കെപിസിസി അധ്യക്ഷൻ: മുതിർന്ന നേതാക്കളുടെ അതൃപ്തി മറികടന്ന് വീണ്ടും ഹൈക്കമാൻഡ്
അതിന് മറികടന്നുകൊണ്ട് സുധാകരനെ തന്നെ നേതൃസ്ഥാനത്തേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ ഹൈക്കമാൻഡ് നടത്തുന്നത്
തിരുവനന്തപുരം: ഗ്രൂപ്പ് സമ്മർദ്ദങ്ങൾക്ക് അതീതമായ പ്രതിപക്ഷ നേതാവിനെ കണ്ടെത്തിയ ഹൈക്കമാൻഡ് കെപിസിസി അധ്യക്ഷന്റെ കാര്യത്തിലും സമാന തീരുമാനത്തിലേക്ക് എന്ന് സൂചന. കെ സുധാകരൻ തന്നെ കെപിസിസി അധ്യക്ഷനാകട്ടെയെന്നാണ് കേന്ദ്ര നിലപാട്. സുധാകരൻ അധ്യക്ഷനാകുന്നതിൽ സംസ്ഥാനത്തെ മുതിർന്ന നേതാക്കൾക്ക് അതൃപ്തിയുണ്ട്. എന്നാൽ അതിന് മറികടന്നുകൊണ്ട് സുധാകരനെ തന്നെ നേതൃസ്ഥാനത്തേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ ഹൈക്കമാൻഡ് നടത്തുന്നത്.
കൊവിഡ് പ്രതിരോധം, സാമ്പത്തിക ഉത്തേജനം... കന്നി ബജറ്റുമായി കെഎന്‍ ബാലഗോപാല്‍: ചിത്രങ്ങള്‍ കാണാം

ഇത് സംബന്ധിച്ച് ഉമ്മൻചാണ്ടി, എ.കെ ആന്റണി, രമേശ് ചെന്നിത്തല, മുല്ലപ്പള്ള രാമചന്ദ്രൻ എന്നിവരുടെ അഭിപ്രായം ഹൈക്കമാൻഡ് തേടിയില്ലെന്നും റിപ്പോർട്ടുകളുണ്ട്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ എത്തിക്കാൻ പ്രശ്നങ്ങൾ മറികടന്ന് ഒന്നിച്ച ഗ്രൂപ്പ് സമവാക്യങ്ങളെ വെട്ടിയായിരുന്നു ഹൈക്കമാൻഡിന്റെ തീരുമാനം. ഇതിനെതിരെ ചെന്നിത്തല പരസ്യമായി തന്നെ രംഗത്തെത്തിയിരുന്നു. ഉമ്മൻചാണ്ടിയാകട്ടെ ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമ്പോഴും ശൈലി ശരിയായില്ല എന്ന വിമർശനം ഉന്നയിച്ചിരുന്നു.

നേതാക്കളുടെ അസംതൃപ്തി പരിഹരിക്കാന്‍ താരിഖ് അന്‍വറിനോട് ഉടന്‍ തന്നെ സംസ്ഥാനത്തെത്താന്‍ സോണിയാ ഗാന്ധി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒന്‍പതാം തീയതിക്കുള്ളില്‍ സംസ്ഥാനത്തെത്തി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരോട് കൂടിക്കാഴ്ച നടത്താനാണ് സോണിയയുടെ നിര്‍ദേശം. ഇതിന് ശേഷം അധ്യക്ഷനെ ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ മതിയെന്നാണ് ഹൈക്കമാൻഡ് തീരുമാനം.

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തോല്‍വി പഠിക്കാന്‍ അശോക് ചവാന്‍ സമിതിയെ ഹൈക്കമാന്‍ഡ് നിയോഗിച്ചിരുന്നു. എന്നാല്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ചവാന്‍ കമ്മിറ്റി ആരുടെ പേരും നിര്‍ദേശിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. കെ സുധാകരനെ കെപിസിസി അധ്യക്ഷനായി നിയമിക്കുന്നതിനോട് പാര്‍ട്ടിക്കുള്ളിലെ എ,ഐ ഗ്രൂപ്പുകള്‍ക്ക് കടുത്ത അതൃപ്തി ആണുള്ളത്. അത് നേതാക്കള്‍ അശോക് ചവാന്‍ കമ്മിറ്റിയേയും അറിയിച്ചതായാണ് സൂചന.

രമേശ് ,ചെന്നിത്തലയും ഉമ്മൻചാണ്ടിയും ഉൾപ്പെടെയുള്ളവർ സുധാകരന് അധ്യക്ഷനാകുന്നത് അംഗീകരിക്കില്ലെന്ന നിലപാട് എടുത്തിട്ടുണ്ട്. സുധാകരൻ അധ്യക്ഷനായാൽ തങ്ങൾ ഒതുക്കപ്പെടുമെന്ന ആശങ്ക നേതാക്കൾക്കുണ്ട്. ഇതോടെ സുധാകരന് തടയിടാൻ ലോക്സഭ എംപിയും ദളിത് നേതാവുമായ കൊടിക്കുന്നിൽ സുരേഷിന്റെ പേരായിരുന്നു ഇവർ മുന്നോട്ട് വെച്ചത്.

അതിനിടെ കെപിസിസി അധ്യക്ഷനാകാന്‍ താന്‍ യോഗ്യനാണെന്ന് തുറന്നടിച്ച് കൊടിക്കുന്നില്‍ സുരേഷ് രംഗത്ത് വന്നിരുന്നു. സമൂഹത്തിന്റെ കീഴ്തട്ടിൽ നിന്ന് സാധാരണ പ്രവർത്തകനായി ഉയർന്നു വന്ന ആളാണ് ഞാൻ. പാർട്ടി എന്നെ പല ഉത്തരവാദിത്വങ്ങളും ഏൽപ്പിക്കുകയും അതൊക്കെ ഞാൻ സന്തോഷത്തോടെ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ടെന്നും സുരേഷ് പറഞ്ഞു.












Click it and Unblock the Notifications