'ഡോക്ടര്‍മാരുടെ സംഘത്തിന്റെ നിര്‍ദേശമാണ് നടപ്പാക്കിയത്, വിവാദത്തിന്റെ ആവശ്യമില്ല'; വിഎന്‍ വാസവന്‍
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ചെന്നൈയില്‍ നിന്ന് നേരിട്ട് കണ്ണൂരിലേക്ക് കൊണ്ടുവന്നത് സംബന്ധിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വിഎന്‍ വാസവന്‍. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആണ് അത്തരമൊരു തീരുമാനം സ്വീകരിച്ചതെന്ന് വാസവന്‍ പറഞ്ഞു.
കോടിയേരിയുടെ ശരീരം വളരെ വീക്കായിരുന്നു. അതുകൊണ്ട് ദീര്‍ഘയാത്ര പാടില്ലെന്ന് ഡോക്ടര്‍മാരുടെ സംഘം ആവശ്യപ്പെട്ടിരുന്നെന്നും വാസവന്‍ പറഞ്ഞു. തിരുവനന്തപുരത്ത് പൊതുദര്‍ശനം നടത്താനാണ് പാര്‍ട്ടി ആദ്യം ആലോചിച്ചതെന്നുെം ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം വന്നതോടെ ആ തീരുമാനം മാറ്റുകയായിരുന്നുവെന്നും അതില്‍ വിവാദത്തിന്റെ ആവശ്യമില്ലെന്നുമാണ് വാസവൻ പറഞ്ഞത്.
വാസവൻ പറഞ്ഞത്:
''ഡോക്ടര്‍മാരുടെ സംഘത്തിന്റെ നിര്‍ദേശമാണ് നടപ്പാക്കിയത്. ബോഡി വളരെ വീക്കായിരുന്നു. അതുകൊണ്ട് ദീര്‍ഘയാത്ര പാടില്ലെന്ന് ഡോക്ടര്‍മാരുടെ സംഘം പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് പൊതുദര്‍ശനം നടത്താനാണ് പാര്‍ട്ടി ആദ്യം ആലോചിച്ചത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം വന്നതോടെ ആ തീരുമാനം മാറ്റുകയായിരുന്നു. അതില്‍ വിവാദത്തിന്റെ ആവശ്യമില്ല.'' അദ്ദേഹം പറഞ്ഞു..
ഒറ്റ ദിവസത്തെ കറന്റ് ബില്ല് 39 ലക്ഷം; എന്തുചെയ്യണമെന്ന് അറിയാതെ യുവതി
കഴിഞ്ഞദിവസം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിലും ഇക്കാര്യം വ്യക്തം ആക്കിയിട്ടുണ്ട്. ദീര്‍ഘ നാളത്തെ രോഗാവസ്ഥ സഖാവിന്റെ ശരീരത്തെ ഏറെ ബാധിച്ചിരുന്നു. മരണശേഷവും ദീര്‍ഘമായ ഒരു യാത്ര അതുകൊണ്ട് തന്നെ ഒഴിവാക്കണം എന്ന നിര്‍ദ്ദേശമാണ് ഡോക്ടര്‍മാരില്‍ നിന്നും ഉണ്ടായത്. അതിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈയില്‍ നിന്ന് തലശ്ശേരിയിലേക്കും, പിന്നീട് കണ്ണൂരിലേക്കും കൊണ്ടുപോകുന്നതിനുള്ള തീരുമാനമെടുത്തത്.''
യുട്യൂബറെ കാണാന്‍ 3 ദിവസം, 250 കിലോ മീറ്റര്‍ സൈക്കിള്‍ ചവിട്ടി 13 കാരന്; ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ
സിപിഐഎം സെക്രട്ടേറിയറ്റ് പ്രസ്താവന : സഖാവ് കോടിയേരി ബാലകൃഷ്ണന് അര്‍ഹിക്കുന്ന ആദരവോടെയാണ് കേരള ജനത അന്ത്യോപചാരമര്‍പ്പിച്ചത്. സഖാവിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളില്‍ എത്രത്തോളം ആഴത്തില്‍ പതിഞ്ഞതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു കേരള ജനതയുടെ പ്രതികരണം. ഇതുമായി സഹകരിച്ച എല്ലാവരേയും അഭിവാദ്യം ചെയ്യുന്നു.ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചാണ് സഖാവിന്റെ അന്ത്യം ഉണ്ടായത്. ദീര്‍ഘ നാളത്തെ രോഗാവസ്ഥ സഖാവിന്റെ ശരീരത്തെ ഏറെ ബാധിച്ചിരുന്നു. മരണശേഷവും ദീര്‍ഘമായ ഒരു യാത്ര അതുകൊണ്ട് തന്നെ ഒഴിവാക്കണം എന്ന നിര്‍ദ്ദേശം ആണ് ഡോക്ടര്‍മാരില്‍ നിന്നും ഉണ്ടായത്. അതിന്റെ അടിസ്ഥാനത്തിൽ ആണ് ചെന്നൈയില്‍ നിന്ന് തലശ്ശേരിയിലേക്കും, പിന്നീട് കണ്ണൂരിലേക്കും കൊണ്ടുപോകുന്നതിനുള്ള തീരുമാനം എടുത്തത്.
കോടിയേരിക്ക് അന്ത്യയാത്ര നല്‍കുന്നതിന് സംസ്ഥാനത്തും, പുറത്തുമുള്ള എല്ലാ വിഭാഗങ്ങളും എത്തിച്ചേരുകയുണ്ടായി. സഖാവിനെ സ്‌നേഹിക്കുന്ന ജനങ്ങളുടെ പ്രവാഹമാണ് തലശ്ശേരിയിലേക്കും, കണ്ണൂരിലേക്കും ഉണ്ടായത്. തികഞ്ഞ അച്ചടക്കത്തോടെ ക്രമീകരണങ്ങളോട് സഹകരിക്കാന്‍ ജനങ്ങള്‍ സന്നദ്ധമായി എന്നതും ആ ആദരവിന്റെ ദൃഢതയാണ് വ്യക്തമാക്കുന്നത്.സഖാവിന് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയ പാര്‍ടി പ്രവര്‍ത്തകരോടും, സാമൂഹ്യ രാഷ്ട്രീയ രംഗത്തെ വ്യക്തിത്വങ്ങളോടും, ബഹുജനങ്ങളോടും പാര്‍ടിക്കുള്ള നന്ദി ഈ അവസരത്തില്‍ അറിയിക്കുന്നു.
രോഗാവസ്ഥ കണ്ടുപിടിച്ചതോടെ ഏറ്റവും വിദഗ്ദമായ ചികിത്സ ലഭ്യമാക്കുന്നതിനാണ് പാര്‍ട്ടി പരിശ്രമിച്ചത്. തിരിച്ചുവരവിന്റെ പ്രതീക്ഷ നല്‍കുകയും ചെയ്തിരുന്നു. ഇതിനായി ഡോക്ടര്‍മാരും, ആരോഗ്യ പ്രവര്‍ത്തകരും അശ്രാന്തപരിശ്രമം തന്നെയാണ് നടത്തിയത്. അതിനായി പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകരോട് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.സഖാവ് കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിലൂടെ വലിയ നഷ്ടമാണ് പാര്‍ടിക്കുണ്ടായിട്ടുള്ളത്. ഇത്തരത്തില്‍ വിവിധ ഘട്ടങ്ങളിലുണ്ടായ നഷ്ടങ്ങളെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ടി മറികടന്നത്. അത്തരത്തിലുള്ള കൂട്ടായ ഇടപെടല്‍ തുടര്‍ന്നും ഉണ്ടാകുമെന്ന് പാര്‍ടിയെ സ്‌നേഹിക്കുന്ന മുഴുവന്‍ ബഹുജനങ്ങള്‍ക്കും ഉറപ്പ് നല്‍കുന്നു.