തോമസ് ചാണ്ടി രാജിവെക്കണമെന്ന് പറയാതെ പറഞ്ഞ് കോടിയേരി; ഇപി സർക്കാരിന്റെ യശസ് ഉയർത്തിപിടിച്ചിരുന്നു!
തിരുവനന്തപുരം: ഭൂമി, കായൽ കയ്യേറ്റ ആരോപണങ്ങളിൽ തോമസ് ചാണ്ടി രാജിവെക്കണമെന്ന് പറയാതെ പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇ പി ജയരാജനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍, പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും യശസ്സ് ഉയര്‍ത്തിപ്പിടിച്ച് അദ്ദേഹം സ്വമേധയാ രാജിവെക്കുകയായിരുന്നു. അല്ലാതെ പാര്‍ട്ടി നിര്‍ബന്ധിച്ച് ജയരാജനെ രാജിവെപ്പിച്ചിട്ടില്ലെന്നായിരുന്നു കോടി ബാലകൃഷ്ണൻ പറഞ്ഞത്.
തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ ശരിവെയ്ക്കുന്ന റിപ്പോര്‍ട്ടാണ് ജില്ലാ കളക്ടര്‍ ടി വി അനുപമ റവന്യൂ വകുപ്പിന് സമര്‍പ്പിച്ചിട്ടുള്ളത്. ആരോപണം ഉയർന്ന സ്ഥിതിക്ക് തോമസ് ചാണ്ടി രാജിവെക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ പറഞ്ഞിരുന്നു. റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് മന്ത്രി ഇ ചന്ദ്രശേഖരന്‍ പരിശോധിച്ച ശേഷം മുഖ്യമന്ത്രിയ്ക്ക് കൈമാറും. തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ടില്‍ റവന്യൂ മന്ത്രി നേരിട്ട് നടപടി സ്വീകരിക്കേണ്ടെന്നും, തീരുമാനം മുഖ്യമന്ത്രിയ്ക്ക് വിടാനും സിപിഐ നേതൃത്വം തീരുമാനിച്ചിരുന്നു.
സർക്കാരിന്റെ യശസ് ഉയർത്തിപ്പിടിക്കണം
ഇപി ജയരാജൻ പാർട്ടിയുടെയും സർക്കാരിന്റെയും യശ്ശസ് ഉയർത്തിപിടിക്കാനാണ് രാജികത്ത് നൽകിയതെന്ന കോടിയേരിയുടെ പ്രസ്താവനയോടെ തോമസ് ചാണ്ടിയും സർക്കാരിന്റെ യശ്ശസ് ഉയർത്തിപ്പിടിക്കാൻ ശ്രമിക്കണമെന്ന ധ്വനി ഉയരുന്നുണ്ട്.
സംരക്ഷിക്കുന്നത് പിണറായി?
ഗതാഗതമന്ത്രി തോമസ് ചാണ്ടി കായല്‍ കൈയ്യേറ്റവും നിയമ ലംഘനവും നടത്തിയെന്ന് കളക്ടറുടെ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ സിപിഎമ്മിനു മേലും പിണറായിക്ക് മേലും സമ്മര്‍ദമേറുകയാണ്. തെളിവ് സഹിതം തോമസ്ചാണ്ടിയുടെ കൈയ്യേറ്റങ്ങള്‍ പുറത്തുവന്നിട്ടും തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായി സ്വീകരിക്കുന്നത് എന്ന ആരോപണം ഉയർന്നിരുന്നു.
സർക്കാരിന്റെ പ്രതിച്ഛായ തകരും
ഇനിയും തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായി സ്വീകരിക്കുന്നതെങ്കില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ന്ന് തരിപ്പണമാകുമെന്ന തരത്തില്‍ പല ഭാഗത്തു നിന്നും മുന്നറിയിപ്പുകള്‍ പുറത്തു വന്നിരുന്നു ഇതിന് പിന്നാലെയാണ് കോടിയേരിയുടെ പരോക്ഷ പരാമർശം.
രാജിവെക്കേണ്ടി വരും
അഴിമതി വിരുദ്ധ മുദ്രാവാക്യമുയര്‍ത്തി അധികാരത്തിലേറിയ പിണറായി സര്‍ക്കാരിനു മുന്നില്‍ തോമസ് ചാണ്ടിയുടെ രാജി അല്ലാതെ മറ്റ് വഴിയില്ലെന്നാണ് സൂചനകള്‍. എന്നാൽ സ്വയം രാജിവെച്ച് പിന്മാറാൻ തോമസ്ചാണ്ടി തയ്യാറാകുന്നുമില്ല.
സർക്കാർ പ്രതിസന്ധിയിൽ
തോമസ് ചാണ്ടി മാര്‍ത്താണ്ഡം കായല്‍ കൈയ്യേറിയെന്ന വിവാദത്തില്‍ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പിണറായി സര്‍ക്കാരിന് കൂടുതല്‍ പ്രതിസന്ധിയായിരിക്കുകയാണ്. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഓദ്യോഗികമായി പുറത്തു വന്നിട്ടില്ലെങ്കിലും റിപ്പോര്‍ട്ട് മന്ത്രിക്ക് അനുകൂലമല്ലെന്നാണ് വിവരങ്ങള്‍.
കയ്യേറ്റം തെളിഞ്ഞാൽ രാജി
കൈയ്യേറ്റ വിവാദം ഉയര്‍ന്നതോടെ നിയമസഭയില്‍ വികാരാധീനനായിട്ടാണ് തോമസ് ചാണ്ടി സംസാരിച്ചത്. ഒരു സെന്റ് ഭൂമി കൈയ്യേറിയതായി തെളിഞ്ഞാല്‍ മന്ത്രിപ്പണിയല്ല എംഎല്‍എ സ്ഥാനം തന്നെ രാജിവച്ച് പോകുമെന്നായിരുന്നു മന്ത്രി അന്ന് പറഞ്ഞത്. മന്ത്രിയുടെ പരാമർശവും കോടിയേരിയുടെ ഇപ്പോഴത്തെ പ്രസ്താവനയും കൂട്ടിവായിക്കാവുന്നതാണ്.
യുഡിഎഫിന് ആയുധം
സോളാര്‍ കേസില്‍ തകര്‍ന്നടിഞ്ഞിരിക്കുന്ന യുഡിഎഫിന് തോമസ്ചാണ്ടിക്കെതിരായ റിപ്പോര്‍ട്ട് ഭരണപക്ഷത്തിനെതിരെ ലഭിച്ചിരിക്കുന്ന വജ്രായുധം തന്നെയാണ്. രാജിവയ്ക്കാന്‍ തയ്യാറാകാത്ത തോമസ്ചാണ്ടിയെ അടിച്ച് പുറത്താക്കാനുള്ള ആര്‍ജവം പിണറായിക്കുണ്ടോ എന്നാണ് പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളി. l