വിസ്മയക്ക് നീതി: കിരണ്‍ കുമാറിന് പത്ത് വർഷം തടവ് ശിക്ഷ, 12.5 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി
കൊല്ലം: വിസ്മയയുടെ മരണത്തിലെ പ്രതി കിരണ്‍കുമാറിന് പത്ത് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. 304 ബി വകുപ്പ് പ്രകാരം 10 വർഷം, 306 വകുപ്പ് പ്രകാരം ആറ് വർഷവും 2 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. പിഴ അടച്ചില്ലെങ്കില്‍ 6 മാംസം കൂടി ശിക്ഷയനുഭവിക്കണം. 498-ാം വകുപ്പ് പ്രകാരം രണ്ട് വർഷം തടവും 50000 രൂപയും, സ്ത്രീധന നിരോധന നിയമപ്രകാരം ആറ് വർഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചിട്ടുണ്ട്. ശിക്ഷ ഒരേകാലയളവില്‍ അനുഭവിച്ചാല്‍ മതിയാകും. ആകെ 12.5 ലക്ഷം രൂപയാണ് കിരണിന് പിഴയായി വിധിച്ചിരിക്കുന്നത്. ഇതില്‍ 2 ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം
Recommended Video

ശക്താമായ വാദങ്ങള്‍ക്ക് ശേഷമായിരുന്നു പ്രതിയുടെ ശിക്ഷ പ്രഖ്യാപിച്ചത്. വിധി സമൂഹത്തിന് പാഠമാകണമെന്നായിരുന്നു ശിക്ഷാവിധിയിലുള്ള പ്രോസിക്യൂഷന്റെ വാദം. പ്രതിയോട് അനുകമ്പ പാടില്ല. നിരന്തരമായ പീഡനത്തിലൂടെ പ്രതി വിസ്മയയുടെ ആത്മാവിനെ കൊല്ലുകയായിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. ശിക്ഷപിഴത്തുകയാക്കുന്നതില്‍ കാര്യമില്ല. നിർബന്ധമായും ജയിലില്‍ അടക്കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതിക്ക് മാനസാന്തരം ഉണ്ടാവുന്നുവെങ്കില്‍ അത് ജയില്‍ വാസസത്തിന് ഒപ്പം മതി. ശിക്ഷ കുറച്ചുകൊണ്ട് മാനസാന്തരത്തിലേക്ക് പോവേണ്ട ആവശ്യമില്ല. ഭാര്യയുടെ മുഖത്ത് ചവിട്ടി സ്ത്രീധനത്തിന് വേണ്ടി ക്രൂരമായ പീഢനം നടത്തിയത് സർക്കാർ ഉദ്യോഗസ്ഥനാണ് എന്നുള്ളത് ഒരിക്കലും സമൂഹം ക്ഷമിക്കില്ല. സ്ത്രീധനം വാങ്ങാന്‍ പാടില്ലെന്ന് സർവ്വീസ് ചട്ടത്തില്‍ വ്യക്തമാക്കുന്നുണ്ടെന്നും പ്രോസിക്യൂട്ടർ കോടതിയില്‍ പറഞ്ഞു
അതേസമയം, കുറ്റം ചെയ്തിട്ടില്ലെന്നായിരുന്നു കിരണ്‍ കോടതിയില്‍ വ്യക്തമാക്കിയത്. ശിക്ഷയില്‍ ഇളവ് വേണമെന്നും പ്രതി ആവശ്യപ്പെട്ടു. രാവിലെ പതിനൊന്ന് മണിയോടെ തന്നെ ശിക്ഷവിധിയിലുള്ള വാദം കോടതിയില്‍ തുടങ്ങിയിരുന്നു. ചുമത്തിയകുറ്റങ്ങള്‍ക്കുള്ള പരമാവധി ശിക്ഷ തന്നെ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രതിയുടെ പ്രായം, മുന്‍പ് കുറ്റകൃത്യങ്ങളില്‍ പങ്കാളിയല്ലത്ത വ്യക്തി, പ്രായമായ അച്ഛനമ്മമാരുടെ ഏക ആശ്രയം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ച് ഇളവ് അനുവദിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. ആത്മഹത്യ പ്രേരണയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിക്കാന്‍ സാധിക്കില്ല. കൊലപാതകത്തിന് സമാനമല്ല ആത്മഹത്യയെന്നും പ്രതിഭാഗം വാദിച്ചു.
ശിക്ഷാപ്രഖ്യാപനം കേള്‍ക്കുന്നതിന് വേണ്ടി വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായരും കോടതിയില്‍ എത്തിയിരുന്നു. കിരണിന് സ്ത്രീധനമായി നല്‍കിയ വാഹനത്തിലായിരുന്നു അച്ഛന്‍ കോടതിയില്‍ എത്തിയത്. പ്രതീക്ഷിച്ച വാഹനമല്ല വാങ്ങി നല്‍കിയതെന്ന് പറഞ്ഞ് വിസ്മയയെ കിരണ്‍ ക്രൂരമായി പീഡിപ്പിച്ചിരുന്നു. ഇത് വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നു. മകള്‍ മരിച്ചതിന് ശേഷം ആദ്യമായാണ് ഈ വാഹനം എടുക്കുന്നതെന്ന് വ്യക്തമാക്കിയ ത്രിവിക്രന്‍ നായർ വിസ്മയയുടെ ആത്മാവും തന്റെ കൂടെയുണ്ടെന്നും പറഞ്ഞു.
ഏറ്റവും കൂടുതല്‍ വേദനിച്ച് ഒരു കാലഘട്ടമാണ് ഇത്. മകള്‍ മരിച്ചിട്ട് ഇന്നേക്ക് 11 മാസവും 3 ദിവസവും തികയുകയാണ്. ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഒരു കാലഘട്ടമാണ് ഇത്. സമൂഹത്തിന് ആകെ ഒരു സന്ദേശം നല്‍കുന്ന ഒരു വിധിയായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഒരു വിധി വന്നുവെന്ന് കരുതി വെറുതെ നില്‍ക്കില്ല. ഈ കേസുമായി ഇനിയും മുന്നോട്ട് പോവാനുണ്ട്. കിരണ്‍ മാത്രം ഒതുങ്ങുന്ന ഒരു കേസല്ല, ഇത്. മകളുടെ മരണത്തില്‍ ഇനിയും നിരവധി പ്രതികളുണ്ട്. അവരെയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവരും.
മകള്‍ക്കെതിരായ ഉപദ്രവത്തിന് വീട്ടുകാരുടെ എല്ലാ വിധ പിന്തുണയും ഉണ്ടായിരുന്നു. മകള്‍ മരിക്കുന്നതിന്റെ തലേദിവസം രാത്രി അവിടെ ബഹളം കേട്ടുവെന്നാണ് കിരണിന്റെ ബന്ധുക്കള്‍ പറഞ്ഞത്. ആ നിമിഷം അവർക്ക് എന്നെ ഫോണ്‍ ചെയ്തുകൂടായിരുന്നോ. എന്നാല്‍ അദ്ദേഹം വിളിച്ചില്ല. ഇതില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമാണ്. ഒരു കിരണ്‍കുമാറില്‍ മാത്രം ഇത് ഒതുങ്ങിയെന്ന് വിശ്വസിക്കണ്ട. കേസുമായി ഇനിയും മുന്നോട്ട് പോവുമെന്നും ത്രിവിക്രമന്‍ നായർ വ്യക്തമാക്കി.
വിസ്മയ ആത്മഹത്യ ചെയ്തില്‍ ഭർത്താവ് കിരണ്‍കുമാർ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. ഭർത്ത്യപീഡനത്തെ തുടർന്ന് ബിഎഎംഎസ് വിദ്യാർത്ഥിനി കൂടിയായ വിസ്മയ ആത്മഹത്യ ചെയ്യുകയായിരുന്നു. വിസ്മയ്ക്ക് നേരെ നടന്ന ക്രൂരതയുടെ ഞെട്ടിപ്പിക്കുന്ന പല ഓഡിയോ സന്ദേശങ്ങളും പുറത്ത് വന്നത് കേസില്‍ അകപ്പെട്ടതിന് പിന്നാലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുമായ കിരണ്‍കുമാറിനെ മോട്ടോർ വാഹന വകുപ്പ് ജോലിയില്‍ നിന്നും പിരിച്ച് വിടുകയും ചെയ്തിരുന്നു. 2020 മെയ് 30 നായിരുന്നു വിസ്മയയും കിരണ്‍കുമാറും തമ്മിലുള്ള വിവാഹം.
കേസില്‍ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നും 41 സാക്ഷികളെ വിസ്തരിക്കുകയും 118 രേഖകള്‍ തെളിവില്‍ അക്കമിടുകയും 12 തൊണ്ടിമുതലുകള്‍ നല്‍കുകയും ചെയ്തു. കിരണ്‍കുമാറിന്റെ പിതാവ് സദാശവിന്‍ പിള്ള, സഹോദരപുത്രന്‍ അനില്‍കുമാര്‍, ഭാര്യ ബിന്ദുകുമാരി, പ്രതിയുടെ സഹോദരി കീര്‍ത്തി, ഭര്‍ത്താവ് മുകേഷ് എന്നിവരേയും കേസില്‍ സാക്ഷി പട്ടികയില്‍ ചേർത്തിരുന്നു. എന്നാല്‍ വിചാരണ വേളയില്‍ ഇവരെല്ലാം കൂറുമാറി.












Click it and Unblock the Notifications