കൂടത്തായി കൊലപാതകം; ജോളിയെ വടകര സ്റ്റേഷനിലേക്ക് മാറ്റി, കാവലിന് 4 പോലീസുകാർ, തെളിവെടുപ്പ് നാളെ
കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ പ്രതികളുമായി അന്വേഷണ സംഘം നാളെ തെളിവെടുപ്പ് നടത്തും. ജോളിയടക്കം കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളെയും പോലീസ് ഇന്ന് ചോദ്യം ചെയ്തിരുന്നു. വടകര റൂറൽ എസ്പി ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിന് സേഷം ജോളിയെ വടകര പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ജോളിക്ക് കാവലിനായി നാല് വനിതാ പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയ തെളിവെടുപ്പിനായി ജോളിയെ കൊണ്ടുപോകും.
കോണ്‍ഗ്രസ് നേതാവിന്റെ മരണത്തിലും ദുരൂഹത, ബ്യൂട്ടി പാര്‍ലര്‍ ഉടമയെയും ഭര്‍ത്താവിനെയും ചോദ്യം ചെയ്തു
കേസിൽ ഇതുവരെ അറസ്റ്റിലായ ജോളി, മഞ്ചാടിയിൽ മാത്യു, തച്ചംപൊയിൽ മുള്ളമ്പലത്തിൽ പ്രജികുമാർ എന്നാ മൂന്ന് പേരെയും പ്രത്യേകം പ്രത്യേകം അന്വേഷണ സംഘം ചോദ്യം ചെയ്തു. ചോദ്യം ചെയ്യലുമായി ജോളി സഹകരിക്കുന്നുണ്ടെന്ന് എസ്പി കെജി സൈമൺ പറഞ്ഞു. ഈ മാസം 16വരെയാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കൂട്ടത്തായിയിലെ ആറ് കേസുകളും പ്രത്യേകം അന്വേഷിക്കുമെന്നും എസ്പി വ്യക്തമാക്കി.
അതേ സമയം ആദ്യ ഭർത്താവ് റോയ് തോമസിനെ ജോളി കൊലപ്പെടുത്താൻ നാല് കാരണങ്ങളാണുള്ളതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. റോയിയുടെ മദ്യപാന ശീലവും, അന്ധവിശ്വാസവും, സാമ്പത്തിക പ്രതിസന്ധികളും, ജോളിയുടെ വിവാഹേതര ബന്ധങ്ങളെ റോയി ചോദ്യം ചെയ്തതും കൊലപാതകത്തിലേക്ക് നയിച്ചെന്നാണ് പോലീസിന്റെ നിഗമനം. രണ്ടും മൂന്നും പ്രതികളുടെ അറിവോടെയും സഹായത്തോടെയുമാണ് കൊലപാതകം നടത്തിയതെന്ന് ജോളി മൊഴി നൽകിയതായും കസ്റ്റഡി അപേക്ഷയിൽ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ജോളി കൊലകൾ നടത്താൻ ഉപയോഗിച്ച സയനൈഡിന്റെ ബാക്കി എവിടെയാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. പൊന്നാമറ്റം വീട്ടില്‍ ഇത് ഒളിപ്പിച്ചെന്നാണ് സൂചന. അന്വേഷണത്തിൽ യാതൊരു പിഴവുമില്ലാതെ മുന്നോട്ട് പോകാനാണ് പോലീസിന്റെ നീക്കം. അതേസമയം സംഭവത്തിൽ ദൃക്സാക്ഷികൾ ഇല്ലാത്തതിനാൽ കൊലപാതകമാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കില്ലെന്നും കൂടത്തായിയിലെ പല മരണങ്ങളും ആത്മഹത്യയാണെന്നാണ് ബോധ്യപ്പെട്ടിട്ടുള്ളതെന്നും ജോളിയുടെ വക്കാലത്തേറ്റെടുത്ത അഡ്വ. ബിഎ ആളൂർ പറഞ്ഞു.