ചെന്നിത്തലയുടെ മകനെതിരായ ആരോപണം; ജലീലിനെതിരെ അതൃപ്തി പരസ്യമാക്കി കോടിയേരി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സിവിൽ സർവ്വീസ് വിജയവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ ഉന്നയിച്ച ആരോപണങ്ങളിൽ അതൃപ്തി പരസ്യമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേറി ബാലകൃഷ്ണൻ. കുടുംബാംഗങ്ങൾക്കെതിരെ പറയുന്നത് യുഡിഎഫിന്റെ ശൈലിയാണെന്നും, ചെന്നിത്തലയുടെ മകനെതിരെ ആരോപണം ഉന്നയിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി. ഈ ഘട്ടത്തിൽ ചെന്നിത്തലയ്ക്കെതിരെ വ്യക്തിപരമായ ആരോപണം ഉന്നയിക്കുന്നില്ലെന്നും അങ്ങനെ ചെയ്താൽ അത് യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നുള്ള വ്യതിചലനമാകുമെന്നും കോടിയേരി വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി.
സർവ്വകലാശാല നടത്തിയ മോഡറേഷനെയാണ് മാർക്ക് ദാനമായി ചിത്രീകരിക്കുന്നത്. ഇതിനുള്ള അധികാരം വൈസ് ചാൻസലറർക്കുണ്ട്. അദാലത്തിൽ ഉന്നത മാർക്ക് നൽകാൻ തീരുമാനിച്ചിരുന്നുവെന്നും ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാധ്യക്ഷൻ ഡോ. രാജൻ ഗുരുക്കളെ തള്ളിക്കൊണ്ട് കോടിയേരി പറഞ്ഞു. മാർക്ക് ദാന വിവാദം പാർട്ടി പരിശോധിക്കുമെന്നും യാതൊരു മുൻവിധികളുമില്ലെന്നും കോടിയേരി വ്യക്തമാക്കി.

അതേ സമയം കെടി ജലീലിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും രംഗത്ത് എത്തി. മന്ത്രി രാജി വയ്ക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. വൻ അഴിമതിയാണ് നടന്നിരിക്കുന്നത്. ഇനിയും മന്ത്രിയായി തുടരാനുള്ള അർഹത ജലീലിനില്ല. മാറിനിന്ന് ജുഡീഷ്യൽ അന്വേഷണം നേരിടാൻ തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മാർക്ക് ദാന വിവാദത്തിൽ നടപടി ആവശ്യപ്പെട്ട് ഗവർണർക്ക് കത്ത് നൽകുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
അതേസമയം വാർത്താ സമ്മേളനത്തിൽ എൻഎസ്എസിനെതിരെയും രൂക്ഷ വിമർശനമാണ് കോടിയേരി ഉന്നയിച്ചത്. രാഷ്ട്രീയത്തിൽ ഇടപെടാൻ എൻഎസ്എസ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഒരു പാർട്ടി രൂപികരിച്ച് രംഗത്ത് ഇറങ്ങുകയാണ് വേണ്ടത്. സിപിഎമ്മിന് എൻഎസ്എസിനോട് വിരോധമില്ല. അവരെ ശത്രുപക്ഷത്ത് കാണുന്നില്ലെന്നും കോടിയേരി വ്യക്തമാക്കി.












Click it and Unblock the Notifications