ആ മൂര്‍ഖന്‍ അഞ്ചലില്‍ അപൂര്‍വം...സംഭവിച്ചത്, 2 തവണ, ഉത്രയ്ക്ക് പായസത്തിലും ജ്യൂസിലും, ഞെട്ടിക്കും!!
കൊല്ലം: അഞ്ചലില്‍ ഉത്രയെ കൊലപ്പെടുത്തിയ സൂരജ് കൊടുകുറ്റവാളിയെന്ന് തെളിയുന്നു. താന്‍ കുടുങ്ങുമെന്ന് കണ്ട സൂരജ് എല്ലാ നിയമസഹായവും തേടിയിരുന്നു. കൊല്ലുന്നതിനായി പലവിധ പദ്ധതികളാണ് ഇയാള്‍ ഒരുക്കിയത്. പക്ഷേ പോലീസ് ഇപ്പോഴും കുരുങ്ങിയ വിഷയം എങ്ങനെയാണ് ഉത്രയെ കൊത്തിയ മൂര്‍ഖന്‍ അഞ്ചലില്‍ എത്തിയതെന്നാണ്. ഇത് വളരെ അപൂര്‍വയിനമാണ്. അഞ്ചലില്‍ പൊതുവേ ഈ പാമ്പിനെ കാണപ്പെടാറില്ല. അതേസമയം സൂരജിന്റെ ക്രിമിനല്‍ സ്വഭാവം ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. സൂരജിന്റെ ഓരോ ക്രിമിനല്‍ സ്വഭാവവും തെളിവോടെ പുറത്ത് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് പോലീസ്.
ഏത് തരം മൂര്‍ഖന്‍
സാധാരണ കാണുന്ന മൂര്‍ഖനെ ഉപയോഗിച്ചല്ല സൂരജ് ഉത്ര കൊലപ്പെടുത്തിയത്. കടുത്ത കറുപ്പ് ശരീരമുള്ള മൂര്‍ഖനെയാണ് ഇതിനായി ഉപയോഗിച്ചത്. അതേസമയം പോലീസിനെ കുഴക്കുന്ന കാര്യം, ഈ മൂര്‍ഖന്‍ അഞ്ചല്‍ മേഖലയില്‍ വളരെ അപൂര്‍വമാണ്. ഇവ എങ്ങനെ അഞ്ചലില്‍ എത്തി എന്നതാണ് പോലീസ് അന്വേഷിക്കുന്നത്. ചാത്തന്നൂര്‍ ചിറക്കര ഭാഗത്ത് നിന്ന് മൂര്‍ഖനെ പിടികൂടി സൂരജിന് നല്‍കിയെന്നാണ് സുരേഷ് നല്‍കിയിരിക്കുന്ന മൊഴി.
പോലീസ് പറയുന്നത്
മൂര്‍ഖന്‍ പാമ്പിന്റെ ഇനം കണ്ടെത്താനായാല്‍ സൂരജിനെ പൂട്ടാന്‍ പോലീസിന് സാധിക്കും. പാമ്പിന്റെ ജഡഭാഗങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി പോലീസ് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇനം കണ്ടെത്താനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. എസ്പി ഹരിശങ്കര്‍ നേരിട്ടാണ് നിരീക്ഷണം നടത്തുന്നത്. ജന്തുശാസ്ത്ര വിദഗ്ധരുമായി അദ്ദേഹം നേരിട്ട് ബന്ധപ്പെടുന്നുണ്ട്. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയാണ് ലക്ഷ്യം.
മഹാവില്ലനായി സൂരജ്
സൂരജ് ചില്ലറക്കാരനല്ലെന്ന് തെളിയിക്കുന്നതാണ് ഏറ്റവും ഒടുവിലായി പുറത്തുവന്ന റിപ്പോര്‍ട്ട്. വിവാഹ മോചനം ആവശ്യപ്പെട്ട ശേഷം കടുത്ത പക ഇയാളുടെ മനസ്സിലുണ്ടായിരുന്നു. പാമ്പിനെ കൊണ്ട് കടിപ്പിക്കും മുമ്പ് സൂരജ് ഉത്രയ്ക്ക് മയങ്ങാനുള്ള മരുന്ന് നല്‍കിയിരുന്നു. രണ്ട് തവണ പാമ്പ് കടിയേറ്റിട്ടും ഉത്ര അറിയാതിരുന്നത് ഇതുകൊണ്ടാവാം. സൂരജ് ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. ആന്തരീകാവയങ്ങളുടെ രാസപരിശോധ ഫലം വന്നാല്‍ ഇക്കാര്യം ഉറപ്പിക്കാം.
പായസത്തിലും ജ്യൂസിലും
പായസത്തിലും പഴച്ചാറിലുമാണ് ഉത്രയ്ക്ക് ഉറക്കുഗളിക പൊടിച്ച് നല്‍കിയതായി സൂരജ് വെളിപ്പെടുത്തിയത്. ഉറക്ക ഗുളിക വാങ്ങിയത് അടൂരില്‍ സൂരജ് ജോലി ചെയ്യുന്ന ഒാഫീസ് പരിസരത്തെ മരുന്നുകടയില്‍ നിന്നാണ്. ഉത്രയെ കൊല്ലാന്‍ ആദ്യം ശ്രമം നടത്തിയപ്പോഴാണ് പായസത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കിയത്. എന്നാല്‍ പാമ്പ് കടിയേറ്റപ്പോള്‍ യുവതി ഉണരുകയും നിലവിളിക്കുകയും ചെയ്തു. ഇതോടെ രണ്ടാം തവണ അടവ് മാറ്റി. ഇത്തവണ ജ്യൂസിലാണ് മയക്ക് ഗുളിക കലര്‍ത്തി നല്‍കിയത്. ഇതാണ് ഉത്രയുടെ ജീവനെടുത്തത്.
ഒരാളെയും വിടില്ല
സൂരജിന്റെ അച്ഛനെയും അമ്മയെയും സഹോദരിയെയും സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ഉത്രയുടെ ദേഹത്തേക്ക് പാമ്പിനെ കുടഞ്ഞിട്ടെന്ന് സൂരജ് സമ്മതിച്ചിട്ടുണ്ട്. പാമ്പുകൊത്തുന്നത് കണ്ടില്ലെന്നും, ശബ്ദം മാത്രമാണ് കേട്ടതെന്നും ഇയാള്‍ സമ്മതിച്ചു. എന്നാല്‍ വീട്ടില്‍ സ്‌റ്റെയര്‍കേസിന്റെ പടികള്‍ നേരത്തെ ഉത്ര കണ്ടുവെന്ന പറഞ്ഞത് പാമ്പല്ലെന്നും ചേരയാണെന്നും സൂരജ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 650 മില്ലിഗ്രാമിന്റെ ആറ് പാരസൈറ്റാമോള്‍ ഗുളികകളും ഉറക്കം വരുത്തുന്ന ഏതാനും അലര്‍ജി ഗുളികകളും പൊടിച്ച് ചേര്‍ത്താണ് സൂരജ് ഉത്രയ്ക്ക് നല്‍കിയത്. രണ്ടാം തവണ ഡോസ് കൂട്ടിയാണ് നല്‍കിയത്. അഞ്ച് വയസ്സുള്ള മൂര്‍ഖനെ ഉപയോഗിച്ച് സൂരജ് കൃത്യം നിറവേറ്റുകയായിരുന്നു.
അവന്‍ ഒരുപാട് ഉപദ്രവിച്ചു
സൂരജിന്റെ വീട്ടില്‍ വെച്ച് മകള്‍ മാനസികമായും ശാരീരികമായും പീഡനത്തിന് വിധേയമായിരുന്നുവെന്ന് ഉത്രയുടെ പിതാവ് വിജയസേനന്‍ പറഞ്ഞു. പക്ഷേ ഒരിക്കല്‍ പോലും വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നതിനെ കുറിച്ച് ആലോചിട്ടില്ല. കഴിഞ്ഞ വര്‍ഷം മുതല്‍ ഉത്ര കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. പണം ആവശ്യപ്പെട്ടായിരുന്നു പീഡനം. തന്റെ മകള്‍ ഒരുപാട് പീഡനങ്ങള്‍ നേരിട്ടതോടെ വീട്ടിലേക്ക് കൂടിക്കൊണ്ടി വരാന്‍ തീരുമാനിച്ചിരുന്നു. അന്ന് സൂരജിന്റെ ബന്ധുക്കള്‍ ഇടപെട്ടാണ് പിന്തിരിപ്പിച്ചതെന്നും വിജയസേനന്‍ പറഞ്ഞു.
നിയമസഹായവും തേടി
സൂരജ് പിടിയിലാകുമെന്ന് നേരത്തെ ഉറപ്പിച്ചിരുന്നു. അതുകൊണ്ട് നിയമസഹായവും ഇയാള്‍ തേടിയിരുന്നു. ഇക്കാര്യം അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മാര്‍ച്ച് രണ്ടിന് ഇയാള്‍ ബാങ്കിലെത്തി ലോക്കര്‍ തുറന്നിരുന്നു. ഇക്കാര്യം ഉടന്‍ തുറന്ന് പരിശോധിക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. അടൂര്‍ പറക്കോടെ സ്വന്തം വീടിന് സമീപത്തുള്ള അഭിഭാഷകനുമായിട്ടാണ് സൂരജ് കൂടിക്കാഴ്ച്ച നടത്തിയത്. ഒരു വര്‍ഷത്തിനിടെയുള്ള സൂരജിന്റെ ഫോണ്‍ കോളുകള്‍ ഒന്നൊഴിയാതെ പോലീസ് പരിശോധിക്കുന്നുണ്ട്.
Recommended Video
പറഞ്ഞത് നുണകള്‍
പോലീസിന് മുമ്പില്‍ സൂരജ് പറഞ്ഞ നുണകളാണ് ശരിക്കും കേസില്‍ വഴിത്തിരിവായത്. സൂരജിന്റെയും ഉത്രയുടെയും പേരിലുള്ള സംയുക്ത അക്കൗണ്ടിലുള്ള ലോക്കര്‍ തുറക്കാന്‍ സൂരജ് ഒറ്റയ്ക്ക് ബാങ്കിലെത്തിയത് ആദ്യം സംശയത്തിനിടയാക്കിയ കാര്യമായിരുന്നു. അന്ന് രാത്രി തന്നെ ഉത്രയ്ക്ക് പാമ്പ് കടിയേറ്റു. ഉത്ര മരിക്കുന്നതിന് തലേദിവസം പന്ത്രണ്ടരയ്ക്ക് കിടന്നുറങ്ങിയ സൂരജ് രാവിലെ ആറ് മണിക്ക് ഏഴുന്നേറ്റത് സംശയം വര്‍ധിപ്പിക്കുന്നതായിരുന്നു. സാധാരണ ഏഴ് മണിക്ക് ശേഷമാണ് ഇയാള്‍ ഏഴുന്നേല്‍ക്കാറുള്ളത്. ഉത്രയുടെ മാതാപിതാക്കള്‍ക്കെതിരെ സൂരജിന്റെ സഹോദരി പോലീസില്‍ പരാതി നല്‍കിയിരുന്നു. സൂരജിനെയും അമ്മയെയും തടഞ്ഞുവെച്ചെന്നായിരുന്നു പരാതി. ഇതോടെ കേസ് കൃത്യമായി സൂരജിലേക്ക് തന്നെ എത്തുകയും ചെയ്തു.
സൂരജിനെ കുടുക്കിയത് ആ 8 സംശയങ്ങളും, പറഞ്ഞ നുണകളും; പാമ്പിന്‍റെ വിഷപ്പല്ലുകള്‍ പരിശോധനയ്ക്കായി അയച്ചു
യുഎസ് ഐക്യരാഷ്ട്രസഭയിലേക്ക്.... ബ്ലോക്കിട്ട് ചൈന, ഹോങ്കോങ് ഞങ്ങളുടേത്, പൊട്ടിത്തെറിച്ച് പോമ്പിയോ!!