ഭാവഭേദമില്ലാതെ പ്രതികൾ കോടതിയിൽ, ചുമത്തിയിരിക്കുന്ന ജീവപര്യന്തം കിട്ടാവുന്ന വകുപ്പുകൾ
കൊല്ലം: ഓയൂരില്‍ 6 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. പത്മകുമാര്‍, ഭാര്യ അനിത കുമാരി, മകള്‍ അനുപമ എന്നിവരെയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കേസില്‍ പത്മകുമാര്‍ ഒന്നാം പ്രതിയും അനിത രണ്ടാം പ്രതിയും അനുപമ മൂന്നാം പ്രതിയുമാണ്. പ്രതികള്‍ക്ക് മേല്‍ തട്ടിക്കൊണ്ട് പോകല്‍ അടക്കം ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ആണ് ചുമത്തിയിരിക്കുന്നത്.
തട്ടിക്കൊണ്ട് പോകല്‍ കൂടാതെ തടവിലാക്കല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന അടക്കമുളള വകുപ്പുകള്‍ പോലീസ് ചുമത്തിയിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ട് പോയി പണം ആവശ്യപ്പെടാമെന്നുളള ആശയം അനിതയാണ് മുന്നോട്ട് വെച്ചത് എന്നാണ് വിവരം. ഒരു വര്‍ഷത്തോളമാണ് ഇവര്‍ ഇതിനായി ആസൂത്രണം നടത്തിയത്. മൂന്നാമത്തെ ശ്രമത്തിലാണ് കുട്ടിയെ തട്ടിയെടുക്കാന്‍ സാധിച്ചത്.

കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രതികള്‍ ഭാവഭേദം ഏതുമില്ലാതെയാണ് പെരുമാറിയത്. രണ്ട് അഭിഭാഷകരാണ് ഇവര്‍ക്ക് വേണ്ടി ഹാജരായത്. പത്മകുമാറിനെ കൊട്ടാരക്കര സബ് ജയിലിലേക്കും അനിതാകുമാരിയേയും അനുപമയേയും അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും മാറ്റി. പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി തിങ്കളാഴ്ച പോലീസ് അപേക്ഷ നല്‍കും.
വളര കൃത്യമായ ആസൂത്രണത്തോട് കൂടിയാണ് പ്രതികള്‍ കുറ്റകൃത്യം നടത്തിയത് എന്ന് എഡിജിപി അജിത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. തട്ടിയെടുക്കാനുളള കുട്ടികളെ ഒരു മാസത്തോളമായി ഇവര്‍ അന്വേഷിക്കുകയായിരുന്നു. ഈ കുട്ടി ട്യൂഷന് പോകുന്ന സമയം അങ്ങനെയാണ് പ്രതികള്‍ മനസ്സിലാക്കിയത്. കോടികളുടെ സാമ്പത്തിക ബാധ്യതയില്‍ ആണ് പത്മകുമാറിന്റെ കുടുംബം. ഇതില്‍ നിന്നും രക്ഷപ്പെടാനാണ് പ്രതികള്‍ കുറ്റകൃത്യം ആസൂത്രണം ചെയ്തത്. 96 മണിക്കൂറിനുള്ളില്‍ കേസ് തെളിയിക്കാന്‍ പോലീസിന് സാധിച്ചു. മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് അനാവശ്യ സമ്മര്‍ദ്ദം ഉണ്ടായെന്നും എഡിജിപി പറഞ്ഞു.












Click it and Unblock the Notifications