കെവിനെ കൊന്നത് പോലീസിന്റെ ഒത്തുകളി....രക്ഷപ്പെട്ടവര്‍ ബംഗളൂരുവിലെത്തി... കീഴടങ്ങലിന് മുമ്പും നാടകീയത
കെവിനെ കൊന്നവരും പോലീസും തമ്മില്‍ ഒത്തുകളി
കോട്ടയം: ഭാര്യയുടെ വീട്ടുകാര്‍ കൊലപ്പെടുത്തിയ കെവിന്റെ കേസില്‍ പുതിയ വെളിപ്പെടത്തലുകള്‍ ഒന്നൊന്നായി പുറത്ത് വരുന്നു. കേസില്‍ സര്‍ക്കാര്‍ അടക്കമുള്ളവര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോഴാണ് ഇവ പുറത്തുവരുന്നത്. മുഖ്യപ്രതികളായ ചാക്കോയും ഷാനു ചാക്കോയും കണ്ണൂര്‍ കീഴടങ്ങിയിട്ടുണ്ട്. ഇവര്‍ ബെംഗളൂരുവില്‍ ബന്ധുവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയാന്‍ ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പോലീസും പ്രതികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും പുറത്തായിട്ടുണ്ട്.
കെവിനെ തട്ടിക്കൊണ്ടുപോയ ശേഷവും പ്രതികളെ പോലീസിനെ വിളിച്ചിരുന്നുവെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. അതേസമയം കീഴടങ്ങിയ പ്രതികളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. സാമ്പത്തികമായും ജാതീയമായും പിന്നോക്കം നില്‍ക്കുന്നതാണ് കെവിനെ തട്ടിക്കൊണ്ടുപോകാനും കൊല്ലാനും കാരണമെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നാണ് സൂചന. നേരത്തെ നീനു പോലീസിനോട് പറഞ്ഞതും ഇതേ കാര്യങ്ങളായിരുന്നു.
കീഴടങ്ങലിന് മുമ്പ് നാടകീയത
ഏറെ നാടകീയതകള്‍ക്കൊടുവിലാണ് നീനുവിന്റെ പിതാവ് ചാക്കോയും സഹോദരന്‍ ഷാനു ചാക്കോയും കീഴടങ്ങിയത്. ഇവര്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെ ഇവര്‍ ബെംഗളൂരുവിലേക്ക് മുങ്ങുകയായിരുന്നു. മറ്റ് മാര്‍ഗങ്ങള്‍ ഒന്നും ഇല്ലാതായതോടെയാണ് ഇവര്‍ കീഴടങ്ങിയതെന്നാണ് സൂചന. മെയ് 27ന് ഇവര്‍ വൈകീട്ടോടെ തെന്‍മലയില്‍ നിന്നും ബെംഗളൂരുവിലേക്ക് കടക്കുകയായിരുന്നു. പോലീസ് പിന്നാലെ തന്നെയുണ്ട് എന്ന് മനസിലായതോടെയാണ് ഇവര്‍ ബെംഗളൂരു വിടാനും തീരുമാനിച്ചിരുന്നു.
ബന്ധു കൈയ്യൊഴിഞ്ഞു....
പോലീസിനെ പേടിച്ച് ഇവര്‍ അഭയം തേടിയത് ബന്ധുവായ ഇരുട്ടിയിലെ ചാക്കോയുടെ വീട്ടിലാണ്. എന്നാല്‍ അത്യന്തം ഗൗരവമേറിയ സംഭവമാണെന്ന് ഇയാള്‍ തിരിച്ചറിഞ്ഞതോടെ ഇവര്‍ക്ക് സംരക്ഷണം നല്‍കാനാകില്ല എന്ന് ഇവരെ അറിയിക്കുകയായിരുന്നു. ഇതോടെ എല്ലാ വഴികളും അടഞ്ഞു. രക്ഷപ്പെടാനാവില്ലെന്ന് കണ്ടതോടെ ചാക്കോയും ഷാനുവും ഇരിട്ടയിലെ കരിക്കോട്ടക്കരി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഇതിനിടെ ഇവര്‍ വീണ്ടും ബെംഗളൂരുവിലേക്ക് പോകാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ വഴി ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് കീഴടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
പോലീസുമായി ഒത്തുകളി
പോലീസുമായി പ്രതികള്‍ ഒത്തുകളി നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. ഗാന്ധിനഗര്‍ എസ്‌ഐ ഷിബുവിന്റെ പങ്ക് കുറേ കൂടി വ്യക്തമായിരിക്കുകയാണ്. കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പ്രതികളുമായി ഷിഷു നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഈ സത്യം മറച്ചുവെക്കാനാണ് പോലീസ് ഇപ്പോള്‍ ശ്രമിക്കുന്നത്. അതേസമയം ഇയാളെ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്യണമെന്നാണ് ദളിത് സംഘടനകളുടെ ആവശ്യം. അതേസമയം കെവിനെ തട്ടിക്കൊണ്ടുപോയ കാര്യം പറയാനായി പിതാവ് പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ഇയാള്‍ ഫോണില്‍ പ്രതികളുമായി സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു.
പിന്നീടും വിളിച്ചു
കെവിനെ തട്ടിക്കൊണ്ടുപോയ ശേഷം പ്രതികള്‍ നേരിട്ട് ഷിബുവിനെ വിളിച്ചിരുന്നുവെന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. പരാതിയുമായി നീന എത്തിയപ്പോള്‍ നിങ്ങള്‍ ഇതില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറല്ലേ എന്നായിരുന്നു എസ്‌ഐ ചോദിച്ചത്. ഇല്ലെന്ന് പറഞ്ഞിട്ടും ഷിബു പരാതി വാങ്ങാന്‍ കൂട്ടാക്കിയില്ല. കുറേ നേരെ നീനുവിനെ സ്റ്റേഷനില്‍ ഇരുത്തുകയും ചെയ്തു. മുഖ്യമന്ത്രിയുടെ പരിപാടി ഉള്ളത് കൊണ്ടാണ് പരാതി സ്വീകരിക്കാത്തത് എന്ന് ഇയാള്‍ പോലീസിനോട് പറയുകയും ചെയ്തു. നീനുവിന്റെ സഹോദരനില്‍ നിന്് പണം വാങ്ങിയെന്ന ആരോപണം സത്യമാണെന്ന് ശരിവെക്കുന്നതാണ് ഇത്. പ്രതികള്‍ക്ക് വേണ്ടി ഇയാള്‍ പരാതി സ്വീകരിക്കുന്നത് മന:പ്പൂര്‍വം വൈകിപ്പിക്കുകയായിരുന്നു.
സഹോദരനാണ് ചെയ്തത്
ദുബായിലെ ഇലക്ട്രിക്കല്‍ കമ്പനിയില്‍ ജീവനക്കാരനാണ് നീനുവിന്റെ സഹോദരന്‍ ഷാനു. സഹോദരിയുടെ വിവാഹമറിഞ്ഞാണ് ഇയാള്‍ വീട്ടിലെത്തിയത്. ചാക്കോ ആണ് ഷാനുവിനെ വിളിച്ചുവരുത്തിയതെന്ന് പോലീസ് പറയുന്നു. ഷാനു നാട്ടിലെത്തും മുമ്പ് തന്നെ കെവിനെ തട്ടിക്കൊണ്ട് പോകുന്നതിനുള്ള ആസൂത്രണം ചാക്കോ ചെയ്തിരുന്നു. ഇയാളാണ് വാഹനങ്ങള്‍ ഏര്‍പ്പാടാക്കിയതും ആളുകളെ സംഘടിപ്പിച്ചതെന്നുമാണ് സൂചന. അതേസമയം കൊലപാതകത്തിന് ശേഷം ഷനു ചാക്കോയും നീനുവിന്റെ അമ്മ രഹനയും ഒളിവില്‍ പോയിരുന്നു. എന്നാല്‍ ഇവരുടെ അമ്മയെ കുറിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല.
Recommended Video
മുങ്ങിമരണമാണോ.....
കെവിന്റെ മരണം മുങ്ങി മരണമാണോ എന്നതാണ് പോലീസിനെ ഇപ്പോള്‍ കുഴക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ കെവിനെ മുക്കി കൊലപ്പെടുത്തിയതാണോ എന്നാണ് സംശയം. ഇതിനുള്ള സാഹചര്യ തെളിവുകള്‍ പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതേസമയം അറസ്റ്റ് അന്വേഷണത്തില്‍ വഴിത്തിരിവാകുമെന്നാണ് സൂചന. മൃതദേഹത്തില്‍ നിരവധി പരിക്കുകള്‍ ഉണ്ടെങ്കിലും അത് ഒന്നും മരണകാരണമല്ലെന്നാണ് പറയുന്നത്. ആന്തരികാവയവങ്ങളുടെ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. അതേസമയം കെവിനെ മര്‍ദിച്ച ശേഷം തോട്ടിലേക്ക് തള്ളിയിട്ടതാണോ എന്ന സംശയമുണ്ട്. രക്ഷപ്പെടുന്നതിനിടയ്ക്ക് തോട്ടില്‍ വീണതാകാനും സാധ്യതയുണ്ട്.
കെവിന്റെ മരണം: നീനുവിന്റെ അച്ഛൻ ചാക്കോയും സഹോദരൻ ഷാനുവും കണ്ണൂരിൽ കീഴടങ്ങി
കെവിനും നീനുവും വിവാഹിതരായിരുന്നില്ല...ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്!! സോഷ്യല്‍ മീഡിയയില്‍ അസഭ്യവര്‍ഷം