'കെജി ജോർജ് മികച്ചൊരു രാഷ്ട്രീയക്കാരനായിരുന്നു': അനുസ്മമരണത്തില്‍ അബദ്ധം പിണഞ്ഞ് കെ സുധാകരന്‍
തിരുവനന്തപുരം: അന്തരിച്ച പ്രമുഖ മലയാള ചലച്ചിത്ര സംവിധായകന്‍ കെജി ജോർജിനെ അനുസ്മരിക്കുന്നതില്‍ അബന്ധം പിണഞ്ഞ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മികച്ചൊരു രാഷ്ട്രീയക്കാരനായിരുന്നു കെജി ജോർജ് എന്നായിരുന്നു മാധ്യമങ്ങള്‍ക്ക് മുമ്പിലുള്ള കെ സുധാകരന്റെ പ്രതികരണം.
'ഓർക്കാന്‍ ഒരുപാടുണ്ട് അദ്ദേഹത്തെക്കുറിച്ച്. നല്ലൊരു പൊതുപ്രവർത്തകനായിരുന്നു. നല്ലൊരു രാഷ്ട്രീയ നേതാവായിരുന്നു. കഴിവും പ്രാപ്തിയുമുള്ള ഒരാളാണ്. അദ്ദേഹത്തെക്കുറിച്ച് ഞങ്ങള്‍ക്കാർക്കും മോശം അഭിപ്രായമില്ല. അദ്ദേഹത്തോട് ഞങ്ങള്‍ക്ക് സഹതാപമുണ്ട്. വിയോഗത്തില്‍ ദുഃഖവുമുണ്ട്' കെ സുധാകരന്‍ പറഞ്ഞു.

അബദ്ധം പിണഞ്ഞെന്ന് മനസ്സിലായ സുധാകരന്‍ പിന്നീട് ഈ പ്രസ്താവന പിന്‍വലിക്കുകയും പുതിയ അനുസ്മരണക്കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുകയും ചെയ്തു. നേരത്തെ ബോക്സിംഗ് ഇതിഹാസം മുഹമ്മദലിയുടെ നിര്യാണത്തെ തുടർന്ന് നടത്തിയ അനുസ്മരണത്തില്‍ അന്നത്തെ കായിക വകുപ്പ് മന്ത്രി ഇപി ജയരാജനും അബദ്ധം പിണഞ്ഞിരുന്നു. ഇത് പിന്നീട് വ്യാപകമായ ട്രോളുകള്‍ക്കും ഇടയാക്കി.
'മുഹമ്മദാലി അമേരിക്കയില്‍ മരിച്ച വിവരം ഞാന്‍ ഇപ്പോഴാണ് അറിയുന്നത്. കേരളത്തില്‍ കായികരംഗത്തെ ഒരു പ്രതിഭയായിരുന്നു അദ്ദേഹം. ഗോള്‍ഡ് മെഡല്‍ നേടി കേരളത്തിന്റെ പ്രശസ്തി അദ്ദേഹം ലോകരാഷ്ട്രങ്ങളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തി. മരണത്തില്‍ കേരളത്തിന്റെ ദു:ഖം ഞാന്‍ അറിയിക്കുകയാണ്. ' എന്നായിരുന്നു ജയരാജന്റെ പ്രതികരണം.
അതേസമയം, മലയാള സിനിമാ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ സംവിധായകനായിരുന്നു കെ ജി ജോർജെന്നും കെ സുധാകരന്‍ പിന്നീട് പ്രസ്താവനിയൂടെ അറിയിച്ചു. പ്രമേയങ്ങളുടെ വൈവിധ്യം കൊണ്ട് അദ്ദേഹം മലയാളികളെ അമ്പരപ്പിച്ചു. വാണിജ്യ സാധ്യതകൾക്കൊപ്പം കലാമൂല്യമുള്ള ഒരു പിടി മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചുകൊണ്ട് മലയാള സിനിമയുടെ പൂമുഖത്ത് സ്വന്തം ഇരിപ്പിടം ഉറപ്പിച്ച അതുല്യനായ കലാകാരനാണ് കെ. ജി ജോർജെന്നും അദ്ദേഹം പറഞ്ഞു.
ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിച്ചു കൊണ്ട് ചിരപരിചിതമായ വഴികളില്‍ നിന്ന് അദ്ദേഹത്തിൻ്റെ സിനിമകൾ വേറിട്ടു നിന്നു.കെ.ജി. ജോർജിന്റെ വിയോഗം മലയാള സിനിമ മേഖലയ്ക്ക് കനത്ത നഷ്ടമാണെന്നും അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്തതിലൂടെ ആസ്വാദക ഹൃദയത്തിൽ സ്ഥാനം പിടിച്ച ചലച്ചിത്രകാരനായിരുന്നു കെ ജി ജോർജെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അനുശോചിച്ചു. സമൂഹഘടനയും വ്യക്തിമനസ്സുകളുടെ ഘടനയും അപഗ്രഥിക്കുന്നത് അദ്ദേഹത്തിന്റെ സവിശേഷ രീതിയായിരുന്നുവെന്നും പിണറായി പറഞ്ഞു.
കലാത്മകമായ സിനിമയും വാണിജ്യ സ്വഭാവമുള്ള സിനിമയും തമ്മിലുള്ള വേർതിരിവ് അങ്ങേയറ്റം കുറച്ചു കൊണ്ടുവന്ന ഇടപെടലുകളാണ് കെജി ജോർജിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. അതാകട്ടെ സിനിമയുടെ നിലവാരത്തെയും ആസ്വാദനനിലവാരത്തെയും ഒരുപോലെ ശ്രദ്ധേയമാവിധം ഉയർത്തി. ജനങ്ങൾക്ക് മറക്കാനാവാത്ത നിരവധി സിനിമകളുടെ സംവിധായകനാണ് അദ്ദേഹം.
സ്വപ്നാടനം എന്ന ആദ്യ ചിത്രത്തിനുതന്നെ ദേശീയ പുരസ്കാരം തേടിയെത്തി. യവനിക, പഞ്ചവടിപ്പാലം തുടങ്ങിയ സിനിമകൾ മലയാളി മനസ്സിൽ എന്നും ഇടം പിടിക്കുന്നവയാണ്. വ്യത്യസ്ത പ്രമേയങ്ങൾ കൈകാര്യം ചെയ്ത ഇതുപോലുള്ള സംവിധായകർ അധികം ഉണ്ടാവില്ല. മലയാള ചലച്ചിത്ര രംഗത്തിന് നികത്താനാവാത്ത നഷ്ടമാണ് കെ ജി ജോർജിന്റെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications