രാഷ്ട്രപതി ഭരണം എന്ന ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ട; സ്വപ്നം മാത്രം! വെല്ലുവിളിച്ച് കോടിയേരി!
തിരുവനന്തപുരം: കൊലപാതകങ്ങളുടെ എണ്ണത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടാന്‍ ശ്രമിക്കുകയാണെങ്കില്‍ ആദ്യം പിരിച്ചുവിടേണ്ടത് ഉത്തര്‍പ്രദേശ് സര്‍ക്കാരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്നത് ആര്‍എസ്എസിന്റെ സ്വപ്‌നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ പിരിച്ചു വിടുകയാണെങ്കിൽ മഹാരാഷ്ട്രയും ഗുജറാത്തും രാജസ്ഥാനും പിരിച്ചുവിടണം. അതൊക്കെ കഴിഞ്ഞേ കേരളത്തിന്റെ കണക്ക് വരുകയുള്ളു. അതിനാല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന തരത്തിലുള്ള ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ടെന്നും കോടിയേരി പറഞ്ഞു.ഭരണഘടനയിലെ വകുപ്പുകള്‍ ചൂണ്ടികാണിച്ച് ഇടത് സര്‍ക്കാരിനെ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ചു കൊണ്ട് കോടിയേരി പറഞ്ഞു.
രാജഗോപാലിനോട് വിരോധമുള്ളവർ
നിയമസഭ പിരിച്ചുവിടണമെന്ന് പറയുന്നത് രാജഗോപാലിനോട് വിരോധമുള്ളവരാണെന്നും കോടിയേരി ബാലകൃഷ്ണന്‍ കളിയാക്കി.
തെറ്റായ പ്രചരണം
കേരളത്തെ കുറിച്ച് തെറ്റായ പ്രചാരണം നടത്തുകയാണ് ആര്‍എസ്എസ് ചെയ്യുന്നത്. സംസ്ഥാനത്ത് ആസൂത്രിതമായി ആര്‍എസ്എസ് കൊലപാതകം നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ആർഎസ്എസിന്റെ സ്വപ്നം
ആര്‍എസ്എസിന് പല സ്വപ്‌നങ്ങളുമുണ്ടാക്കുമെന്നും അതിലൊന്ന് മാത്രമാണ് കേരളത്തില്‍ രാഷ്ട്രപതി ഭരണം കൊണ്ടു വരിക എന്നതെന്നും കോടിയേരി പരിഹസിച്ചു.
ബന്ധം തകർക്കാനുള്ള ശ്രമം
കേരള സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നല്ല ബന്ധമാണുള്ളത് എന്നാല്‍ അത് തകര്‍ക്കണമെന്ന് ബിജെപി നേതാക്കള്‍ ആഗ്രഹിക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.
അക്രമങ്ങൾക്ക് പിന്നിൽ ആർഎസ്എസ്
കേരളത്തിലെ അക്രമസംഭവങ്ങള്‍ക്ക് പിറകില്‍ ആര്‍എസ്എസാണ്. ഇടതുപക്ഷ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് ആര്‍എസ്എസ് നടത്തുന്നത്.
13 പേരെ കൊന്നു തള്ളി
ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഒരു കോണ്‍ഗ്രസുകാരനെയടക്കം പതിമൂന്ന് പേരെയാണ് ആർഎസ്എസുകാർ കൊലപ്പെടുത്തിയത്. 250-ലധികം സിപിഎം പ്രവര്‍ത്തകര്‍ ആര്‍എസ്എസ് അക്രമണത്തെ തുടർന്ന് ആശുപത്രിയിലാണെന്നും കോടിയേരി പറഞ്ഞു.
ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി
സിപിഎമ്മിന്റെ അക്രമരാഷ്ട്രീയ കണക്കിലെടുത്ത് കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടിരുന്നു. ദില്ലിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബല്ലേയാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടത്.
ജുഡീഷ്യല്‍ അന്വേഷണം
കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണം. കൊലപാതക പരമ്പരകള്‍ അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ് ദത്താത്രേയ പറഞ്ഞിരുന്നു.
ഐസിസ് റിക്രൂട്ടമെന്റ് കേന്ദ്രം
കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ ഐസിസ് റിക്രൂട്ട് ചെയ്യുന്നതെന്ന് ആരോപിച്ച ദത്താത്രേയ കണ്ണൂരാണ് ഇതിന്റെ കേന്ദ്രമെന്നും പറഞ്ഞു.