'കെ റെയില്‍ ജനങ്ങളുടെ ആശങ്ക മാറ്റണം';' ഇടതുപക്ഷത്തിന്റെ ഭാഗത്ത് നിന്ന് അനാവശ്യ ധൃതി'; - കെ.സുധാകരന്‍
'കെ റെയില്‍ ജനങ്ങളുടെ ആശങ്ക മാറ്റണം';' ഇടതുപക്ഷത്തിന്റെ ഭാഗത്ത് നിന്ന് അനാവശ്യ ധൃതി'; - കെ.സുധാകരന്‍
തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയിൽ വീണ്ടും അഭിപ്രായം വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. കോൺഗ്രസ് കെ റെയിലിന് എതിരല്ലെന്നാണ് കെ.സുധാകരന്റെ പ്രതികരണം.
ജനങ്ങളുടെ ആശങ്ക മാറ്റണം. ഈ പദ്ധതി ജനങ്ങളെ ബോധ്യപ്പെടുത്തി മാത്രമെ നടപ്പാക്കാവൂ എന്ന നിലപാടാണ് കോണ്‍ഗ്രസിനെന്നും സുധാകരന്‍ പറഞ്ഞു.
എന്നാല്‍ ഇടതുപക്ഷത്തിന്റെ ഭാഗത്ത് നിന്ന് അനാവശ്യ ധൃതിയുണ്ടാകുകയും പദ്ധതിയുമായി മുന്നോട്ട് പോകുകയുമാണ് ചെയ്തത്. അതിനെയാണ് കോണ്‍ഗ്രസ് എതിര്‍ത്തതെന്നും കെ.സുധാകരന്‍ പറഞ്ഞു.

ആരുടെ മനസിലും സത്യസന്ധമായി ആശങ്കയില്ലാത്ത തരത്തിലാകണം പദ്ധതി നടപ്പാക്കേണ്ടത്. എല്ലാതരം ആശങ്കകളും പരിഹരിക്കുന്നതിനായി പദ്ധതിയുടെ വിശദമായ ഡിപിആര്‍ ആദ്യ ഘട്ടത്തില്‍ തയാറാക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. ആ ഡിപിആര്‍ വെച്ച് സമൂഹത്തെ ബോധ്യപ്പെടുത്തണം. അതിന്റെ പാരിസ്ഥിതിക ആഘാതവും സാങ്കേതിക ആഘാതങ്ങളെ സംബന്ധിച്ചും പഠനങ്ങള്‍ വേണം.അതടിസ്ഥാനപ്പെടുത്തി പദ്ധതിയുടെ നേട്ടങ്ങളും കോട്ടങ്ങളും പൊതു സമൂഹത്തേയും മറ്റും ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. അങ്ങനെ ആരുടേയും മനസില്‍ ആശങ്കയില്ലാതെ പദ്ധതി നടപ്പാക്കണമെന്നേ പറഞ്ഞിട്ടുള്ളുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതില്‍ ആശങ്കയുണ്ടാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ എടുത്തു ചാട്ടമാണ്. എന്തിനാണ് ഇത്ര ധൃതിയെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം പറഞ്ഞിട്ടില്ല. കേരളം പോലൊരു കൊച്ചു സംസ്ഥാനത്തിന് ഇത്രയും വലിയൊരു സാമ്പത്തിക ബാധ്യത ഏറ്റെടുക്കന്‍ ശേഷിയുണ്ടോയെന്നതാണ് കോണ്‍ഗ്രസിനെ സംബന്ധിച്ച ആശങ്ക. അതുകൊണ്ടാണ് ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ എണ്ണി എണ്ണി പറഞ്ഞ് കോണ്‍ഗ്രസ് രംഗത്ത് എത്തിയത്. എന്നാല്‍, അതൊന്നും വകവെക്കാതെ സര്‍ക്കാര്‍ മുന്നോട്ട് പോകുകയായിരുന്നു.

പദ്ധതിയെ സംബന്ധിച്ച ഡിപിആര്‍ കേന്ദ്ര സര്‍ക്കാരിനെ പോലും വിശ്വസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനായിട്ടില്ല. കേന്ദ്രത്തില്‍ നിന്ന് താത്കാലിക അനുമതി ലഭിച്ചുവെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ പ്രചാരണം. എന്നാല്‍ അങ്ങനൊരു അനുമതി നല്‍കിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ വ്യക്തമാക്കുന്ന സാഹചര്യത്തില്‍ പദ്ധതിയില്‍ സര്‍ക്കാര്‍ പുനഃപരിശോധന നടത്തണമെന്നും കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.

അതേസമയം, വിഷയത്തിൽ നേരത്തെ തന്നെ പ്രതികരണം അറിയിച്ച് കെ. സുധാകരൻ രംഗത്ത് എത്തിയിരുന്നു. സില്‍വര്‍ ലൈന്‍ പദ്ധതി അശാസ്ത്രീയമെന്നാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. വികസനം ജനത്തിന് ആവശ്യമുള്ളതാവണം, വികസനത്തിനുവേണ്ടി വാശിവേണ്ട. പദ്ധതി പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കെ റെയിൽ പദ്ധതിയുടെ ഏറ്റവും വലിയ പോരായ്മയായി വിദഗ്ധർ പറയുന്നത് ഇത് സ്റ്റാൻഡേർഡ് ഗേജിലാണെന്നാണ്. ഇന്ത്യയിൽ ഒരിടത്തും സ്റ്റാൻഡേർഡ് ഗേജിൽ പാളം ഉണ്ടാക്കിയിട്ടില്ല. സില്‍വര്‍ ലൈന്‍ ജനങ്ങള്‍ക്ക് വെള്ളിടിയായി മാറും. കെ-റെയിലിനെ പാര്‍ട്ടി ഓഫിസാക്കി.

ജോണ്‍ ബ്രിട്ടാസിന്‍റെ ഭാര്യയാണ് കെ-റെയിലിന്‍റെ ജനറല്‍ മാനേജര്‍. റെയില്‍വേയിലെ ഒരു ജൂനിയര്‍ ഉദ്യോഗസ്ഥ മാത്രമാണവര്‍. ആനാവൂര്‍ നാഗപ്പന്‍റെ ബന്ധുവും കെ-റെയിലില്‍ ഇടംനേടി. ഒാഫിസ് പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിക്കാരന്‍റെ കെട്ടിടത്തിലെന്നും സുധാകരൻ കുറ്റപ്പെടുത്തിയിരുന്നു. അതേസമയം, സില്‍വര്‍ ലൈനിന് ഇപ്പോള്‍ അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കേരളം നല്‍കിയ ഡി.പി.ആര്‍ പൂര്‍ണമല്ലെന്നും പരിസ്ഥിതി പഠനം നടത്തിയിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു. റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവാണ് പാര്‍ലമെന്റില്‍ കേന്ദ്ര നിലപാട് പറഞ്ഞത്. സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. സാമൂഹിക ആഘാത പഠനത്തിനുള്ള നടപടികള്‍ മാത്രമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും റെയില്‍വെ മന്ത്രി അറിയിച്ചു.

കേരളത്തില്‍ നിന്നുള്ള എം.പിമാരായ എന്‍.കെ. പ്രേമചന്ദ്രനും കെ. മുരളീധരനും ലോകസഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ടെക്‌നിക്കല്‍ ഫീസിബിലിറ്റി റിപ്പോര്‍ട്ട് ഡി.പി.ആറില്‍ ഇല്ലെന്ന് മന്ത്രി പറഞ്ഞു. ഏറ്റെടുക്കേണ്ട റെയില്‍വേ, സ്വകാര്യ ഭൂമി എന്നിവയുടെ കണക്ക് കാണിക്കണം. പരിസ്ഥിതി പഠനം നടത്തണം. ഇവയൊക്കെ പരിശോധിച്ചതിനു ശേഷം മാത്രമേ പദ്ധതിക്ക് അനുമതി നല്‍കാനാകൂ എന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ മന്ത്രിയുടെ പ്രതികരണത്തെക്കുറിച്ച് അറിയില്ലെന്നും ഔദ്യോഗിക അറിയിപ്പ് ലഭിച്ചാല്‍ പ്രതികരിക്കാമെന്നുമാണ് കെ റെയില്‍ അധികൃതരുടെ പ്രതികരണം.












Click it and Unblock the Notifications