ജോളിയുടെ ക്രിമിനൽ ബുദ്ധി ചിലവാകില്ല, കുരുക്ക് മുറുക്കി പോലീസ്, മാത്യു കൊലക്കേസിൽ നിർണായക തെളിവുകൾ!
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ ഷാജുവിന്റെ മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്തിയ കേസില്‍ കൂടി പോലീസ് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ആല്‍ഫൈന്‍ അടക്കം ആറ് പേരുടെ കൊലപാതകങ്ങളിലും ജോളിക്കെതിരെ അന്വേഷണ സംഘം പരമാവധി തെളിവുകള്‍ ശേഖരിക്കുകയാണ്.
ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ അമ്മാവന്‍ മാത്യു മഞ്ചാടിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ജോളിയുടെ മകനും റോയിയുടെ സഹോദരി രഞ്ജിയുമാണ് പോലീസിന് നിര്‍ണായക വിവരങ്ങള്‍ കൈമാറിയിരിക്കുന്നത്.
4 പേരുടെ രഹസ്യമൊഴി
കൂടത്തായി കൊലക്കേസില്‍ ജോളി അടക്കം മൂന്ന് പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു, ഷാജുവിന്റെ അച്ഛന്‍ സക്കറിയ, ജോളിയുടെ സുഹൃത്ത് ജോണ്‍സണ്‍ എന്നിവരെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഷാജുവിന്റെ രഹസ്യ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം. മാത്രമല്ല ജോളിയുടെ രണ്ട് മക്കൾ, സിലിയുടെ സഹോദരൻ സിജോ എന്നിവരുടെ രഹസ്യമൊഴിയും പോലീസ് രേഖപ്പെടുത്തും.
സുപ്രധാന തെളിവുകള്‍
അതിനിടെ മാത്യു മഞ്ചാടിയില്‍ കൊലക്കേസില്‍ ജോളിക്കെതിരെ പോലീസിന് സുപ്രധാന തെളിവുകള്‍ ലഭിച്ചു. മദ്യത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കിയാണ് ജോളി മാത്യുവിനെ കൊലപ്പെടുത്തിയത്. മാത്യുവിനൊപ്പം താന്‍ മദ്യപിക്കാറുണ്ടായിരുന്നു എന്ന് നേരത്തെ ജോളി വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
ജോളിക്ക് പക
എന്നാല്‍ ജോളിയുമൊത്ത് മാത്യു ഒരിക്കലും മദ്യപിച്ചിട്ടില്ല എന്നാണ് ഭാര്യ അന്നമ്മ പറയുന്നത്. മാത്യു ഹൃദ്രോഗി ആയിരുന്നത് കൊണ്ടാണ് ആര്‍ക്കും മരണത്തെ കുറിച്ച് സംശയങ്ങളൊന്നും തോന്നാതിരുന്നത്. റോയിയുടെ മരണത്തില്‍ മാത്യു സംശയം ഉന്നയിക്കുകയും പോസ്റ്റ്‌മോര്‍ട്ടത്തിന് നിര്‍ബന്ധം പിടിക്കുകയും ചെയ്തതോടെയാണ് ജോളിക്ക് പക തോന്നിത്തുടങ്ങിയത്.
സ്വത്ത് റോയിയുടെ കുടുംബത്തിന് നല്‍കരുത്
പൊന്നാമറ്റത്തെ സ്വത്ത് തര്‍ക്കത്തില്‍ അന്നമ്മ തോമസിന്റെ സഹോദരനായ മാത്യു മഞ്ചാടിയില്‍ ഇടനിലക്കാരനായിരുന്നു. റോയിയുടെ മരണശേഷം അച്ഛന്റെ പേരിലുളള സ്വത്ത് റോയിയുടെ കുടുംബത്തിന് നല്‍കരുത് എന്ന് മാത്യു ബന്ധുക്കളോട് പറഞ്ഞിരുന്നു. അതിന് ശേഷമാണ് മാത്യുവിന്റെ മരണം. മാത്യുവിന്റെ മരണ ദിവസം നടന്നത് എന്താണെന്ന് ജോളിയുടെ മകനും റോയിയുടെ സഹോദരി റെഞ്ജിയും പോലീസിനോട് വെളിപ്പെടുത്തി.
കൊല്ലപ്പെട്ട ദിവസത്തെ ഫോൺകോൾ
മാത്യു കൊല്ലപ്പെടുന്ന സമയം റെഞ്ജി വിദേശത്തായിരുന്നു. അന്ന് മാത്യു ഫോണില്‍ റെഞ്ജിയുമായി സംസാരിച്ചിട്ടുണ്ട്. സംസാരത്തിനിടയില്‍ മാത്യുവിന് ശബ്ദം ഇടറി. പിന്നാലെ ഫോണ്‍ കട്ടായി എന്ന് റെഞ്ജി പറയുന്നു. അപാകത തോന്നിയ റെഞ്ജി ഉടനെ തന്നെ ചെന്നൈയിലുളള മാത്യുവിന്റെ മകളെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചു.
വിഷം കൊടുത്ത് മടങ്ങിപ്പോയി
തുടര്‍ന്ന് മകള്‍ വിളിച്ചപ്പോഴും മാത്യു ഫോണ്‍ എടുത്തിരുന്നില്ല. ഫോണ്‍ വിളിക്കുന്നതിന് മുന്‍പ് ജോളി മാത്യുവിന്റെ വീട്ടിലുണ്ടായിരുന്നു. മദ്യത്തിലോ ഭക്ഷണത്തിലോ വിഷം ചേര്‍ത്ത് മാത്യുവിന് നല്‍കിയ ശേഷം ജോളി തൊട്ടടുത്തുളള സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി. വീട്ടിലെത്തി അല്‍പസമയത്തിന് ശേഷം മാത്യുവിന്റെ ഫോണ്‍ വന്നതായി ജോളി വീട്ടുകാരോട് നുണ പറഞ്ഞു.
സയനൈഡ് കലർത്തിയ വെള്ളവും
ഹൃദ്രോഗിയായ മാത്യുവിന് സുഖമില്ലെന്നും ആശുപത്രിയില്‍ കൊണ്ട് പോകണം എന്നും പറഞ്ഞ് ജോളി വീട്ടില്‍ നിന്നും ഇറങ്ങി. അടുക്കള വാതില്‍ വഴിയാണ് ജോളി മാത്യുവിന്റെ വീടിനകത്ത് കയറിയത്. ഈ സമയം ഛര്‍ദ്ദിച്ച് അവശനായിരിക്കുകയായിരുന്നു മാത്യു. മരണം ഉറപ്പിക്കാന്‍ മാത്യുവിന് സയനൈഡ് കലര്‍ത്തിയ വെള്ളമാണ് കുടിക്കാന്‍ നല്‍കിയതെന്ന് ജോളി പോലീസിനോട് വെളിപ്പെടുത്തി.
എന്തിന് ആ സമയം വീട്ടിൽ പോയി?
ഭാര്യ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇടുക്കിയില്‍ പോയിരുന്നതിനാല്‍ സംഭവ ദിവസം മാത്യു വീട്ടില്‍ തനിച്ചായിരുന്നു. മാത്യു കുഴഞ്ഞ് വീണു എന്നാണ് ജോളി അയല്‍ക്കാരെ അറിയിച്ചത്. നേരത്തെ പോലീസ് ചോദ്യം ചെയ്യവേ എന്തിനാണ് ആ സമയത്ത് മാത്യുവിന്റെ വീട്ടില്‍ പോയത് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം പറയാന്‍ ജോളിക്ക് സാധിച്ചിരുന്നില്ല.
ജോളിയുടെ കളളക്കഥ
താന്‍ വീട്ടില്‍ ചെല്ലുമ്പോള്‍ മാത്യു രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു എന്നും ജോളി പോലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഈ മൊഴി നുണയാണെന്നും മാത്യുവിന് മുറിവ് പറ്റുകയോ രക്തം പോവുകയോ ഉണ്ടായിട്ടില്ലെന്നും മരണം സയനൈഡ് അകത്ത് ചെന്നിട്ടാണെന്നും പോലീസ് കണ്ടെത്തി. അതേസമയം സ്വത്ത് കൈക്കലാക്കാന്‍ വ്യാജ ഒസ്യത്തുണ്ടാക്കാന്‍ ജോളിക്ക് വീട്ടുകാരുടെ പിന്തുണ ഉണ്ടായിരുന്നതായും പോലീസ് സംശയിക്കുന്നുണ്ട്.
ജോളിയുടെ കുടില ബുദ്ധിയിൽ ഞെട്ടി പോലീസ്! കെജി സൈമണിനെ കസേരയിൽ നിന്ന് തെറിപ്പിക്കാനും ശ്രമിച്ചു!