കെപിസിസി അധ്യക്ഷ സ്ഥാനം രാജിവെക്കുന്നു; ഹൈക്കമാൻഡിനെ നിലപാട് അറിയിച്ച് മുല്ലപ്പള്ളി, തീരുമാനം ഇന്ന്
നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ തന്നെ അദ്ദേഹം ഇക്കാര്യം നേതൃത്വത്തെ ധരിപ്പിച്ചിരുന്നെങ്കിലും രേഖമൂലം അറിയിച്ചിരുന്നില്ല
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ഹൈക്കമാൻഡിനെ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ തന്നെ അദ്ദേഹം ഇക്കാര്യം നേതൃത്വത്തെ ധരിപ്പിച്ചിരുന്നെങ്കിലും രേഖമൂലം അറിയിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം രേഖമൂലവും ഹൈക്കമാന്‍ഡിനെ രാജി സന്നദ്ധത മുല്ലപ്പള്ളി അറിയിച്ചു. ഇക്കാര്യം രമേശ് ചെന്നിത്തലയും സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രതിപക്ഷ നേതൃസ്ഥാനത്തിന് പിന്നാലെ കെപിസിസി അധ്യക്ഷൻ, യുഡിഎഫ് കൺവീനർ എന്നീ സ്ഥാനങ്ങളിലും അഴിച്ചുപണിയുണ്ടാകുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. മുല്ലപ്പള്ളിയുടെ രാജി ദേശീയ നേതൃത്വം ഇന്നു തന്നെ സ്വീകരിച്ചേക്കുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ വൈകാതെ തന്നെ പുതിയ പ്രസിഡന്റിനെ കണ്ടെത്തുക എന്ന വലിയ ദൗത്യമാണ് പാർട്ടിക്ക് മുന്നിലുള്ളത്.

പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ പരാജയപ്പെട്ട ഗ്രൂപ്പ് സമവാക്യങ്ങളും സമ്മർദ്ദങ്ങളും ഇത്തവണ ഫലം കാണുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഐക്യകണ്ഠ്യേന ഒരാൾ അധ്യക്ഷ സ്ഥാനത്തേക്ക് എത്താനുള്ള സാധ്യതകൾ വളരെ കുറവാണ്. ഇക്കാര്യത്തിലും അന്തിമ തീരുമാനം ഹൈക്കമാൻഡിന് വിടുന്ന നിലയായിരിക്കും സംസ്ഥാന ഘടകമെടുക്കുക. നിലവിൽ കെ സുധാകരൻ, പി.ടി തോമസ് എന്നിവരുടെ പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് സജീവമായി ഉയർന്നു കേൾക്കുന്നത്. എ ഗ്രൂപ്പിൽ നിന്നും ബെന്നി ബെഹന്നാനും സാധ്യത പട്ടികയിലുണ്ട്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പാർട്ടി എംഎൽഎമാരുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിൽ എംപിമാരായ മല്ലികാർജുൻ ഖർഗെ, വി. വൈത്തിലിംഗം എന്നിവരുടെ റിപ്പോർട്ട് പരിഗണിച്ചാകും അന്തിമ തീരുമാനമുണ്ടാകുക. ഇതോടൊപ്പം തിരഞ്ഞെടുപ്പ് പരാജയം പഠിക്കാനെത്തിയ അശോക് ചവാൻ സമിതിയുടെ റിപ്പോർട്ടും ഹൈക്കമാൻഡ് പരിഗണിക്കും. വരും ദിവസങ്ങളിൽ തന്നെ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് കരുതുന്നത്. അതുവരെ മുല്ലപ്പള്ളി തൽസ്ഥാനത്ത് തുടരും.

അതേസമയം മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള പേര് നിര്‍ദേശിക്കില്ല. ഇരുവരും ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയന്ന നിലപാടിലാണ്. പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്ത ഹൈക്കമാൻഡ് രീതിയിൽ ഇരുവരും പരസ്യമായി തന്നെ അസംതൃപ്തി അറിയിച്ചിരുന്നു. നേതൃമാറ്റമെന്ന സൂചനയൊന്നും നൽകാതെയാണ് ഹൈക്കമാൻഡ് ഇത്തരത്തിലൊരു നീക്കം നടത്തിയതെന്നാണ് ഇരുവരും പറയുന്നത്.

എ ഗ്രൂപ്പിന്റെയും ഉമ്മൻ ചാണ്ടിയുടെയും പിന്തുണ ഉറപ്പിച്ചതോടെ രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷനേതാവാകും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ യുവ എംഎൽഎമാർ വി.ഡി സതീശനെ പിന്തുണയ്ക്കുകയായിരുന്നു. സുധാകരൻ അടക്കമുള്ള ചില മുതിർന്ന നേതാക്കളും സതീശനെയാണ് പിന്തുണച്ചത്.

കെപിസിസിക്ക് പിന്നാലെ ഡിസിസികളിലും അഴിച്ചുപണിയുണ്ടാകും. പാലക്കാട് ഡിസിസി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന്‍ രാജിവെച്ചു. മലപ്പുറം, ആലപ്പുഴ അടക്കമുള്ള ജില്ലകളിലും പ്രസിഡന്റില്ല. കോൺഗ്രസിലെ രണ്ടാം നിര നേതാക്കളുടെ മുന്നേറ്റത്തിലും നിലവിലെ സാഹചര്യം വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മാറ്റങ്ങളിൽ നിന്നെ മുന്നോട്ട് വരാൻ പറ്റുവെന്ന് പല നേതാക്കളും ആവർത്തിച്ച് പറയുന്നുമുണ്ട്.












Click it and Unblock the Notifications