ശ്രദ്ധാപൂര്‍വ്വം കരുക്കള്‍ നീക്കി നേതൃത്വം: ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമായും വീണ്ടും ചര്‍ച്ച
തിരുവനന്തപുരം: കെപിസിസി ഭാരവാഹി പുനഃസംഘടന എത്രയും പെട്ടെന്ന് തീര്‍ക്കാനുള്ള തീവ്ര ശ്രമത്തിലാണ് കോണ്‍ഗ്രസ നേതൃത്വം. കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് ഇന്നും നാളെയുമായി വിവിധ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ജംബോ കമ്മിറ്റി ഒഴിവാക്കണമെന്ന കെ സുധാകന്റെ അഭിപ്രായത്തോട് അനുകൂല മനോഭാവമാണ് എഐസിസിക്കും.
എന്നാല്‍ ഭാരവാഹികളുടെ എണ്ണം 51 മാത്രമായി ചുരുക്കുന്നത് പ്രായാഗികമല്ലെന്നും തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്ത് എത്തിയിട്ടുണ്ട്. നിലവിൽ 350 ലേറെ പേർ ഉണ്ടായിരുന്ന സ്ഥലത്ത് 51 ലേക്ക് ചുരുക്കുമ്പോൾ പ്രവർത്തനം താളം തെറ്റുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ നേതൃത്വം ഇതിനോട് മുഖം തിരിക്കുകകയാണ്. പ്രവര്‍ത്തിക്കുന്നവര്‍ക്കും അര്‍ഹരായവര്‍ക്കും മാത്രം പദവി എന്നാണ് നേതൃത്വത്തിന്റെ നിലപാട്.

കെപിസിസി ഭാരവാഹികളുടെ പട്ടികയില്‍ ചര്‍ച്ചകള്‍ ഈ ആഴ്ചകൊണ്ട് തന്നെ പൂര്‍ത്തിയാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഈ മാസം അവസാനത്തോടെ പട്ടിക എഐസിസിക്ക് കൈമാറുകയും അടുത്ത മാസം ആദ്യം പ്രഖ്യാപനം ഉണ്ടാവുകയും ചെയ്തേക്കും. ഡിസിസി ഭാരവാഹികളുടെ നിയമനത്തില്‍ സംസ്ഥാന തലത്തില്‍ വേണ്ടത്ര ചര്‍ച്ച നടന്നില്ലെന്ന ആരോപണം മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പരസ്യമായി ഉന്നയിച്ചിരുന്നു.
നിമിഷ സജയന്‍ കശ്മീരിലെ ദാല്‍ തടാകത്തില്‍; ചിത്രങ്ങള്‍ വൈറല്‍

ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത തലത്തില്‍ തന്നെ ചര്‍ച്ച നടത്തി തര്‍ക്കങ്ങള്‍ ഉണ്ടാവാതെ പ്രഖ്യാപനം പൂര്‍ത്തിയാക്കാനാണ് നേതൃത്വത്തിന്റെ നീക്കം. മുതിര്‍ന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി കെ.സുധാകരനും വി.ഡി.സതീശനും ഒന്നിലേറെ തവണ ചർച്ച നടത്തി കഴിഞ്ഞു. ആവശ്യമെങ്കില്‍ ഇനിയും ചര്‍ച്ച നടത്തുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.

കെപിസിസി ഭാരവാഹി പട്ടികയിലേക്ക് തങ്ങള്‍ നിര്‍ദേശിക്കുന്നവരുടെ പട്ടിക ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നല്‍കിയിട്ടുണ്ട്. ഇതില്‍ നിന്നും അര്‍ഹരായവരെ പരിഗണിക്കുമെന്ന ഉറപ്പ് നേതൃത്വം നല്‍കിയിട്ടുണ്ട്. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതം വെയ്പ്പ് ഉണ്ടാവില്ല, എന്നാല്‍ യോഗ്യതയുള്ള ഒരാള്‍ പോലും തഴയപ്പെടില്ല എന്നതാണ് കെ സുധാകരന്‍ വ്യക്തമാക്കുന്ന കാര്യം.

3 ഉപാധ്യക്ഷന്മാരെയും 15 ജനറൽ സെക്രട്ടറിമാരെയും അന്തിമമാക്കിയ ശേഷമാവും നിര്‍വാഹക സമിതി അംഗങ്ങളെ തിരഞ്ഞെടുക്കുക. 25 പേരെയാണ് നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്തുക. നിര്‍വാഹക സമിതിയിലേക്ക് പത്തിൽ താഴെ പേരുകൾ അടങ്ങിയ പട്ടികയാണ് ഐ ഗ്രൂപ്പ് നൽകി. ഇതില്‍ വനിതകള്‍ ആരുമില്ലെന്നാണ് സൂചന.

ഡിസിസി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനത്തില്‍ താരീഖ് അന്‍വറിന്റെ ഇടപെടലില്‍ ഗ്രൂപ്പുകള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. കെപിസിസി ഭാരവാഹികളുടെ നിയമനത്തിലും അദ്ദേഹം സജീവമായി ഇടപെടുന്നതില്‍ ഗ്രൂപ്പുകള്‍ക്ക് നീരസമുണ്ട്. ഈ സാഹചര്യത്തില്‍ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി താരീഖ് അൻവർ പ്രത്യേകം ചർച്ച നടത്തിയേക്കും.

കെപിസിസിയിലേക്ക് നേതാക്കളെ നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങള്‍ നേതൃത്വം നേരത്തെ തയ്യാറാക്കിയിരുന്നു. തുടര്‍ച്ചയായി അഞ്ച് വര്‍ഷം ഭാരവാഹികളായിരുന്നവരേയും ജനപ്രതിനിധികളേയും ഒഴിവാക്കും. അഞ്ച് വര്‍ഷം പദവിയില്‍ ഇരുന്നവരെ ഒഴിവാക്കുന്നതിലൂടെ പുതിയ ആളുകള്‍ക്ക് അവസരങ്ങള്‍ നല്‍കാന്‍ സാധിക്കും. ഒരാള്‍ക്ക് ഒരു പദവി എന്നതും പുതിയ നയമാണ്.

അടുത്തിടെ ഡിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും ഒഴിവാക്കപ്പെട്ടവരേയും ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന നിര്‍ദേശമുണ്ട്. എന്നാല്‍ ഇതിനെതിരെ കടുത്ത അമര്‍ഷമാണ് സ്ഥാനമൊഴിഞ്ഞ നേതാക്കളില്‍ നിന്നും ഉയരുന്നത്. തങ്ങളുടെ അതൃപ്തി ഇവര്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പരിഹാരമുണ്ടായില്ലെങ്കില്‍ എഐസിസി നേതൃത്വത്തെ സമീപിക്കാനാണ് തീരുമാനം.












Click it and Unblock the Notifications