അയഞ്ഞും കടുപ്പിച്ചും; കെപിസിസി, ഡിസിസി പുനഃസംഘടനയ്ക്ക് കോൺഗ്രസ്
കഴിഞ്ഞ ദിവസം കെപിസിസി വർക്കിങ് പ്രസിഡന്റുമാരുമായും പ്രതിപക്ഷ നേതാവുമായും കെ സുധാകരൻ കൂടിക്കാഴ്ച്ച നടത്തിയിരുന്നു
തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനത്തേക്കും കെപിസിസി അധ്യക്ഷനായും പുതിയ ആളുകൾ പ്രവർത്തനം ആരംഭിച്ചു തുടങ്ങിയ സാഹചര്യത്തിൽ കെപിസിസി, ഡിസിസി പുനഃസംഘടനകളിലേക്ക് കടക്കുകയാണ് കോൺഗ്രസ്. ഇത് സംബന്ധിച്ച മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ രാഷ്ട്രീയ കാര്യസമിതി നാളെ യോഗം ചേരും. കഴിഞ്ഞ ദിവസം കെപിസിസി വർക്കിങ് പ്രസിഡന്റുമാരുമായും പ്രതിപക്ഷ നേതാവുമായും കെ സുധാകരൻ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അകാലിദള്‍ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം: ചിത്രങ്ങള്‍ കാണാം
മുൻപ് ഉണ്ടായിരുന്ന ചില കാര്യങ്ങളിൽ വിട്ടുവീഴ്ച വരുത്തുമ്പോൾ ചില മാനദണ്ഡങ്ങൾ കടുപ്പിക്കാൻ തന്നെയാണ് നേതൃത്വത്തിന്റെ തീരുമാനം. ജനപ്രതിനിധികൾക്ക് പാർട്ടി ചുമതലകളിലേക്ക് വരാൻ തടസമുണ്ടാകില്ല. നേരത്തെ ഒരാൾക്ക് ഒരു പദവി എന്ന രീതി കോൺഗ്രസ് പിന്തുടർന്നിരുന്നു. ഇതിൽ മാറ്റം വരുത്താനാണ് ഉദ്ദേശിക്കുന്നത്. എന്നാൽ ഡിസിസി അധ്യക്ഷന്മാരായി എംപിമാരോ, എംൽഎമാരോ എത്തില്ല. ജില്ലായിലാകെ പ്രവർത്തിക്കേണ്ട ഉത്തരവാദിത്വം ഉള്ളതിനാലാണ് ഇത്.
കെപിസിസി അധ്യക്ഷനായി ചുമതലയേറ്റെടുത്ത ശേഷമുള്ള സുധാകരന്റെ ആദ്യ സംഘടന ചുമതലയാണ് ഈ അഴിച്ചുപണി. ഹൈക്കമാൻഡും ഏറെ ശ്രദ്ധയോടെയാണ് കേരളത്തിലെ സ്ഥിതിഗതികളെ നോക്കികാണുന്നത്. കെപിസിസി അധ്യക്ഷന്റെ കാര്യത്തിലും പ്രതിപക്ഷ നേതാവിന്റെ കാര്യത്തിലും സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ തീരുമാനമെടുത്ത ഹൈക്കമാൻഡ് നീക്കത്തിന്റെ തുടർച്ചയാകും പുനഃസംഘടനയും.
ജംബോ കമ്മിറ്റികൾ ഉണ്ടാകില്ലെന്ന് നേരത്തെ തന്നെ കെ സുധാകരൻ വ്യക്തമാക്കിയിരുന്നു. ഡിസിസികളിലും ഭാരവാഹി പട്ടിക പരമാവധി ചുരുക്കാനാണ് ലക്ഷ്യമിടുന്നത്. കെപിസിസിക്കു നിർവാഹക സമിതി അടക്കം 51 അംഗ സമിതി രൂപീകരിക്കാനാണു സുധാകരൻ ഉദ്ദേശിക്കുന്നത്. ഡിസിസികളിൽ ഇത് 15 ആക്കാനും ആലോചനയുണ്ട്. എന്നാൽ ഇതിന് ഗ്രൂപ്പ് നേതൃത്വത്തെ വിശ്വാസത്തിലെടുക്കുക എന്ന വലിയ ദൗത്യവും സുധാകരന് മുന്നിലുണ്ട്.
വൈസ് പ്രസിഡന്റും ജനറൽ സെക്രട്ടറിയും മൂന്ന് വീതവും സെക്രട്ടറിമാർ അഞ്ചും എന്ന നിർദേശമാണ് ഉയരുന്നത്. അതേസമയം സെക്രട്ടറിമാർ വേണോയെന്ന് പോലും സുധാകരൻ ആലോചിക്കുന്നുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രൻ 96 സെക്രട്ടറിമാരെ നിയമിച്ചടുത്താണ് സുധാകരന്റെ സുപ്രധാന നീക്കം. ഭാരവാഹികളുടെ എണ്ണത്തിന്റെ കാര്യത്തിൽ തീരുമാനമായ ശേഷം മാത്രമായിരിക്കും പേരുകളിലേക്കും വ്യക്തികളിലേക്കും ചർച്ച പോവുക. അതിന് മുൻപ് ഹൈക്കമാൻഡ് അനുമതിയും വാങ്ങും.
ജനപ്രതിനിധികൾക്ക് വിലക്ക് ഏർപ്പെടുത്തേണ്ടെന്നാണ് ധാരണ. ഇടക്കാലത്ത് ഒരാൾക്ക് ഒരു പദവിയെന്ന നിബന്ധന നടപ്പാക്കിയിരുന്നെങ്കിലും അതിൽ കടുംപിടിത്തം ഉണ്ടാകില്ല. പ്രായപരിധിയും മാനദണ്ഡങ്ങളിൽപ്പെടില്ല. കെപിസിസി പ്രസിഡന്റിന് ബാധകമാക്കാത്ത പ്രായപരിധി മറ്റ് ഭാരവാഹികൾക്ക് അടിച്ചേൽപ്പിക്കുന്നത് ഉചിതമല്ലെന്നാണ് ചിന്ത.
മിക്ക ഡിസിസികളിലും പുതിയ പ്രസിഡന്റുമാർ വരും. കെപിസിസി, ഡിസിസി ഭാരവാഹികളെ നിശ്ചയിക്കുന്നത് ഒരു പാക്കേജിന്റെ ഭാഗമായിട്ടാകും നടപ്പാക്കുക. കെപിസിസി ജനറൽ സെക്രട്ടറിമാരായിരിക്കുന്ന ചിലർ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മാറാൻ സാധ്യതയുണ്ട്. സ്ഥാനമൊഴിയുന്ന ഡിസിസി പ്രസിഡന്റുമാർ കെപിസിസി ഭാരവാഹിത്വത്തിലേക്കും വന്നേക്കാം.
നേതൃത്വത്തിൽ മാത്രമല്ല ഘടനയിലും മാറ്റം വരുത്താനൊരുങ്ങുകയാണ് കോൺഗ്രസ്. ബ്ലോക്ക്, ബൂത്ത് കമ്മിറ്റികൾ ഒഴിവാക്കുന്ന ഒരു നിർദേശമാണ് ഇപ്പോൾ കെപിസിസിക്ക് മുന്നിൽ സജീവമായുള്ളത്. ബൂത്ത് കമ്മിറ്റികൾക്ക് പകരം യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കും. വീടുകൾ കേന്ദ്രീകരിച്ചാകും യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കുക. ബ്ലോക്കിന് പകരം നിയോജക മണ്ഡലം കമ്മിറ്റികൾ വേണമെന്നതാണ് മറ്റൊരു നിർദേശം. ഇതനുസരിച്ച് പ്രവർത്തന ശൈലിയിലും മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
യോഗ ദിനത്തിൽ സമൂഹമാധ്യമങ്ങൾ കയ്യടക്കി താരങ്ങൾ; ചിത്രങ്ങൾ കാണാം
Recommended Video