മാലിന്യക്കൂമ്പാരത്തിൽ വീണുരുണ്ട് പുഴയിലേക്ക്! കെവിൻ വധക്കേസിൽ പോലീസ് കണ്ടെത്തൽ ഇങ്ങനെ
കോട്ടയം: പ്രണയിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട കെവിന്‍ ജോസഫിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് സംഭവത്തെക്കുറിച്ച് ദുരൂഹതയേറ്റുന്നതാണ്. കെവിനെ മുക്കിക്കൊന്നതാണോ അതോ മുങ്ങിമരിച്ചതാണോ എന്നുറപ്പിക്കുന്നതില്‍ ഇനിയും സംശയം നിലനില്‍ക്കുന്നുണ്ട്.
എന്നാല്‍ അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതിന് മുന്‍പേ തന്നെ പോലീസ് കെവിന്റെ മരണം സംബന്ധിച്ച് ഒരു നിഗമനത്തില്‍ എത്തിയിരിക്കുന്നു. തട്ടിക്കൊണ്ട് പോയ ഗുണ്ടാ സംഘത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമം നടത്തുന്നതിനിടെ കെവിന്‍ പുഴയില്‍ വീണ് മരിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
കണ്ടെത്തൽ ഇങ്ങനെ
കെവിന്റെ ബന്ധു അനീഷ്, പിടിയിലായ പ്രതികളുടെ മൊഴി, പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, സ്ഥല പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം കെവിന്‍ മുങ്ങിമരിച്ചുവെന്ന നിഗമനത്തില്‍ എത്തിയിരിക്കുന്നത്. പോലീസ് കണ്ടെത്തല്‍ ഇങ്ങനെയാണ്: സംഭവ ദിവസം മാന്നാനത്തുള്ള വീട്ടില്‍ 13 അംഗ സംഘമെത്തിയത് നീനുവിനെ തേടിയാണ്. എന്നാല്‍ നീനുവിനെ കിട്ടാത്തത് കൊണ്ട് അനീഷിനെയും കെവിനേയും തട്ടിക്കൊണ്ട് പോയി.
ഉന്നം നീനുവായിരുന്നു
കെവിനേയും അനീഷിനേയും ബന്ദികളാക്കി നീനുവിനെ വിളിച്ച് വരുത്തുക എന്നതായിരുന്നു ലക്ഷ്യം. കാറില്‍ വെച്ച് സംഘം കെവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിനിടെയാണ് മറ്റൊരു വാഹനത്തില്‍ ഉണ്ടായിരുന്ന അനീഷ് ഛര്‍ദിച്ചത്. കെവിന്റെ വാഹനത്തിന്‍ ഉണ്ടായിരുന്നവര്‍ അവിടേക്ക് പോയ സമയത്ത് കെവിന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
ഉരുണ്ട് പുഴയിലേക്ക്
റോഡിന്റെ ഇടതുവശത്തുള്ള മാലിന്യകൂമ്പാരത്തിലേക്ക് ആണ് ഓട്ടത്തിനിടെ കെവിന്‍ ചെന്ന് വീണത്. അവിടെ നിന്നും ഉരുണ്ട് പുഴയിലേക്ക് വീണു. കെവിന് വേണ്ട് ഗുണ്ടാസംഘം രാവിലെ ഏഴ് മണി വരെയാണ് സ്ഥലത്ത് തെരച്ചില്‍ നടത്തിയത്. എന്നാല്‍ ഇവരെ കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് സംഘം ഇവിടെ നിന്ന് മടങ്ങിയെന്നും പോലീസ് പറയുന്നു. ഈ കണ്ടെത്തല്‍ അന്തിമമാണ് എന്ന് പറയാറായിട്ടില്ല.
വ്യക്തതയ്ക്ക് ഇനിയും കാക്കണം
കെവിന്റെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം ഉള്‍പ്പെട ഉള്ളവ പുറത്ത് വരേണ്ടതായിട്ടുണ്ട്. അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വരുന്നതോടെ മരണ കാരണം സംബന്ധിച്ച് വ്യക്തതയുണ്ടായേക്കും. മാത്രമല്ല പ്രതികളെ രണ്ടാം ഘട്ടത്തില്‍ ചോദ്യം ചെയ്യുന്നത് വഴിയും കെവിന്റെ മരണത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ സാധിക്കുമെന്നാണ് പോലീസ് കരുതുന്നത്.
മുങ്ങിമരിച്ചോ കൊന്നോ
കെവിന്റെ മരണം സംഭവിച്ചിരിക്കുന്നത് ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് എന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.ശ്വാസകോശത്തിന്റെ ഒരു പാളിയില്‍ നിന്നും 150 മില്ലി ലിറ്റര്‍ വെള്ളം ലഭിച്ചു. രണ്ടാമത്തെ പാളിയില്‍ നിന്നും 120 മില്ലി ലിറ്റര്‍ വെള്ളവും. ഇത് അബോധാവസ്ഥയില്‍ വെള്ളത്തില്‍ വീണപ്പോള്‍ സംഭവിച്ചതാണോ അതോ വെള്ളത്തില്‍ മുക്കിപ്പിടിച്ച് കൊലപ്പെടുത്തിയതാണോ എന്ന കാര്യത്തിലാണ് ഇനി തീരുമാനമാകേണ്ടത്.
സംശയം മുറിവുകളിൽ
കെവിനെ കൊലപ്പെടുത്തിയിട്ടില്ലെന്നും തങ്ങളുടെ പക്കല്‍ നിന്നും ഓടി രക്ഷപ്പെട്ടു എന്നുമുള്ള വാദത്തില്‍ പ്രതികള്‍ ഉറച്ച് നില്‍ക്കുകയാണ്. അതേസമയം കെവിന്റെ ശരീരത്തില്‍ കണ്ടെത്തിയ മുറിവുകള്‍ അസ്വാഭാവിക മരണത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പതിനാറ് മുറിവുകള്‍ ആണ് കെവിന്റെ ശരീരത്തില്‍ കണ്ടെത്തിയത്. എന്നാല്‍ ഇവയൊന്നും മരണകാരണമായ മുറിവുകള്‍ അല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
കണ്ണിന് മുകളിലെ പരിക്ക്
കെവിന്റെ അസ്ഥികള്‍ക്ക് ഒടിവോ ചതവോ സംഭവിച്ചിട്ടില്ല. ആന്തരിക അവയവങ്ങള്‍ക്കും പരിക്കേറ്റിട്ടില്ല. അതേസമയം കെവിന്റെ വലത് കണ്ണിന് മുകളിലേറ്റ ക്ഷതം സംശങ്ങള്‍ വര്‍ധിപ്പിക്കുന്നു. കാരണം കണ്ണിന് ശക്തമായ ഇടിയേറ്റിട്ടുണ്ട് എങ്കില്‍ കെവിന് ബോധം നഷ്ടപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ട്. ഇങ്ങനെ ബോധം പോയ കെവിനെ ഗുണ്ടാ സംഘം പുഴയിലെ വെള്ളത്തില്‍ മുക്കിക്കൊന്നതാവാനുള്ള സാധ്യത തള്ളിക്കളയാവുന്നതല്ല.
Recommended Video
നിലത്തൂടെ വലിച്ചിഴച്ചു
കെവിന്റെ ശ്വാസകോശത്തില്‍ വെള്ളം കണ്ടെത്തിയിട്ടുണ്ട് എങ്കിലും മണലോ ഇലയോ മറ്റോ കണ്ടെത്തിയിട്ടില്ല.അത് മാത്രമല്ല നിലത്തുകൂടെ കെവിനെ വലിച്ചിഴച്ചിട്ടുണ്ട് എന്ന് തെളിയിക്കുന്ന പാടുകള്‍ കെവിന്റെ ശരീരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മരണ കാരണം സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് വേണ്ടി അന്വേഷണ സംഘം മെഡിക്കല്‍ ബോര്‍ഡിന്റെ വിദഗ്ധാഭിപ്രായം തേടാന്‍ തീരുമാനിച്ചിട്ടുണ്ട്.