'തൊഴിലാളി വര്‍ഗ്ഗപാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎമ്മിന്റെ കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണം
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ മുന്‍പന്തിയില്‍ നിന്ന് സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിച്ച ജീവനക്കാരെയും അധ്യാപകരെയും വിശ്വാസത്തിലെടുക്കാതെയും ഒരു ചര്‍ച്ചയും നടത്താതെയുമാണ് ഏകപക്ഷീയമായി സര്‍ക്കാര്‍ സാലറി ചലഞ്ച് നടപ്പിലാക്കാന്‍ ശ്രമിച്ചതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
കോവിഡ് രോഗമല്ല സാമ്പത്തിക പ്രതിസന്ധിയുടെ കാരണം. സാമ്പത്തിക രംഗത്തെ പിടിപ്പുകേട് കൊണ്ടും ധനകാര്യ മിസ്മാനേജ്‌മെന്റു കൊണ്ടും ഉണ്ടായതാണ് ഇന്നത്തെ പ്രതിസന്ധി. അതു കൊണ്ട്തന്നെയാണ് ജീവനക്കാര്‍ ശമ്പളം വെട്ടിക്കുറയ്ക്കുന്ന നടപടിയോട് യോജിക്കാതിരിക്കുകയും കോടതിയില്‍ ചോദ്യം ചെയ്യുകയും ചെയ്തത്.

വേതനം ജീവനക്കാരന്റെ അവകാശമാണെന്ന ഹൈക്കോടതി വിധി ജ്യൂഡിഷറിയുടെ ചരിത്രത്തിലെ നാഴികല്ലാണ്. തൊഴിലാളി സമരങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന സി.പി.എം തന്നെയാണ് ജീവനക്കാരന്റെ അവകാശം സംരക്ഷിക്കുന്ന ഹൈക്കോടതി വിധിയെ മറികടക്കാന്‍ പിന്‍വാതിലിലൂടെ ഓര്‍ഡിനന്‍സിറക്കി നിയമമാക്കാന്‍ ശ്രമിച്ചത്.സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ ചില ചെറിയ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ 2001 ലെ എ.കെ.ആന്റണി മന്ത്രസഭ തീരുമാനിച്ചപ്പോള്‍ അതിനെതിരെ ഒരുമാസം നീണ്ടുനിന്ന തീവ്രസമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരാണ് സിപിഎമ്മുകാരെന്നും അദ്ദേഹം വിമര്‍ശിക്കുന്നു.
സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യം വെട്ടിക്കുറയ്ക്കുന്നതിനെതിരെ തമിഴ്‌നാട്ടില്‍ ഇടതു സര്‍വീസ് സംഘടന ശക്തമായി രംഗത്തുവന്നിട്ടുണ്ട്. തൊഴിലാളി വര്‍ഗ്ഗപാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സി.പി.എമ്മിന്റെ കേന്ദ്ര നേതൃത്വം നിലപാട് എന്താണെന്ന് വ്യക്തമാക്കണം. പത്തുലക്ഷം രൂപ സന്തോഷപൂര്‍വ്വം കഴിഞ്ഞ പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത അധ്യാപക സംഘടനാ നേതാക്കളെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പൊതുസമൂഹത്തിന് മുന്നില്‍ അപമാനിക്കുന്നത്. പ്രളയഫണ്ടിന്റെ ദുരുപയോഗവും സുതാര്യതയില്ലായ്മയുമാണ് ജിവനക്കാരെ മറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ച ഘടകമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ക്കുന്നു.












Click it and Unblock the Notifications