ജോളി സ്‌നേഹത്തോടെ തന്നത് കുടിച്ചു, എങ്ങനെയോ രക്ഷപ്പെട്ടു, കൊല്ലാന്‍ നോക്കിയെന്ന് റെഞ്ചി
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തേക്ക്. തന്നെയും ജോളി കൊല്ലാന്‍ നോക്കിയെന്നാണ് റോയ് തോമസിന്റെ സഹോദരി റെഞ്ചി വെളിപ്പെടുത്തുന്നത്. ഷാജുവിന്റെ പിതാവ് സഖറിയയും ജോളിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം കേസില്‍ കൂടുതല്‍ മരണങ്ങളില്‍ ദുരൂഹതയുണ്ടെന്ന കണ്ടെത്തലിലാണ് പോലീസ്. മാപ്പുസാക്ഷിയെ കണ്ടെത്താനും ശ്രമമുണ്ട്.
നേരത്തെ തന്നെ റെഞ്ചിയും റോജോയും കൂടത്തായിയിലെ വീട്ടില്‍ നിന്ന് യാതൊന്നും കഴിക്കാറുണ്ടായിരുന്നില്ല. ജോളിയുടെ ഓരോ നീക്കത്തിലും സംശയമുണ്ടായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. ഇവരുടെ പിതാവിനും ജോളിയെ സംശയമുണ്ടായിരുന്നു. റെഞ്ചി ശ്രീലങ്കയിലായിരുന്നപ്പോള്‍ ഇവരുടെ പിതാവ് ജോളിയുടെ പെരുമാറ്റത്തില്‍ സംശയമുണ്ടായിരുന്നതായി പറഞ്ഞിരുന്നു. അതുകൊണ്ട് റോജോയും റെഞ്ചിയും വളരെയധികം സൂക്ഷിച്ചിരുന്നു.

തന്നെയും കൊല്ലാന്‍ നോക്കി
ജോളിക്കെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് റെഞ്ചി നടത്തിയിരിക്കുന്നത്. തന്നെ മുമ്പ് കൊല്ലാന്‍ നോക്കിയിരുന്നുവെന്നും, എന്നാല്‍ അന്ന് അത് തിരിച്ചറിഞ്ഞില്ലെന്നും റെഞ്ചി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. തനിക്ക് സ്‌നേഹത്തോടെ ജോളി അരിഷ്ടം നല്‍കിയിരുന്നു. അത് കുടിച്ചതോടെ താന്‍ പെട്ടെന്ന് അവശയായെന്നും റെഞ്ചി പറയുന്നു. പിന്നീടാണ് ഇത് തന്നെ കൊല്ലാനുള്ള ശ്രമമാണെന്ന് തിരിച്ചറിഞ്ഞതെന്നും റെഞ്ചി പറഞ്ഞു.

കണ്ണില്‍ ഇരുട്ട്
അരിഷ്ടം കുടിച്ചതിന് പിന്നാലെ തന്റെ കണ്ണില്‍ ഇരുട്ട് കയറുകയും ഓക്കാനിക്കുകയും ചെയ്തു. പിന്നാലെ തന്നെ കാലുകള്‍ ചലിപ്പിക്കാന്‍ സാധിക്കാതെയായി. കണ്ണിലേക്ക് മഞ്ഞവെളിച്ചം വന്നു. ബോധം പോകുന്നെന്ന് ഉറപ്പായിരുന്നു. അന്ന് ലിറ്റര്‍ കണക്കിന് വെള്ളം കുടിച്ച ശേഷമാണ് സാധാരണ നിലയിലേക്ക് വന്നതെന്നും റെഞ്ചി പറയുന്നു. സ്വന്തം പ്രയ്തനം കൊണ്ടാണ് അന്ന് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് റെഞ്ചി പറഞ്ഞു.
Recommended Video

ഒരു സംശയവും വന്നില്ല
അന്നത്തെ സംഭവത്തില്‍ തനിക്ക് സംശയമൊന്നും തോന്നിയില്ല. കുടുംബത്തിലെ മറ്റ് മരണങ്ങള്‍ പുറത്ത് വന്നതോടെയാണ് അത് കൊലപാതക ശ്രമമായിരുന്നുവെന്ന് മനസ്സിലായതെന്നും റെഞ്ചി പറഞ്ഞു. അതേസമയം ആരെയും തേജോവധം ചെയ്യാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും, മാതാപിതാക്കളുടെ മരണത്തിലെ ദുരൂഹതയെ കുറിച്ച് അറിയാന്‍ മാത്രമാണ് താന്‍ ശ്രമിച്ചതെന്നും റെഞ്ചി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പൈശാചിക ചിന്തയുള്ള സ്ത്രീ
ജോളി പൈശാചിക ചിന്തയുള്ള സ്ത്രീയാണെന്ന് ഷാജുവിന്റെ പിതാവ് സഖറിയ. ജോളിക്ക് നിയമസഹായമോ ഒത്താശയോ നല്‍കിയെന്നും സഖറിയ പറഞ്ഞു. ജോളി തന്നെയും കുടുംബത്തെയും വകവരുത്താന്‍ ലക്ഷ്യമിട്ടോയെന്ന് സംശയമുണ്ട്. ഷാജുവിന്റെ കുഞ്ഞിന് ബ്രഡുപം പാലും കൊടുത്തപ്പോഴാണ് അസ്വസ്ഥതയുണ്ടായത്. ഒരുതവണ ആഹാരം നല്‍കിയപ്പോഴേ കുട്ടി കരഞ്ഞ് കൊണ്ട് ഓടിപ്പോയി. വായില്‍ നിന്ന് നുരയും പതയും വന്നാണ് കുട്ടി മരിച്ചത്. സിലിക്കും ഇതേ ലക്ഷ്ണങ്ങളായിരുന്നു. രണ്ടും അപ്‌സമാരമാണെന്ന് ഇങ്ങനെയാണ് കരുതിയതെന്നും സഖറിയ പറഞ്ഞു.

ഡിഎന്‍എ പരിശോധനയ്ക്ക്
കല്ലറയില്‍ നിന്ന് കിട്ടിയ മൃതദേഹാവശിഷ്ടങ്ങളില്‍ ഡിഎന്‍എ പരിശോധന നടത്തുമെന്ന് പോലീസ് പറഞ്ഞു. മൈറ്റോ കോണ്‍ഡ്രിയല്‍ ഡിഎന്‍എ അനാലിസിസ് ആണ് നടത്തുന്നത്. ക്രോസ് മാച്ചിംഗിനായി റോയിയുടെ സഹോദരങ്ങളുടെ ഡിഎന്‍എ സാമ്പിള്‍ എടുക്കും. അമേരിക്കയില്‍ വെച്ചാണ് വിദ്ഗ്ദ പരിശോധന. ജോളിയെ 15 ദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് പോലീസ് ഒരുങ്ങുന്നത്. റോയിയുടെ സഹോദരന്‍ റോജോയെയും ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് വിളിപ്പിച്ചിട്ടുണ്ട്.

തെളിവുകള്‍ വെല്ലുവിളി
കൊലപാതകങ്ങളുടെ കാലയളവ് കാരണം തെളിവുകള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറയുന്നു. അന്വേഷണ സംഘം വിപുലീകരിക്കും. മൃതദേഹത്തിലെ സയനൈഡ് ഉപയോഗത്തിന്റെ തെളിവ് കണ്ടെത്തുകയാണ് ശ്രമകരമായ കാര്യം. സയനൈഡ് എങ്ങനെ കിട്ടി എന്നതും പ്രധാനമാണ്. ഓരോ കേസിലും പ്രത്യേകം എഫ്‌ഐആര്‍ ഇടാനാണ് പോലീസ് ഒരുങ്ങുന്നത്. അതേസമയം ആദ്യ അന്വേഷണത്തിലെ പാളിച്ചയെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും ഡിജിപി പറഞ്ഞു.












Click it and Unblock the Notifications