കെപിസിസി പുനസംഘടന: കണ്ടെത്തേണ്ടത് 4 ഉപാധ്യക്ഷന്‍മാരേയും 15 ജനറല്‍ സെക്രട്ടറിമാരേയും
തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചതിനെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറികള്‍ ഒരു വിധം അടങ്ങിയതിന്‍റെ ആശ്വാസത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. പരസ്യ പ്രസ്താവന നടത്തിയവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചതോടെ കൂടുതല്‍ പേര്‍ നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വരുന്നതിന് തടയിടുകയായിരുന്നു. പിഎസ് പ്രശാന്തിനെ മാത്രമാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കേണ്ടി വന്നത്.
രാജിവെച്ച എംവി ഗോപിനാഥിനെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ട് വരാനുള്ള നീക്കവും നടക്കുമ്പോള്‍ മറുവശത്ത് കൂടുതല്‍ പരസ്യ വിമര്‍ശനങ്ങള്‍ക്ക് ഇല്ലെന്ന് വ്യക്തമാക്കുന്ന രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പരാതികള്‍ പാര്‍ട്ടിക്ക് ഉള്ളില്‍ തന്നെ ഉന്നയിക്കാനുള്ള ഒരുക്കത്തിലുമാണ്.
ഗ്ലാമറസ് ചിത്രങ്ങളുമായി പ്രിയതാരം പാര്‍വ്വതി നായര്‍: ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ഡിസിസി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനത്തില്‍ അതൃപ്തികള്‍ ഉണ്ടാവുമെന്ന കാര്യം നേതൃത്വം ആദ്യമെ കണക്കാക്കിയിരുന്നെങ്കിലും ഉമ്മന്‍ചാണ്ടിയേപ്പോലുള്ള നേതാക്കള്‍ പരസ്യ പ്രതികരണത്തിലേക്ക് പോവുമെന്ന് കരുതിയിരുന്നില്ല. എന്നിരുന്നാലും കൂടുതല്‍ രൂക്ഷമായ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്താതിരുന്നതില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ആശ്വസിക്കാം.

നേതൃത്വത്തിന് മുന്നിലുള്ള അടുത്ത വെല്ലുവിളി ഡിസിസി, കെപിസിസി ഭാരവാഹികളുടെ പ്രഖ്യാപനമാണ്. മൂന്ന് മാസത്തിനകം പുനസഘടന പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഡസിസി പ്രസിഡന്‍റുമാരെ നിയമിച്ച അതേ മാതൃകയില്‍ ഗ്രൂപ്പ് താല്‍പര്യങ്ങള്‍ക്ക് പരിഗണന നല്‍കാതെ ഭാരവാഹികളെ തീരുമാനിക്കാനാണ് സുധാകരനും ടീമും ആലോചിക്കുന്നത്.

എന്നാല്‍ അത് എത്രത്തോളം പ്രാവര്‍ത്തികമാവും എന്ന കാര്യം സംശയകരമാണ്. ഡിസിസി അധ്യക്ഷന്‍മാരുടെ കാര്യത്തില് തിരിച്ചടിയേറ്റ ഗ്രൂപ്പുകള്‍ക്കുള്ള അവസാന പിടിവള്ളിയാണ് ഡിസിസി, കെപിസിസി പുനസംഘടന. അതുകൊണ്ട് തന്നെ നേതൃത്വത്തിന് മേല്‍ ശക്തമായ സമ്മര്‍ദ്ദം അവര്‍ ചെലുത്തും. നിലവിലെ സാഹചര്യത്തില്‍ ഒറ്റക്കെട്ടായി ഗ്രൂപ്പുകള്‍ നീങ്ങിയാല്‍ അത് തീരുമാനം എടുക്കുന്നതില്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യും.

കെപിസിസി, ഡിസിസി ഭാരവാഹികളെ ഒരുമിച്ച് പ്രഖ്യാപിക്കാന്‍ പുതിയ നേതൃത്വം ധാരണയില്‍ എത്തിയിട്ടുണ്ട്. ഡിസിസി അധൃക്ഷന്‍മാരുടെ നിയമനത്തില്‍ കേരളത്തില്‍ വേണ്ട വിധത്തില്‍ ചര്‍ച്ച നടന്നില്ലെന്ന ആരോപണം നിലനില്‍ക്കുന്നതിനാല്‍ തന്നെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയോടും വിശദമായ ചര്‍ച്ചകള്‍ തന്നെ നേതൃത്വത്തിന് നടത്തേണ്ടി വരും.

മറ്റ് മുതിര്‍ന്ന നേതാക്കള്‍, മുന്‍ കെപിസിസി അധ്യക്ഷന്‍മാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങി ബ്ലോക്ക് തലം വരേയുള്ള നേതാക്കളുടേയും അഭിപ്രായം നേതൃത്വം തേടും. വിമര്‍ശനങ്ങള്‍ ശക്തമാണെങ്കിലും മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ ഒരുക്കമല്ലെന്ന കടുപിടുത്തത്തിലാണ് സുധാകരന്‍. ഗ്രൂപ്പ് വീതം വെയ്പ്പിനെ തുടര്‍ന്ന് കഴിഞ്ഞ കാലങ്ങളില്‍ തഴയപ്പെട്ടവര്‍ക്ക് അവസരം നല്‍കുകയാണ് ലക്ഷ്യമെന്നും കെപിസിസി പ്രസിഡന്‍റ് വ്യക്തമാക്കുന്നു.

എന്നാല്‍ ഗ്രൂപ്പ് രഹിത നീക്കം എന്ന് പറഞ്ഞ് തങ്ങളുടെ പക്ഷക്കാരെ തഴഞ്ഞ് സ്വന്തം പക്ഷക്കാരെ തിരുകി കയറ്റുന്ന രീതി ഉണ്ടാകുമോയെന്ന ആശങ്കയാണ് ഗ്രൂപ്പ് നേതാക്കള്‍ക്ക് ഉള്ളത്. ഡിസിസി അധ്യക്ഷന്‍മാര്‍ക്ക് പുറമെ കെപിസിസി, ഡിസിസി പുനഃസംഘടനയിലും തിരിച്ചടിയുണ്ടായാല്‍ പാര്‍ട്ടി പൂര്‍ണ്ണമായും ഗ്രൂപ്പുകളുടെ കൈകളില്‍ നിന്ന്, പ്രത്യേകിച്ച് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല അച്ചുതണ്ടില്‍ നിന്നും കൈവിട്ട് പോവുന്ന സ്ഥിതിയുണ്ടാവും.

അതുകൊണ്ട് തന്നെ ഏറെ കരുതലുമായിട്ടാണ് ഗ്രൂപ്പുകളുടെ നീക്കം. ഡിസിസി അധ്യക്ഷന്‍മാരുടെ കാര്യത്തിലെ അതൃപ്തി പെട്ടെന്ന് ഒടുങ്ങിയതിന് പിന്നിലെ പ്രധാന കാരണവും പുനസംഘടനയാണ്. ജംബോ ഭാരവാഹികള്‍ ഉണ്ടാവില്ലെന്ന് സുധാകരന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നാല് ഉപാധ്യക്ഷന്‍മാര്‍, 15 ജനറല്‍ സെക്രട്ടറിമാര്‍, ട്രഷറര്‍, 25 നിര്‍വാഹകസമിതിയംഗങ്ങള്‍ എന്നിവരെയാണു കണ്ടത്തേണ്ടതുള്ളത്.

പരമാവധി സ്ഥാനം നേടി കെപിസിസി തിരിച്ച് പിടിക്കുകയാണ് ഗ്രൂപ്പുകളുടെ ലക്ഷ്യം. എന്നാല്‍ ഇത് അത് അത്ര എളുപ്പമുള്ള കാര്യമല്ല. എ,ഐ ഗ്രൂപ്പുകളില്‍ നിന്നും പരമാവധി നേതാക്കളെ അടര്‍ത്തിയെടുത്ത് കെസി വേണുഗോപാല്‍-കെ. സുധാകരന്‍-വി.ഡി. സതീശന്‍ അച്ചുതണ്ട് രൂപപ്പെടുത്തുന്ന പുതിയ സമവാക്യങ്ങളാണ് ഗ്രൂപ്പുകള്‍ക്ക് മുന്നില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്.












Click it and Unblock the Notifications