ അമ്മ രഹ്നയും ക്രിസ്ത്യാനിയായ അച്ഛന്‍ ചാക്കോയും പ്രണയവിവാഹം ചെയ്തവാണ്. ആദ്യകാലത്ത് സാമ്പത്തികമായി വളരെ പിന്നിലായിരുന്ന ചാക്കോ ഓട്ടോ ഓടിച്ചാണ് കുടുംബം പുലര്‍ത്തിയിരുന്നത്. അതിനിടെ ജോലി കിട്ടി രഹ്ന ഗള്‍ഫിലേക്ക് പോയി.
അച്ഛനും അമ്മയുമില്ലാത്ത ബാല്യം
ഒന്നര വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന നീനുവിനേയും സഹോദരന്‍ ഷാനുവിനേയും ചാക്കോയുടെ വീട്ടിലാക്കിയ ശേഷമാണ് രഹ്ന പോയത്. ചാക്കോയുടെ മാതാപിതാക്കളും സഹോദരനും ഭാര്യയും ചേര്‍ന്നാണ് രണ്ട് കുട്ടികളേയും വളര്‍ത്തിയത്. രഹ്നയ്ക്ക് അവരോട് കടുത്ത ശത്രുത ആയിരുന്നു. പില്‍ക്കാലത്ത് അമ്മയുടെ കണ്ണില്‍പ്പെടാതെയാണ് താന്‍ വല്യപ്പച്ചനേയും വല്യമ്മച്ചിയേയും കാണാന്‍ പോയിരുന്നതെന്ന് നീനു പറയുന്നു.
കഠിനമായ ഉപദ്രവം
രഹ്നയ്ക്ക് പിന്നാലെ ചാക്കോയും ഗള്‍ഫിലേക്ക് പോയി. വര്‍ഷങ്ങള്‍ക്ക് ശേഷം രഹ്ന തിരിച്ച് വന്നപ്പോഴാണ് നീനു അമ്മയ്‌ക്കൊപ്പം താമസം തുടങ്ങിയത്. അച്ഛനും അമ്മയും സഹോരനും ദേഷ്യക്കാരാണെന്ന് നീനു പറയുന്നു. ആറാം ക്ലാസ്സില്‍ പഠിക്കുകയാണ് അമ്മ തിരിച്ച് വരുമ്പോള്‍ നീനു. ആ പ്രായത്തിലും തന്നെ കഠിനമായി ഉപദ്രവിക്കുമായിരുന്നുവെന്ന് നീനു പറയുന്നു.
ടോർച്ച് കൊണ്ട് അടിച്ചു
അച്ഛനും അമ്മയും തമ്മിലുള്ള വഴക്ക് പിടിച്ച് മാറ്റാന്‍ ചെന്നതിന്റെ പേരില്‍ തന്നെ തല്ലിച്ചതച്ചിട്ടുണ്ട്. ഒരിക്കല്‍ അച്ഛന്‍ ഹാന്‍സ് ഉപയോഗിച്ചത് അമ്മയോട് പറഞ്ഞതിന്റെ പേരില്‍ തന്നെ ക്രൂരമായി തല്ലി. തുടര്‍ന്ന് അമ്മയും അച്ഛനും തമ്മില്‍ വഴക്കിട്ടു. അതിനിടയില്‍ ചെന്ന തന്നെ അച്ഛന്‍ ടോര്‍ച്ച് ഉപയോഗിച്ച് അടിച്ചു. മൂക്കിലൂടെ നിലയ്ക്കാതെ രക്തം വന്ന് ആശുപത്രിയില്‍ കൊണ്ട് പോകേണ്ടതായി വന്നു.
ആൺകുട്ടികളോട് മിണ്ടാൻ പാടില്ല
ആ സംഭവത്തിന് ശേഷം താന്‍ അവരുടെ വഴക്കില്‍ ഇടപെടാന്‍ പോയിട്ടില്ലെന്നും നീനു പറയുന്നു. പരസ്പരം മിണ്ടാറുമില്ല. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ആണ്‍കുട്ടികള്‍ ഇഷ്ടമാണെന്ന് പറഞ്ഞാല്‍ അച്ഛനും അമ്മയും അവരെ പോയി തല്ലാറുണ്ട്. ആണ്‍കുട്ടികളോട് മിണ്ടാന്‍ പോലും തനിക്ക് ഭയമായിരുന്നുവെന്നും നീനു പറയുന്നു.
തല ഭിത്തിയിൽ അടിച്ചു
ചെറിയ ക്ലാസ്സില്‍ പഠിക്കുമ്പോള്‍ താന്‍ ആണ്‍കുട്ടികളോട് മിണ്ടിയതിന്റെ പേരില്‍ തല ഭിത്തിയില്‍ പിടിച്ച് ഇടിച്ചിട്ടുണ്ട്. താന്‍ അലറിക്കരഞ്ഞാലും അമ്മയെ പേടിയുള്ളത് കൊണ്ട് അയല്‍ക്കാര്‍ ആരും തിരിഞ്ഞ് നോക്കില്ലായിരുന്നു. ഒരിക്കല്‍ ഒരു ആണ്‍കുട്ടി തന്നെ ഇഷ്ടമാണെന്ന് പറഞ്ഞത് അമ്മയോട് പറഞ്ഞപ്പോള്‍ അമ്മ സ്‌കൂളില്‍ ചെന്ന് അവനോട് അസഭ്യം പറഞ്ഞു. അതിന് ശേഷം അമ്മയോട് ഒന്നും പറയാറില്ലെന്ന് നീനു പറയുന്നു.
കമ്പി ചൂടാക്കി പൊള്ളിച്ചു
അച്ഛന്റെ വീട്ടുകാരെക്കുറിച്ച് സംസാരിക്കുന്നത് പോലും അമ്മയ്ക്ക് ഇഷ്ടമില്ലായിരുന്നു. ഒരിക്കല്‍ ആന്റിയുടെ വീട്ടില്‍ പോകണമെന്ന് വാശി പിടിച്ചതിന് അമ്മ തന്നെ ആന്റിന കൊണ്ട് പൊള്ളിച്ചുവെന്നും നീനു വെളിപ്പെടുത്തുന്നു. ചെറിയ കാര്യങ്ങള്‍ക്ക് പോലും ചൂലിന്റെ കെട്ട് കൊണ്ടും വിറക് കൊണ്ടും തന്നെ അച്ഛന്‍ തല്ലുമായിരുന്നു. ആ വീട്ടില്‍ നില്‍ക്കാന്‍ ഇഷ്ടമില്ലാത്തത് കൊണ്ടാണ് ജിയോളജി വിഷയമെടുത്ത് കോട്ടയത്തേക്ക് പഠിക്കാന്‍ പോയത്.
തീർത്തും ഒറ്റപ്പെട്ടു
സഹോദരന്‍ ഷാനു വിവാഹം കഴിച്ച പെണ്‍കുട്ടിക്ക് തന്നോട് വലിയ സ്‌നേഹമായിരുന്നുവെന്ന് നീനു പറയുന്നു. എന്നാല്‍ അവള്‍ ഒരു മാസം പോലും ആ വീട്ടില്‍ നിന്നില്ല. അമ്മ എന്നും വഴക്കുണ്ടാക്കുമായിരുന്നു. ബഹളം കേട്ട് അയല്‍ക്കാരൊക്കെ എത്തിനോക്കും. സഹികെട്ട് ചേട്ടത്തിയമ്മ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി. അതോടെ താന്‍ വീണ്ടും ആ വീട്ടില്‍ തീര്‍ത്തും ഒറ്റപ്പെട്ടുവെന്നും നീനു പറഞ്ഞു.
വീട്ടിൽ പോകാൻ ഭയം
അക്കാലത്ത് അവധിക്ക് പോലും വീട്ടില്‍ പോകാന്‍ താല്‍പര്യം ഇല്ലായിരുന്നു. ആഴ്ചയവസാനങ്ങളില്‍ സുഹൃത്തുക്കള്‍ വീടുകളിലേക്ക് പോകുമ്പോഴും താന്‍ തനിച്ച് ഹോസ്റ്റലില്‍ കഴിയും. ആ നരകത്തിലേക്ക് പോകാന്‍ ഭയമായിരുന്നു. ഫോണില്‍ പോലും ആരും ഒരു നല്ല വാക്ക് പോലും പറയാറില്ല. ഫോണിലൂടെ അമ്മ ചീത്ത വിളിക്കുന്നത് അടുത്ത് നില്‍ക്കുന്ന സുഹൃത്തുക്കള്‍ പോലും കേട്ടിട്ടുണ്ട്.
ജീവിതത്തെയാണ് കൊന്നത്
കൂട്ടുകാരിയുടെ പ്രണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കിടെയാണ് കെവിനെ പരിചയപ്പെടുന്നത്.വീട്ടില്‍ പോകാത്തത് എന്താണെന്ന് ഒരു തവണ കെവിന്‍ ചോദിച്ചപ്പോഴാണ് തന്റെ പ്രശ്‌നങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞത്. അന്ന് കെവിന്‍ പറഞ്ഞ ആശ്വാസ വാക്കുകളാണ് സ്‌നേഹമായി വളര്‍ന്നത്. തന്റെ സ്‌നേഹനത്തെ അല്ല ജീവിതത്തെയാണ് അവര്‍ കൊന്നതെന്ന് പറയുന്നു നീനു.