'എല്ലാം അതീവ രഹസ്യം, അന്വേഷണം സുഹൃത്തിന്‍റെ കാറില്‍'; കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞത് ഇങ്ങനെ
Recommended Video
കോഴിക്കോട്: ആദ്യ ഭാര്യ സിലിയുടേയും മകള്‍ ആല്‍ഫൈന്‍റേയും മരണത്തില്‍ തനിക്ക് പങ്കുണ്ടെന്ന ഷാജുവിന്‍റെ വെളിപ്പെടുത്തലോടെ കൂടത്തായി കൊലപാതക പരമ്പരയിലെ കേസ് അന്വേഷണം പുതിയ വഴിത്തിരിവില്‍ എത്തിനില്‍ക്കുകയാണ്. സിലിയുടേയും ആല്‍ഫൈന്‍റേയും മരണത്തെക്കുറിച്ച് ഷാജുവിന് അറിയാമായിരുന്നെന്ന ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഷാജുവിനെ രാവിലെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.
പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസിലും വടകര റൂറല്‍ എസ്പി ഓഫീസിലും നടത്തിയ ചോദ്യം ചെയ്യലില്‍ ജോളിയുടെ മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് ഷാജു സമ്മതിക്കുകയായിരുന്നു. ഇതോടെ റോയിയുടേതിന് പുറതെ കൂടുതല്‍ പേരുടെ കൊലപാതകത്തിലേക്ക് വെളിച്ചം വീശുന്ന വിവരങ്ങള്‍ പോലീസിന് ലഭിച്ചു. അതീവ ശ്രദ്ധയോടെയാണ് പോലീസ് കേസ് അന്വേഷണം മുന്നോട്ടു കൊണ്ടുപോവുന്നത്. കേവലം സ്വത്ത് തര്‍ക്കമെന്ന് കരുതിയ ഒരു കേസില്‍ തുടങ്ങിയ അന്വേഷണമാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളില്‍ എത്തിനില്‍ക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
പരാതി
റോയിയുടെ മരണത്തിലും വ്യാജ ഒസ്യത്തിലും സംശയം പ്രകടിപ്പിച്ചുകൊണ്ട് കോഴിക്കോട് റൂറല്‍ എസ്പിക്ക് ഇക്കഴിഞ്ഞ ജൂണിലാണ് ടോം തോമസിന്‍റെ മകന്‍ റോജ കോഴിക്കോട് റൂറല്‍ എസ്പിക്ക് പരാതി നല്‍കുന്നത്. എസ്പി ഈ പരാതി താമരശ്ശേരി ഡിവൈഎസ്പിക്ക് കൈമാറി. കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കമെന്നായിരുന്നു ആദ്യ വിലയിരുത്തല്‍.
ജീവന്‍ ജോര്‍ജ്ജിനെ
എന്നാല്‍ റോജോയുടെ പരാതി കണ്ട സ്പെഷ്യല്‍ ബ്രാഞ്ചിന് ചിലസംശയങ്ങളുണ്ടായി. അങ്ങനെയാണ് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി കെ ഇസ്മയില്‍ അന്വേഷണത്തിനായി എസ് ഐ ജീവന്‍ ജോര്‍ജ്ജിനെ ചുമതലപ്പെടുത്തുന്നത്. അതീവ രഹസ്യമായി നടത്തിയ അന്വേഷണത്തില്‍ നിര്‍ണ്ണായകമായ പല വിവരങ്ങളും കണ്ടെത്താന്‍ ജീവന്‍ ജോര്‍ജ്ജിന് സാധിച്ചതോടെയാണ് അന്വേഷണത്തില്‍ വഴിത്തിരുവകള്‍ ഉണ്ടാവുന്നത്.
വിശദമായ അന്വേഷണം
25 ദിവസമെടുത്തായിട്ടായിരുന്നു ജീവന്‍ ജോര്‍ജ്ജിന്‍റെ അന്വേഷണം. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സുഹൃത്തിന്റെ വാഹനത്തിലായിരുന്നു ജീവന്‍ പരിശോധനയ്ക്കായി ഇറങ്ങിയത്. എന്‍ഐടിയിലും കൂടത്തായി, കൂരാച്ചുണ്ട്, കോടഞ്ചേരി, ഓമശ്ശേരി എന്നിവിടങ്ങളിലും ജീവന്‍ ജോര്‍ജ്ജ് വിശദമായ അന്വേഷണം തന്നെ നടത്തി.
സമീപത്ത് ജോളി
മരണപ്പെട്ടവരുടെയെല്ലാം സമീപത്ത് ജോളിയുണ്ടായിരുന്നു എന്നതും റോയിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പുനര്‍വിവാഹവും സ്വത്ത് തട്ടിയെടുക്കാന്‍ തയ്യാറാക്കിയ വാജ ഒസ്യത്തുമെല്ലാം ചേര്‍ത്തുവായിച്ചപ്പോള്‍ ജീവന്‍ ജോര്‍ജ്ജിന് ചില സംശയങ്ങള്‍ ഉടലെടുത്തു. ഒടുവില്‍ കണ്ടെത്തിയ വിവരങ്ങളും തന്‍റെ അനുമാനങ്ങളും നിര്‍ദ്ദേശങ്ങളും മൂന്നു പേജുള്ള റിപ്പോര്‍ട്ടാക്കി ജീവന്‍ ജോര്‍ജ്ജ് മേലുദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചു.
റിപ്പോര്‍ട്ട്
'കൂടത്തായിയിലെ ആറു മരണങ്ങള്‍ കൊലപാതകങ്ങളാണ്. വെറും സ്വത്തുതര്‍ക്കം മാത്രമായി ഇതിനെ പരിഗണിക്കാനാവില്ല. അസ്വാഭാവിക മരണങ്ങള്‍ സംഭവിച്ചയിടത്തെല്ലാം ജോളിയുടെ സംശയകരമായ സാന്നിധ്യമുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും വ്യാജ ഒസ്യത്തുമെല്ലാം ദുരൂഹത കൂട്ടുന്നതാണ്. അതിനാല്‍ സമഗ്ര അന്വേഷണം വേണം'- എന്ന ശുപാര്‍ശയോടെയായിരുന്നു ജീവന്‍ ജോര്‍ജ്ജ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കെ ജി സൈമണ്‍
അപ്പോഴേക്കും റൂറല്‍ എസ്പിയായ കെ ജി സൈമണ്‍ ചുമതലയേറ്റു. റിപ്പോര്‍ട്ട് നല്‍കിയ ജീവനെ എസ് പി നേരിട്ടുവിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് റോയിയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് കോടഞ്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത 189/2011 കേസ് ഫയല്‍ വീണ്ടും റീ ഓപ്പണ്‍ ചെയ്യാന്‍ തീരുമാനിച്ചത്.
അന്വേഷണ സംഘം
തുടര്‍ന്നു പ്രത്യേക സംഘമുണ്ടാക്കി വിശദമായ അന്വേഷണത്തിനു കണ്ണൂര്‍ റേഞ്ച് സിഐ സേതുരാമന്‍ ഉത്തരവിറക്കി. രഹസ്യസ്വഭാവം കൈവിടാതെയായിരുന്നു ഈ സംഘത്തിന്റെയും അന്വേഷണം. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസിനെ അന്വേഷണ ഉദ്യോഗസ്ഥനാക്കി രൂപീകരിച്ച സംഘത്തില്‍ ജീവന്‍ ജോര്‍ജ്ജിനേയും ഉള്‍പ്പെടുത്തി.
ജോളിയുടെ നിലപാട്
പൊന്നാമ്മറ്റം കുടുംബവുമായും ജോളിയുമായി ബന്ധപ്പെട്ട ആളുകളെ അന്വേഷണം സംഘം നിരവധി തവണ ചോദ്യം ചെയ്തു. ഒരു ഘട്ടത്തില്‍ ജോളിയോട് നുണ പരിശോധനക്ക് വിധേയമാവാനും പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ പരിശോധനയക്ക് തയ്യാറല്ലെന്നായിരുന്നു ജോളിയുടെ നിലപാട്. പിന്നീടാണ് കല്ലറകള്‍ തുറന്ന് പരിശോധന നടത്താന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
പതറുന്നു
അതുവരെ അന്വേഷണ സംഘത്തിന് മുന്നില്‍ പിടിച്ചു നിന്ന ജോളി ആദ്യമായി പതറുന്നത് ഇതോടെയാണ്. പോലീസ് കല്ലറ പൊളിച്ച ദിവസം വൈകുന്നേരം വീട്ടിലെത്തിയ അയല്‍വാസി ബാവയോടാണ് തനിക്ക് പറ്റിയ തെറ്റിനെക്കുറിച്ച് ജോളി ആദ്യമായി പറയുന്നത്.
ഷാജുവിന് അറിയാമായിരുന്നു
കൊലപാതകങ്ങളെക്കുറിച്ച് ജോളി പറഞ്ഞ വിവരങ്ങള്‍ ബാവ ഉടന്‍ തന്നെ റൂറല്‍ എസ്പിയെ അറിയിച്ചു. അതിന് ശേഷം മകന്‍ റോമോയെ ജോളിയുടെ അരികിലേക്ക് വിട്ട പോലീസ് കൂടുതല്‍ വിവരങ്ങല്‍ ശേഖരിച്ചു. സിലിയുടേയും ആല്‍ഫിന്‍റേയും മരണത്തേക്കുറിച്ച് ഷാജുവിന് അറിയാമായിരുന്നെന്ന വിവരം മകനോട് ജോളി പറയുന്നത്. അമ്മയില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ റോമോ അറിയിച്ചതിന് പിന്നാലെ ഫോറന്‍സിക് തെളിവുകള്‍ക്ക് കാത്തുനില്‍ക്കാതെ പോലീസ് ജോളിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
വീണ്ടും കസ്റ്റഡിയില്‍
ജോളിയോടൊപ്പം സയനൈഡ് എത്തിച്ചു നല്‍കിയ മാത്യു, സ്വര്‍ണ്ണപ്പണിക്കാരനായ പ്രജികുമാര്‍ എന്നിവരേയും പോലീസ് അറസ്റ്റ് ചെയ്തു. ഇതിന് ശേഷവും നിര്‍ണ്ണായകമായ നീക്കങ്ങളായിരുന്നു അന്വേഷണ സംഘം നടത്തിയത്. ഷാജുവിനെ ആദ്യം ചോദ്യം ചെയ്ത് വിട്ട പോലീസ് അദ്ദേഹത്തെ നിരന്തരം നിരീക്ഷിക്കുകയും രണ്ട് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഷാജുവിനെ കെണിയിലാക്കി ജോളിയുടെ മൊഴി; സിലിയുടേയും മകളുടേയും മരണം കൊലപാതകമെന്ന് ഷാജുവിന് അറിയാം
ആറല്ല ഏഴാമതൊരു മരണത്തിലും ജോളിക്ക് പങ്ക്? കോണ്‍ഗ്രസ് നേതാവിന്‍റെ മരണത്തില്‍ സംശയം