കൂടത്തായി കൂട്ട കൊലപാതകം; രാഷ്ട്രീയ നേതാക്കൾക്കും പങ്ക്? മുസ്ലീം ലീഗ്-കോൺഗ്രസ് നേതാക്കൾ സംശയ നിഴലിൽ?
കോഴിക്കോട്: കൂടത്തായി കൂട്ട കൊലപാതക കേസിൽ പ്രാദേശിക രാഷ്ട്രീയ നേതാക്കളും സംശയ നിഴലിൽ. ഒരു മുസ്ലീം ലീഗ് നേതാവും ഒരു കോൺഗ്രസ് നേതാവുമാണ് സംശയ നിഴലിൽ നിൽക്കുന്നതെന്നാണ് സൂചന. ഇവർ ജോളിക്ക് എന്തെങ്കിലും തരത്തിലുള്ള സഹായം ചെയ്തു കൊടുത്തോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. രണ്ട് നേതാക്കളോടും ഒരു ബിഎസ്എൻഎൽ ജീവനക്കാരനോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം നിർദേശിച്ചിട്ടുണ്ട്.
പോലീസ് ജോളിയെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെയും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്. എന്നാൽ ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധിക്കില്ലെന്ന് അറിയിച്ചിരുന്നതായാണ് വിവരം. ഇതിൽ ഒരാളുടെ വീട്ടിൽ നേരത്തെ തന്നെ അന്വേഷണ സംഘം രഹസ്യാന്വേഷണം നടത്തിയിരുനന്നുവെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. നേരത്തെ ചോദ്യം ചെയ്തപ്പോൾ പങ്കില്ലെന്ന മറുപടിയായിരുന്നു നേരത്തെ ലഭിച്ചിരുന്നത്.

വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ കൂട്ടു നിന്നു
ജോളി അറസ്റ്റിലായ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാൻ പ്രദേശിക നേതാവിനെ വിളിപ്പിച്ചിരിക്കുന്നത്. ജോളിയുമായി ബന്ധമുള്ളവരുടെ ഫോൺ രേഖകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഫോൺ രേഖകളിൽ സംശയമുള്ളവരുടെ പട്ടിക ക്രൈംബ്രാഞ്ച് തയ്യാറാക്കിയിട്ടുണ്ട്. ഇവർക്ക് അടുത്ത ദിവസം തന്നെ നോട്ടീസ് നൽകും. വ്യാജ ഒസ്യത്ത് തയ്യാറാക്കുന്നതിൽ അടക്കം ഇതിൽ ചിലർ ജോളിയെ സഹായിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

2002 മുതൽ 2016 വരെ
2002 മുതൽ 2016 വരെയുള്ള കാലയളവിലാണ് കൂടത്തായിയിലെ റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥൻ പൊന്നാമറ്റം ടോം തോമസ്, ഭാര്യയും റിട്ട. അധ്യാപികയുമായ അന്നമ്മ, മകൻ റോയി തോമസ്, അ്നമ്മയുടെ സഹോദരൻ മഞ്ചാടിയിൽ മാത്യു, ടോം തോമസിന്റെ സഹോദരപുത്രൻ ഷാജുവിന്റെ ഭാര്യ സിലി, ഇവരരുടെ മകൾ അൽഫൈൻ എന്നിവർ മരിച്ചത്. ഏറ്റവുമൊടുവിൽ മരിച്ചത് ഷാജുവിന്റെ ഭാര്യ സിലിയാണ്. 2016 ജനുവരി 11-ന്. ഇതിനുശേഷം റോയിയുടെ ഭാര്യ ജോളിയെ ഷാജു വിവാഹം ചെയ്തു. പിന്നീട് കുടുംബത്തിന്റെ സ്വത്ത് ജോളിയുടെ പേരിലേക്ക് മാറ്റി ഇതാണ് പരാതിക്കിടയാക്കിയത്.

മൊഴിയിൽ വൈരുദ്ധ്യം
എല്ലാവരുടെയും മരണത്തിൽ സമാനത കാണുകയും മരണസമയത്ത് ജോളിയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെടുകയും ചെയ്തതോടെ കോടതിയുടെ അനുമതിയോടെ റൂറൽ എസ്.പി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. രണ്ടുമാസമായി നടത്തിയ അന്വേഷണത്തിനൊടുവിൽ പലതവണ ജോളിയിൽനിന്നും മറ്റു ബന്ധുക്കളിൽനിന്നും മൊഴിയെടുത്തിരുന്നു. പലതവണ ജോളിയുടെ മൊഴികളിൽ വൈരുധ്യം കണ്ടു. ഇതാണ് സംശയമുന ജോളിയിലേക്ക് നീണ്ടത്.

ലക്ച്ചററല്ലെന്ന് ആർക്കും അറിയില്ല
ഏറ്റവുമൊടുവിൽ വെള്ളിയാഴ്ച മരിച്ച ആറുപേരുടെയും കല്ലറ തുറന്ന് മൃതദേഹത്തിൽനിന്ന് തെളിവുകൾ ശേഖരിച്ചു. അപ്പോഴേക്കും ജോളി ആകെ തളർന്നു. ഇത് നിരീക്ഷിച്ച പോലീസ് വീണ്ടും ജോളിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്. റോയി മരിച്ച് 16-ാം ദിനത്തിന്റെ ചടങ്ങിനായി അടിച്ച കാര്‍ഡില്‍ ജോളി എന്‍ഐടി ലക്ചറര്‍ എന്നാണ് കുറിച്ചിരുന്നത്. ലക്ചററല്ലെന്നത് ഭര്‍ത്താവിനും കുടുംബത്തിനു പോലും അറിയില്ലെന്നത് അത്ഭുതപ്പെടുത്തി. ഇതാണ് ജോളിയിലേക്ക് സംശയം ഉണ്ടാവാൻ ആദ്യമായി ഇടയാക്കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കെജി സൈമൺ പറഞ്ഞു.

ചോദ്യം ചെയ്തത് 200ഓളം പേരെ
കേസുമായി ബന്ധപ്പെട്ട് 200ഓളം പേരുടെ മൊഴിയെടുത്തിരുന്നു. ജോളിയുടെ തന്നെ 50ഓളം മൊഴികളെടുത്തു. പോളിഗ്രാഫ് ടെസ്റ്റിനും നാര്‍കോ ടെസ്റ്റിനും അവര്‍ തയ്യാറായിരുന്നില്ല. ഇതാണ് അന്വേഷണം ജോളിയിലേക്ക് കേന്ദ്രീകരിക്കാൻ അന്വേഷണ സംഘത്തെ പ്രേരിപ്പിച്ചത്. അത് മാത്രമല്ല അന്വേഷണത്തെ ജോളി പിന്തുടര്‍ന്നതും ക്രൈംബ്രാഞ്ചിന്റെ ശ്രദ്ധയില്‍പ്പെട്ടു. ജോളി പലരോടും മരണവുമായി ബന്ധപ്പെട്ട് പങ്കുവെച്ച കാര്യങ്ങളില്‍ വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. 50 കാര്യങ്ങള്‍ നോട്ട് ചെയ്താണ് ജോളിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കെജി സൈമൺ പറയുന്നു. ചോദ്യം ചെയ്തപ്പോല്‍ സംശയങ്ങള്‍ ബലപെട്ടു. ഇവരോട് ചോദിക്കുമ്പോള്‍ ആലോചിച്ചാണ് ജോളി ഉത്തരം തരുന്നത്. ബ്രില്ല്യന്റ് ആയ കുറ്റവാളിയാണ് ജോളി. എല്ലാവരെയും കൊന്നത് ഇവരാണെന്ന് തെളിഞ്ഞാലും അതിൽ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications