കെഎസ്ഇബി ജീവനക്കാർ ജോലിയില്‍ പ്രവേശിച്ചു; സ്ഥലംമാറ്റം പിന്‍വലിക്കുമോ? യോഗത്തിൽ പ്രതീക്ഷ
തിരുവനന്തപുരം: സ്ഥലം മാറ്റിയ കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കൾ വീണ്ടും ജോലിയിൽ പ്രവേശിച്ചു. അസോസിയേഷൻ പ്രസിഡൻറ് എം ജി സുരേഷ് കുമാർ പെരിന്തൽമണ്ണയിൽ ഓഫീസിൽ ചുമതലയേറ്റു. പാലക്കാട് സർക്കിൾ ഓഫീസിലാണ് ജനറൽ സെക്രട്ടറി ബി ഹരികുമാറും ചുമതല.
ഈ സ്ഥലം മാറ്റം പിൻവലിക്കുമെന്ന് പ്രതീക്ഷയുള്ളതായി സുരേഷ് കുമാർ വ്യക്തമാക്കി. മെയ് അഞ്ചിന് പ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്കായി ചർച്ച നടക്കുന്നുണ്ട്. കൂടിക്കാഴ്ചയിൽ വൈദ്യുത വകുപ്പ് മന്ത്രി പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ഈ ഉറപ്പിന്മേലാണ് താൽക്കാലികമായി അസോസിയേഷൻ നേതാക്കൾ സമരം അവസാനിപ്പിച്ചതെന്ന് സുരേഷ് കുമാർ പറഞ്ഞു.
അതേസമയം, നടത്തുവാൻ നിശ്ചയിച്ചിരുന്ന പ്രക്ഷോഭ പരിപാടികൾ അസോസിയേഷൻ താൽക്കാലികമായി നിർത്തിവെച്ചു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്കുള്ള ചർച്ചകൾ കണക്കിലെടുത്തായിരുന്നു തീരുമാനം.
വൈദ്യുതി മന്ത്രിയുമായി അസോസിയേഷൻ എറണാകുളത്ത് അസോസിയേഷൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അസോസിയേഷൻ നിലപാട് തിരുത്താൻ തയ്യാറായത്. ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കളായ എം ജി സുരേഷ് കുമാര്‍, കെ ഹരികുമാര്‍, ജാസ്മിന്‍ ബാനു തുടങ്ങിയവരുടെ സ്ഥലം മാറ്റം പിൻവലിക്കുന്നതുവരെ പ്രക്ഷോഭ പരിപാടികളിൽ നിന്ന് പിന്നോട്ടില്ലെന്ന് ഓഫീസേഴ്സ് അസോസിയേഷൻ പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനമാണ് അസോസിയേഷൻ തിരുത്തിയത്.
അതേസമയം, സസ്പെൻഷൻ കിട്ടിയ കുറ്റപത്രത്തിന് അസോസിയേഷന്‍ നേതാക്കൾ മറുപടി നൽകിയിരുന്നു. സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി ചെയ്ത കാര്യങ്ങൾക്കാണ് നടപടി നേരിടേണ്ടി വന്നത്. എന്നാൽ, ജോലിയിൽ വീഴ്ച വരുത്തിയിട്ടില്ല എന്നും കുറ്റപത്രത്തിന് മറുപടി നൽകുകയായിരുന്നു. കെ എസ് ഇ ബി ചെയർമാന്റെ നടപടികൾക്ക് എതിരെ പ്രതികരിച്ച് മെയ് 4 മുതൽ കേരളത്തിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന മേഖലാ ജാഥകൾ താൽക്കാലികമായി നിർത്തിവെച്ചു.
കെ എസ് ഇ ബിയിലെ പ്രശ്നങ്ങളെക്കുറിച്ച് ജന പ്രതിനിധികള്‍ക്ക് നല്‍കാനിരുന്ന ലഘുലേഖയുടെ വിതരണവും വേണ്ടെന്നു തീരുമാനിച്ചു. അതേസമയം, സ്ഥലം മാറ്റം ഉള്‍പ്പെടെയുള്ള നടപടികള്‍ അംഗീകരിച്ച സാഹചര്യത്തില്‍ അസോസിയേഷന്‍ നേതാക്കള്‍ക്കെതിരെ ഇനി കൂടുതല്‍ നടപടി ഉണ്ടാകില്ലെന്നാണ് സൂചന.
അതേസമയം, കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ നേതാവ് എം ജി സുരേഷ് കുമാറിനെ കടന്നാക്രമിച്ച് കഴിഞ്ഞ വെള്ളിയാഴ്ച കെ എസ് ഇ ബി ചെയർമാൻ ബി അശോക് രംഗത്ത് വന്നിരുന്നു. ബോർഡംഗങ്ങളെ എടാ പോടാ വിളിച്ചാൽ ഇരിക്കടോ എന്നു മാന്യമായി പറയും. മാടമ്പിത്തരം കാട്ടിയാൽ വെച്ചു പൊറുപ്പിക്കില്ല. ഇതിന് എതിരെ കയ്യോടെ നടപടി എടുക്കും എന്നും ബി അശോക് വ്യക്തമാക്കിയിരുന്നു.
ബി അശോക് കേരള ശബ്ദം ദ്വൈവാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഈ പ്രതികരണം ഉണ്ടായത്. മുഖ്യമന്ത്രി വകുപ്പ് ഭരിച്ചപ്പോൾ പോലും സംസ്ഥാന നേതാക്കൾക്ക് എതിരെ നടപടി ഉണ്ടായിട്ടുണ്ട. എന്നാൽ, ഒരു ചുക്കും സംഭവിച്ചിട്ടില്ല. ഭരണ നേതൃത്വത്തിൽ നിന്നുള്ള പിന്തുണ സൂചിപ്പിച്ച് ബി അശോക് വ്യക്തമാക്കിയിരുന്നു.
എന്നാൽ, കേരളത്തിൽ വൈദ്യുതി ലഭ്യത ഉറപ്പുവരുത്താൻ നടപടി ആരംഭിച്ചിരിക്കുകയാണ് കെ എസ് ഇ ബി. ഇതിന്റെ ഭാഗമായി മെയ് 31 വരെ യൂണിറ്റിന് 20 രൂപ നിരക്കിൽ 250 മെഗാവാട്ട് അധിക വൈദ്യുതി കേരളം വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. കെ എസ് ഇ ബി ചെയർമാൻ ബി അശോക് ആണ് ഇക്കാര്യം ഇന്നലെ വ്യക്തമാക്കിയത്.
വൈദ്യുത നിയന്ത്രണം ഒഴിവാക്കാൻ വേണ്ടിയുള്ള കഠിന പ്രയത്നത്തിലാണ് വൈദ്യുതി വകുപ്പ്. അധിക വൈദ്യുതി വാങ്ങുന്നതിലൂടെ പ്രതിദിനം ഒന്നര കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്ന് കെ എസ് ഇ ബി ചെയർമാൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.
Recommended Video
രാജ്യം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലൂടെ ആണ് ഇപ്പോൾ കേരളം കടന്നു പോകുന്നത്. കൽക്കരി ക്ഷാമം മൂലം താപ നിലയങ്ങളിൽ ഉല്പാദനം കുറഞ്ഞതാണ് പ്രതിസന്ധിക്കുള്ള പ്രധാന കാരണം. എന്നാൽ, രാജ്യത്തിന്റെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വൈദ്യുതി ക്ഷാമം കുറവാണ്. പീക്ക് അവറിൽ 200 മെഗാവാട്ടിന് കുറവാണ് ഇപ്പോൾ കേരളത്തിൽ ഉള്ളത്. കായംകുളം നിലയത്തിൽ ഉത്പാദനം തുടങ്ങും. മെയ് മൂന്നിന് 400 മെഗാവാട്ട് കുറവ് പ്രതീക്ഷിക്കുന്നുണ്ട്. ഈ ദിവസം കേരളത്തിൽ വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കും. ഉപഭോക്താക്കൾ ഉപയോഗം കുറച്ച് അന്നേ ദിവസം കെ എസ് ഇ ബിയോട് സഹകരിക്കണം എന്നും ബി അശോക് ആവശ്യപ്പെട്ടിരുന്നു.